തിരുക്കുറള്‍ കടവുള്‍ വാഴ്ത്തു (ദൈവസ്തുതി)

 

1    അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും

    ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും.

2    സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്‍റെ സത്പദം

    തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം?

3    മനമാം മലരേ വെല്ലുന്നവന്‍റെ വലുതാം പദം

    തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍.

 

4    ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്‍റെ കാല്‍

    അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും.

5    ഈശന്‍റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ

    ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ.

6    വാതിലഞ്ചും വെന്നവന്‍റെ നീതിയും നേരുമായിടും-

    വഴിയില്‍ പറ്റി നിന്നീടില്‍ വാഴുന്നു നെടുനാളവന്‍.

7    ഉപമിപ്പാനൊന്നുമില്ലാതവന്‍റെ ചരണങ്ങളില്‍

    ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദുഃഖമകറ്റുവാന്‍.

8    ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ

    കര്‍മ്മക്കടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും.

9    ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ

     ഗുണമില്ലാത്തതും ജ്ഞാനഗുണഹീനാക്ഷമെന്നപോല്‍.

10   ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല, ചേര്‍ന്നിടില്‍

      കടന്നീടുന്നു ജനനപ്പെരുങ്കടലില്‍ നിന്നവര്‍.

 

വാന്‍ചിറപ്പ് (വര്‍ഷവര്‍ണ്ണനം)

1    മഴകാരണമായ് ലോകമഴിയാതെ വരുന്നിതു

    അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം.

2    ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിതു

    ഉണ്ണുമ്പോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും.

3    ആഴി ചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി

    മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ ചേര്‍ത്തിടും.

4    മഴയാമൊരു സമ്പത്തിന്‍ സമൃദ്ധി കുറവായിടില്‍

    കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും.

5    കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ്

    എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും.

6    വിണ്ണില്‍ നിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ

    ഒരു പച്ചപ്പുല്ലുപോലും കാണ്മാനരുതു കണ്ണിനാല്‍.

7    നെടും കടലിനും മേന്മ കുറയും കൊണ്ടല്‍ നീരിനെ

    എടുത്തു തന്നില്‍ നിന്നങ്ങു കൊടുത്തീടായ്കില്‍ മാരിയെ.

8    മഴപെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍

    മഖവും പൂജയും മന്നില്‍ നിന്നു ചെല്ലാതെയായിടും.

9    പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരി പെയ്യാതെയായിടില്‍

    ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലാതെയായിടും

10   നീരില്ലായ്കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ

    മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും.

 

നീത്താര്‍പെരുമ (സംന്യാസിമഹിമ)

    വഴിയേ സംന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ്

    നിന്നീടുന്നിതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമാം.

2    സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുര്‍വിയില്‍

    ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം.

3    ബന്ധമോക്ഷങ്ങളില്‍ ഭേദം കണ്ടിങ്ങു കഠിനവ്രതം

    പൂണ്ടവര്‍ക്കുള്ള മഹിമ ഭൂവിലേറ്റമുയര്‍ന്നതാം.

4    വലുതാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍

    ജിതേന്ദ്രിയന്‍റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം.

5    അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ

    തളച്ചവന്‍ മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം.

6    കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍

    ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്.

7    ശബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും

    അറിയുന്നവനില്‍ത്തന്നെ പെരുതാം ലോകമൊക്കെയും.

8    പരിപൂര്‍ണ്ണവയസ്സുള്ള നരനില്‍ ഗരിമാവിനെ

    അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും.

9    ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ

    കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത്.

10   സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍

    അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്ന്യാസിമാരെയാം.

 

ഭാര്യാധര്‍മ്മം (ഗൃഹണീത്വം)

1    വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം

    വ്യയവും ചെയ്യുകില്‍ തന്‍റെ വാഴ്ചയ്ക്കു തുണയാമവള്‍.

2    ഗുണം കുടുംബിനിക്കില്ലാതാകി,ലെല്ലാമിരിക്കിലും

    ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും.

3    ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു

    ഇല്ലാതെയാകിലെന്തുണ്ട,ങ്ങൊന്നുമില്ലാതെയായിടും.

4    ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നിടില്‍

    ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍?

5    ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ

    എഴുന്നേല്‍പ്പവള്‍, പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും.

6    തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ

    സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം.

7    അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം

    നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം.

8    നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍

    ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം.

9    പേരു രക്ഷിക്കുന്ന നല്ല നാരിയില്ലാതെയായിടില്‍

    പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ.

10   നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്

    സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.