Sivagiri
ചിത്രം : ശിവഗിരിയില്‍ കഥാപ്രസംഗ ശതാബ്ദി സമ്മേളനം ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. കാഥികന്‍ രാജീവ് നരിക്കല്‍, സ്വാമി അസംഗാനന്ദഗിരി, അഡ്വ കെ.പി സജിനാഥ്, ലക്ഷ്മിശിവന്‍ തുടങ്ങിയവര്‍ സമീപം.

ശിവഗിരി : ഒരുകാലത്ത് ഹരികഥയായി പ്രചുരപ്രചാരം നേടിയിരുന്ന കലയെ സാമൂഹിക നവോത്ഥാനത്തിന്‍റെ ശൈലിയായി മാറ്റിക്കൊണ്ട് കഥാപ്രസംഗമായി അവതരിപ്പിക്കുവാന്‍ മാര്‍ഗനിര്‍ദേശം നല്‍കിയത് ശ്രീനാരായണ ഗുരുദേവനാണ്. ഹരികഥ പറഞ്ഞിരുന്ന നീലകണ്ഠന്‍ എന്ന യുവാവിനെ ഗുരുദേവന്‍ സംസ്കരിച്ചെടുത്ത് കഥാപ്രാസംഗികനാക്കി മാറ്റി എന്നുപറയാം. കഥയും കവിതയും എഴുതുവാന്‍ കുമാരനാശാനെ ചുമതലപ്പെടുത്തിയെങ്കിലും ആശാന്‍ മരണപ്പെട്ടതിനാല്‍ ഡോ. പല്‍പ്പു വഴി പണ്ഡിറ്റ് കറുപ്പന് നിര്‍ദ്ദേശം നല്‍കി അദ്ദേഹമാണ് ആദ്യമായി കഥാപ്രസംഗത്തിന്‍റെ ശീലുകള്‍ എഴുതി ഉണ്ടാക്കിയത്. സത്യദേവന്‍ ആദ്യത്തെ കഥ ചേന്ദമംഗലത്ത് അവതരിപ്പിക്കുകയും തുടര്‍ന്ന് ശിവഗിരിയുടെ ശാഖാ സ്ഥാപനമായ കുന്നുംപാറ ക്ഷേത്രത്തില്‍ അരങ്ങേറുകയും ചെയ്തു. കഥാപ്രസംഗ കലയ്ക്ക് രൂപം നല്‍കിയ ഗുരുദേവനെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ കഥാപ്രസംഗങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും സ്വാമി പറഞ്ഞു. കഥാപ്രസംഗം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാമി. കലാസാഗരസാരമായിരുന്ന ഗുരുദേവനെ സ്മരിച്ച് എല്ലാ മാസവും ശിവഗിരിയില്‍ കഥാപ്രസംഗത്തിന്‍റെ സമ്മേളനവും പ്രഭാഷണവും നടക്കും. യുവപ്രതിഭകള്‍ക്ക് പുതിയ കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുമെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു.

ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി. സജിനാഥ് സാംബശിവന്‍ അനുസ്മരണം നടത്തി. കഥാപ്രസംഗവും വര്‍ത്തമാനകാലവും എന്ന വിഷയത്തില്‍ കുമാരി ലക്ഷ്മിശിവന്‍ മുഖ്യപ്രഭാഷണം നടത്തി. രാജീവ് നരിക്കല്‍, ശരണ്‍ തമ്പി എന്നിവര്‍ കഥാപ്രസംഗങ്ങളും, കാഥിക രേണുക കഥാപ്രസംഗ ഗാനങ്ങളും അവതരിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷോണി.ജി.ചിറവിള, മുത്താന സുധാകരന്‍, ശിവഗിരി മഠം പി .ആര്‍ .ഒ.  ഇ.എം സോമനാഥന്‍, കണ്‍വീനര്‍ അജയകുമാര്‍.എസ്. കരുനാഗപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.