ചിജ്ജഡചിന്തകം

    അണുവുമുതല്‍ ആനവരെ ഉള്ളവയൊക്കെ ഇളകി നടക്കുന്നതും, പുല്ലു മുതല്‍ ഭൂരുഹപര്യന്തം നിലയില്‍ നില്‍ക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍ നിന്നും ബ്രഹ്മംവരെ ഒക്കെയും ചിത്തും, മണ്ണിന്നു തൊട്ടു മൂലാതിരസ്കരണിവരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു. ഈ ഇരു പിരിവുകളിലുമായി സൂത്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന മണികള്‍പോലെ എല്ലാ വകയും അടങ്ങിക്കിടക്കുന്നു. ഈ ഇരുപിരിവുകളിലുമുള്ള പണ്ടങ്ങളെയൊക്കെയും അറിയിക്കുന്നതിനു പുറപ്പെടുന്ന നാമഭേദം ഒന്ന്. ഇവകളില്‍നിന്നും ആത്മീയമായും ഭൗതികമായും വെ ളിപ്പെടുന്ന ശബ്ദഭേദം ഒന്ന്. ഇതുരണ്ടും ചെവിയിലും, താനാശ്രയിച്ചിരിക്കുന്ന പണ്ടം ഇന്നതെന്നുള്ള സൂചനയോടുകൂടി വരുന്ന സ്പര്‍ശഭേദം ത്വക്കിലും, സൂര്യന്‍, ചന്ദ്രന്‍, അഗ്നി മുതലായ ജ്യോതിസ്സുകള്‍ എന്നല്ല, ഇവകളെക്കൊണ്ടു ശോഭിക്കുന്ന സകല പദാര്‍ത്ഥങ്ങളെയും ഏന്തിക്കൊണ്ടു നില്‍ക്കുന്ന വര്‍ണ്ണഭേദം കണ്ണിലും, മുന്തിരിങ്ങാപ്പഴം മുതലായ രസവര്‍ഗ്ഗങ്ങളെ ഉള്ളില്‍ അടക്കിക്കൊണ്ടുവരുന്ന രസഭേദം നാവിലും, താനിരുന്നിളകി വരുന്നത് ഇന്നതില്‍ നിന്നാണെന്നു ആ ഗന്ധദ്രവ്യത്തെ അറിയിക്കുന്ന തന്ത്രത്തോടുകൂടിവരുന്ന ഗന്ധഭേദം മൂക്കിലുമായി അടങ്ങിയിരുന്നറിയപ്പെടുന്നു എന്നുള്ളത് സ്പഷ്ടമാകുന്നു.

    എന്നാല്‍ ഈ ശബ്ദാദിവിഷയം അഞ്ചും ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളില്‍നിന്ന് അപ്പോഴപ്പോള്‍ തള്ളി വെളിയില്‍ വന്നിരുന്ന് കാണുന്നതോ അതല്ല ഭൗതികമായി വെളിയില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയുന്നതോ, എന്നു നോക്കിയാല്‍, ഭൗതികമായി വെളിയില്‍ നില്‍ക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയപ്പെടുന്നു എങ്കില്‍ ഇതൊരു അസംഭവം തന്നെ. എങ്ങനെയെന്നാല്‍, നമ്മാല്‍ കാണപ്പെടുന്ന ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഉദ്ദേശം ഒരുവര്‍ഷത്തിലധികമായിരിക്കുമെന്നു തോന്നുന്നു. എന്നാല്‍ കാണുന്നക്ഷണത്തില്‍ ഉദിച്ചുവിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടം കാണുന്നതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നുവെന്നുള്ളത് ശുദ്ധ അസംബന്ധം തന്നെ. അങ്ങനെയല്ല, നാം കണ്ടില്ല എന്നേ ഉള്ളൂ, കുടം ഉണ്ടായിരുന്നു എങ്കില്‍ ഇത് ഈ കുടത്തില്‍ കാണുന്ന പഴക്കത്തില്‍നിന്നും തള്ളിവരുന്നതിലൊരു വ്യവഹാരമാണ്.

    ഇതുനില്‍ക്കട്ടെ. നമ്മാല്‍ കാണപ്പെടുന്ന കുടം നാമില്ലാത്ത ദിക്കില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. അതല്ലാ ഉണ്ടായിരുന്നു എങ്കില്‍, അവിടെ അപ്പോള്‍ കണ്ടതിലൊരാളും കൂടി വേണ്ടിയിരിക്കുന്നു. അതെങ്ങനെ, കാണുന്ന ദിക്കില്‍ കണ്ടവനുണ്ടെന്നല്ലാതെ കാണാത്ത ദിക്കില്‍ കണ്ടവനുണ്ടായിരുന്നു എന്നു പറയുന്നത്? അങ്ങനെ കണ്ടവനില്ലാ എങ്കില്‍ കാണപ്പെടുന്നതുമില്ല. അപ്പോള്‍ ഈ കുടം ഇതിനുമുന്‍പില്‍ ഇല്ലായിരുന്നുവെന്നും, ഇപ്പോള്‍ ഈ ക്ഷണത്തില്‍ ഉദിച്ചുവിളങ്ങുന്നു എന്നും വെളിവാകുന്നു.

    ഇങ്ങനെ കുടംതന്നെ ഇല്ലാതിരിക്കുമ്പോള്‍, കുടത്തില്‍ നിന്നും തള്ളിവരുന്ന, 'ഈ കുടം ഉണ്ടായിട്ട് ഒരു വര്‍ഷത്തിലധികമായിരിക്കുന്നു' എന്നുള്ള വ്യവഹാരം എങ്ങനെ നിലനില്‍ക്കുന്നു? അതല്ലാ ഇന്നപ്പോള്‍ നിര്‍മ്മിതമായ ഇന്നയിന്ന ലക്ഷണങ്ങളോടു കൂടിയിരിക്കുന്ന ഒരു കുടം ഇന്ന ദിക്കിലിരിക്കുന്നു എന്നിങ്ങനെ നാം ഒരു ആപ്തനില്‍ നിന്നു ഗ്രഹിച്ചുകൊണ്ട് വന്ന്, ഇതാ ഇപ്പോള്‍ ആ അടയാളങ്ങളോടുകൂടിയ ഈ കുടത്തെ കാണുന്നു, അതുകൊണ്ടാണ് അന്നുതൊട്ടിന്നുവരെയുള്ള അളവെടുത്തു നോക്കിയതില്‍ ഇപ്പോള്‍ ഈ കുടം ഉണ്ടായിട്ട് ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍ അതും ഈ കുടത്തില്‍നിന്ന് ഇപ്പോള്‍ തള്ളിവരുന്നതല്ലാതെ മേല്‍പ്രകാരം ഇതിനുമുമ്പില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയണം.

    അതല്ല നാം തന്നെ പണ്ടൊരിക്കല്‍ കണ്ടിരുന്ന കുടമാണ് ഇത്. അന്നു കണ്ടിട്ടുള്ള അടയാളങ്ങള്‍ എല്ലാം ഇതാ ഇതില്‍ കാണുന്നു. ആ കുടംതന്നെ ഈ കുടം. അതുകൊണ്ടാണ് ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നുപറയുന്നത് എങ്കില്‍ ഇപ്പോള്‍ നമ്മോടുകൂടിയിരിക്കുന്ന ഈ കുടം അപ്പോള്‍ ഇതുപോലെ നമ്മോടുകൂടി ഇരുന്നിരുന്നു എന്നും, ഇടയില്‍ നശിച്ച്, ആ ശുദ്ധശൂന്യത്തില്‍നിന്നും ഇങ്ങനെ നമ്മോടുകൂടി പൊങ്ങിയിരിക്കുന്നു എന്നും വ്യവഹാരം നേരിടുന്നു. അപ്പോള്‍ നാം ഇല്ലാതിരുന്ന ശൂന്യത്തിന്‍റെ അപ്പുറമുള്ള കഥയെ നാം ഇവിടെ പ്രസംഗിക്കുന്നത് ഭ്രമംകൊണ്ടുതന്നെയെന്നു വരുന്നു. അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വജന്മത്തിലുള്ള കഥയുടെ ജ്ഞാപകം നമുക്കിപ്പോള്‍ ഉണ്ടായിരിക്കണം. അതില്ലല്ലോ. എന്നാല്‍ അതുപോലെതന്നെ ഇതും ആലോചിച്ചുനോക്കുമ്പോള്‍ അറിയാം. അതല്ല സുഷുപ്തിയില്‍ നിന്നുണര്‍ന്നു വരുമ്പോള്‍ ആ സുഷുപ്തിയുടെ പൂര്‍വ്വാവസ്ഥയിലുള്ള ജ്ഞാപകം ഉണ്ടായിരിക്കുന്നതുപോലെയെങ്കില്‍, അതു വന്ധ്യയുടെ പുത്രന്‍ ഇല്ലെന്നു പറയുമ്പോള്‍, അല്ല അവന്‍ ശശവിഷാണംപോലെ ഉള്ളവനാണെന്നു പറയുന്നതുപോലെ തീരുന്നു.

    ഇങ്ങനെ ഒന്നും അല്ലാ എങ്കില്‍പിന്നെ എങ്ങനെയാണ് ഈ കുടത്തില്‍ ഇപ്രകാരം ഭൂതകാല വ്യവഹാരം നേരിട്ടിരിക്കുന്നത് എന്നു ചോദിച്ചാല്‍ ഈ വര്‍ത്തമാന ക്ഷണത്തില്‍ കുടമുണ്ടായി ഈ വിധത്തിലിരിക്കുന്നതിനു അവകാശം ഇല്ലല്ലോ എന്നുള്ള ഊഹം ഉള്ളില്‍നിന്നും തള്ളി വെളിയില്‍വന്ന് കുടത്തില്‍ വീണ് ഇത് പൂര്‍വ്വകാലീനമായ, വ്യവഹാരത്തെ തൊടുത്ത് ഇങ്ങനെ അസംബന്ധമായി വ്യവഹരിക്കുന്നതല്ലാതെ വേറെ ഒന്നുമല്ല. അത് എങ്ങനെ എന്നാല്‍, സ്വപ്നത്തില്‍ നാം ഒരു വൃക്ഷത്തെ കണ്ടു ചെന്നു അടുത്തുനിന്നുകൊണ്ട്, 'ഹാ! ഈ വൃക്ഷമുണ്ടായിട്ടിപ്പോള്‍ ഒരു നൂറു സംവത്സരത്തിലധികമായിരിക്കുന്നു' എന്നു ഉദ്ദേശിക്കുന്നു എങ്കിലും ഇപ്പോള്‍ നോക്കിയാല്‍ ഇന്നലത്തെ സ്വപ്നത്തിലുള്ള വൃക്ഷത്തില്‍ കണ്ട നൂറു സംവത്സരത്തിന്‍റെ പഴക്കം അസംബന്ധമെന്നും, വൃക്ഷം അപ്പോള്‍ സ്വപ്നദൃഷ്ടിയില്‍ നിന്നും വെളിയില്‍ തള്ളിവന്നിരുന്നു കണ്ടതെന്നും സ്വപ്നം ഭൗതികമായി വെളിയിലുണ്ടായിരുന്നതല്ലെന്നു വെളിവാകുന്നു. അതുപോലെ ഈ കുടവും ഇപ്പോള്‍ കണ്ണില്‍നിന്നു വെളിയില്‍ തള്ളിയിരുന്ന് കാണുന്നതല്ലാതെ ഭൗതികമായി വെളിയിലിരിക്കുന്നതല്ല എന്നു വിശദമാകുന്നു. ഇനി അതുപോലെതന്നെ മറ്റുള്ള വിഷയങ്ങളും അതാതു ഇന്ദ്രിയങ്ങളില്‍നിന്നും അപ്പോഴപ്പോള്‍ വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ.

    ഹാ! കൊള്ളാം. ശരി. ഇപ്പോള്‍ ശരീരാദി സകലപ്രപഞ്ചവും ഉള്ളില്‍നിന്നും വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് നല്ലവണ്ണം അനുഭവമായി. എങ്കിലും ഇതിനും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാല്‍, തേജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളില്‍ നിന്ന് തമോമയങ്ങളായ വിഷയങ്ങള്‍ വരുന്നു എങ്കില്‍ ഇതില്‍ സൂര്യങ്കല്‍നിന്നും ഇരുളുപൊങ്ങി വരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ലതും ന്യായമുണ്ടോ എന്നു നോക്കിയാല്‍ അതും കാണുന്നില്ല. എന്തെന്നാല്‍ അങ്ങനെയെങ്കില്‍ ഇരുളും വെളിവുംകൂടി ഒരു ദിക്കിലിരുന്നു ഒരുസമയം പൊങ്ങിവരുന്നു എന്നുപറയണം. അത് ഒരിക്കലും നടപ്പുള്ളതുമല്ല.

    അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളില്‍നിന്നും തള്ളി വരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല, പിന്നെ എങ്ങനെയാണ് ഇപ്രകാരം നിര്‍ഹേതുകമായി കാണപ്പെടുന്നതെന്നു ചോദിച്ചാല്‍, അത് അവിചാരദശയില്‍ കാനല്‍ ജലംപോലെ തോന്നുന്നതല്ലാതെ, വിചാരിച്ചുനോക്കുമ്പോള്‍ ഇതെല്ലാം ശുദ്ധചിത്തായിത്തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാല്‍ ഒരു കയറ്റിന്‍കണ്ടത്തില്‍ കല്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോള്‍ അധിഷ്ഠാനമായ ആ കയറ്റില്‍ത്തന്നെ മറയും. അപ്പോള്‍ മുമ്പില്‍, 'ഇത് നാഗം' എന്നിങ്ങനെ ഇദംവൃത്തിയാല്‍ ഗ്രഹിക്കപ്പെട്ടിരുന്ന കല്പനാ നാഗത്തില്‍നിന്നു വിട്ടു കണ്ണു ആ കയറ്റില്‍ത്തന്നെ പറ്റിനിന്നു വിളങ്ങുന്നതുപോലെ, 'അവിചാരദശയില്‍ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തില്‍ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല' എന്നിങ്ങനെ ചിന്തിച്ചുചിന്തിച്ചുണ്ടാകുന്ന ബോധോദയത്തില്‍ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തില്‍ ത്തന്നെ മറയുന്നു. അപ്പോള്‍ ഇതു മുമ്പില്‍ കണ്ടിരുന്ന കല്പിതപ്രപഞ്ചത്തില്‍നിന്നും വിട്ട്, നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊര്‍ധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡചിത്തില്‍ ലയിച്ചു ചിത്തു മാത്രമായി വരുന്നു.

    പിന്നേയും പൂര്‍വ്വവാസനകള്‍ പെരുത്തു പണ്ടത്തെപ്പോലെ പ്രപഞ്ചം തോന്നും. ഇതും മേല്‍പ്രകാരം ആപാദചൂഡം ചിന്തിച്ചു ചിത്തിലൊടുക്കി ചിത്തായി നില്ക്കണം. ഇങ്ങനെ ചെയ്തുചെയ്തുവരുമ്പോള്‍ അശുദ്ധവാസന ക്ഷയിച്ചു ആധാരമില്ലാതെ ശുദ്ധവാസനയില്‍ തന്മാത്രയില്‍ത്തന്നെ അടങ്ങി, ഈ രണ്ടു വാസനകളിലും ബന്ധിച്ചിരുന്ന അഹങ്കാരിയും കെട്ട് പൂര്‍ണ്ണമായി നില്ക്കും. ഈ സ്ഥാനം ചിത്തുമല്ല, ജഡവുമല്ല, സത്തുമല്ല, അസത്തുമല്ല. സുഖദുഃഖാദികളായ ദ്വന്ദ്വങ്ങള്‍ ഒന്നുമല്ല. ഇങ്ങനെ അനിര്‍വചനീയമായിരിക്കുന്ന ഇതില്‍ നിന്നും സൃഷ്ട്യാദികള്‍ നടന്നുംകൊണ്ടിരിക്കുന്നതുതന്നെ അത്യാശ്ചര്യം! ഇതിന്‍റെ മാഹാത്മ്യം അല്പബോധികളായ ആത്മാക്കള്‍ എന്തറിയുന്നു!

    ഹാ! ജയ ജയ നടേശ! നടേശ! നടേശ!