Sivagiri

ക്ഷേമത്തിനും ആതുരസേവനത്തിനും ധര്‍മ്മപ്രചരണത്തിനും പ്രത്യേക ഊന്നല്‍ 
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിനു 234 കോടിയുടെ ബഡ്ജറ്റ്
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്‍റെ വിശേഷാല്‍ പൊതുയോഗം മാര്‍ച്ച് 23നു ശിവഗിരി മഠത്തില്‍ ചേര്‍ന്ന് 2026-2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് ڔഏകകണ്ഠേ

ന പാസാക്കി. 234 കോടി 35 ലക്ഷം രൂപ വരവും 233 കോടി 51 ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ധര്‍മ്മസംഘം ട്രസ്റ്റ് ജനറള്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.
  ഇന്നു ആഗോളതലത്തില്‍തന്നെ സാമൂഹിക - സാമ്പത്തിക - സാംസ്കാരിക -  വിദ്യാഭ്യാസപരമായ മേഖലകളില്‍ കാര്യമായ അഭിവൃദ്ധിയും ശാസ്ത്രസാങ്കേതികരംഗത്ത് വലിയ മുന്നേറ്റവും ഉണ്ടാകുമ്പോഴും മനുഷ്യരില്‍ മനുഷ്യത്വവും ലോകത്ത് സമാധാനവും ദുര്‍ബലപ്പെട്ടുവരുന്ന കാഴ്ച വ്യാപകമായിത്തീരുകയാണ്. ഈ സാഹചര്യം ലോകത്തിന്‍റെ ശാന്തിയേയും ഭദ്രതയേയും സ്വാതന്ത്ര്യത്തേയും കെടുത്തുമെന്നതിനു തെളിവാണ് പല രാജ്യങ്ങളിലും ഇന്നു കാണുന്ന കൂട്ട പലായനങ്ങളും മനുഷ്വത്വധ്വംസനങ്ങളും. അതിനാല്‍ ഗുരുദേവന്‍റെ വിശ്വമാനവ സമന്വയ ദര്‍ശനം ലോകത്തെവിടെയും എത്തേണ്ടതുണ്ടെന്നു സ്വാമി പറഞ്ഞു. ഈ ബഡ്ജറ്റില്‍ വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനു 46 കോടി 84 ലക്ഷം രൂപയും, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി 10 കോടി 15 ലക്ഷം രൂപയും, ആതുരസേവനരംഗത്തിന്‍റെ വളര്‍ച്ചക്കും കാര്യക്ഷമതക്കുമായി 79 കോടി 46 ലക്ഷം രൂപയും, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 2 കോടി 5 ലക്ഷം രൂപയും ഗുരുധര്‍മ്മപ്രചരണത്തിനായി 6 കോടി 63 ലക്ഷം രൂപയും വിവിധ നിര്‍മ്മാണ പദ്ധതികള്‍ക്കായി 70 കോടി 60 ലക്ഷം രൂപയുമാണു വകയിരുത്തിയിട്ടുളളത്. യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു.