Sivagiri

ശിവഗിരി : കര്‍ക്കിടകവാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്കുളള ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍ക്ക് അവസരം ഒരുക്കി ശിവഗിരിമഠവും ശാഖാസ്ഥാപനങ്ങളും. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വന്നു ചേരുന്ന ആയിരങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാവും. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ച തോതിലുളള ക്രമീകരണങ്ങളാകും ഉണ്ടാകുക. ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റു വൈദികരും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

വാഹനങ്ങളില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ശിവഗിരിതീര്‍ത്ഥാടന ആഡിറ്റോറിയത്തിന്‍റെ മുന്‍ഭാഗത്തും പിന്നിലും സമീപറോഡുകളിലും മറ്റുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവും. വഴിപാടു കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ബലിതര്‍പ്പണം ആരംഭിക്കുന്നതിനു മുമ്പേ ലഭ്യമാകും. പ്രഭാതഭക്ഷണത്തിനും ഉച്ചക്കുളള ഗുരുപൂജാ പ്രസാദത്തിനും വഴിപാടു കൗണ്ടറില്‍ നിന്നുള്ള ടോക്കണുമായി എത്തിയാല്‍ മതിയാകും. ഗുരുപൂജയ്ക്കൊപ്പം മഹാഗുരുപൂജ സമര്‍പ്പിക്കുന്നവര്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാനാവും. ഗുരുപൂജാപ്രസാദം അന്നദാനത്തിനായി കാര്‍ഷികവിളകളോ പലവ്യജ്ഞനങ്ങളോ സമര്‍പ്പിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഗുരുപൂജാ മന്ദിരത്തിനു സമീപം എത്തിക്കാവുന്നതാണ്. ശിവഗിരിമഠം ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറക്ഷേത്രം, ആലുവാ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, പൊങ്ങണംകാട് ആശ്രമം, പഴഞ്ഞി ഗുരുപ്രഭാവാശ്രമം എന്നിവിടങ്ങളിലും ബലിതര്‍പ്പണം ഉണ്ടായിരിക്കുമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.