ഈശാവാസ്യോപനിഷത്

1    ഈശന്‍ ജഗത്തിലെല്ലാമാ-

    വസിക്കുന്നതുകൊണ്ടു നീ

    ചരിക്ക മുക്തനായാശി-

    ക്കരുതാരുടെയും ധനം.

 

2    അല്ലെങ്കിലന്ത്യം വരെയും

    കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്

    ഇരിക്കുകയിതല്ലാതി-

    ല്ലൊന്നും നരനു ചെയ്തിടാന്‍.

 

3    ആസുരം ലോകമൊന്നുണ്ട്

    കൂരിരുട്ടാലതാവൃതം

    മോഹമാര്‍ന്നാത്മഹന്താക്കള്‍

    പോകുന്നൂ മൃതരായതില്‍.

 

4    ഇളകാതേകമായേറ്റം

    ജിതമാനസവേഗമായ്

    മുന്നിലാമതിലെത്താതെ

    നിന്നുപോയിന്ദ്രിയാവലി.

 

5    അതു നില്ക്കുന്നു പോകുന്നി-

    തോടുമന്യത്തിനപ്പുറം

    അതിന്‍ പ്രാണസ്പന്ദനത്തി-

    ന്നധീനം സര്‍വകര്‍മ്മവും.

 

6    അതുലോലമതലോല-

    മതു ദൂരമതന്തികം

    അതു സര്‍വ്വാന്തരമതു

    സര്‍വത്തിനും പുറത്തുമാം.

 

7    സര്‍വഭൂതവുമാത്മാവി-

    ലാത്മാവിനെയുമങ്ങനെ

    സര്‍വഭൂതത്തിലും കാണു-

    മവനെന്തുള്ളു നിന്ദ്യമായ്?

 

8    തന്നില്‍ നിന്നന്യമല്ലാതെ-

    യെന്നു കാണുന്നു സര്‍വവും

    അന്നേതു മോഹമന്നേതു

    ശോകമേകത്വദൃക്കിന്?

 

9    പങ്കമറ്റംഗമില്ലാതെ

    പരിപാവനമായ് സദാ

    മനസ്സിന്‍മനമായ് തന്നില്‍

    തനിയേ പ്രോല്ലസിച്ചിടും.

 

10   അറിവാല്‍ നിറവാര്‍ന്നെല്ലാ-

    മറിയും പരദൈവതം

    പകുത്തു വെവ്വേറായ് നല്കീ

    മുന്‍പോലീ വിശ്വമൊക്കെയും.

 

11   അവിദ്യയെയുപാസിക്കു-

    ന്നവരന്ധതമസ്സിലും

    പോകുന്നു വിദ്യാരതര-

    ങ്ങതേക്കാള്‍ കൂരിരുട്ടിലും.

 

12   അവിദ്യകൊണ്ടുള്ളതന്യം

    വിദ്യകൊണ്ടുള്ളതന്യമാം

    എന്നു കേള്‍ക്കുന്നിതോതുന്ന

    പണ്ഡിതന്മാരില്‍നിന്നു നാം.

 

13   വിദ്യാവിദ്യകള്‍ രണ്ടും ക-

    ണ്ടറിഞ്ഞവരവിദ്യയാല്‍

    മൃത്യുവെത്തരണം ചെയ്തു

    വിദ്യയാലമൃതാര്‍ന്നിടും.

 

14   അസംഭൂതിയെയാരാധി-

    പ്പവരന്ധതമസ്സിലും

    പോകുന്നു സംഭൂതിരത-

    രതേക്കാള്‍ കൂരിരുട്ടിലും.

 

15   സംഭൂതികൊണ്ടുള്ളതന്യ-

    മസംഭൂതിജമന്യമാം

    എന്നു കേള്‍ക്കുന്നിതോതുന്ന

    പണ്ഡിതന്മാരില്‍നിന്നു നാം.

 

16   വിനാശംകൊണ്ടു മൃതിയെ-

    ക്കടന്നമൃതമാം പദം

    സംഭൂതികൊണ്ടു സംപ്രാപി-

    ക്കുന്നു രണ്ടുമറിഞ്ഞവര്‍.

 

17   മൂടപ്പെടുന്നു പൊന്‍പാത്രം-

    കൊണ്ടു സത്യമതിന്‍ മുഖം

    തുറക്കുകതു നീ പൂഷന്‍!

    സത്യധര്‍മ്മന്നു കാണുവാന്‍.

 

18   പിറന്നാദിയില്‍ നിന്നേക-

    നായി വന്നിങ്ങു സൃഷ്ടിയും

    സ്ഥിതിയും നാശവും ചെയ്യും

    സൂര്യ! മാറ്റുക രശ്മിയെ.

 

19   അടക്കുകിങ്ങു കാണ്‍മാനായ്

    നിന്‍ കല്യാണകളേബരം

    കണ്ടുകൂടാത്തതായ് കണ്ണു-

    കൊണ്ടു കാണപ്പെടുന്നതായ്.

 

20   നിന്നില്‍ നില്ക്കുന്ന പുരുഷാ-

    കൃതിയേതാണതാണു ഞാന്‍;

    പ്രാണന്‍ പോമന്തരാത്മാവില്‍;

    പിന്‍പു നീറാകുമീയുടല്‍.

 

21   ഓമെന്നു നീ സ്മരിക്കാത്മന്‍!

    കൃതം സര്‍വം സ്മരിക്കുക

    അഗ്നേ! ഗതിക്കായ് വിടുക

    സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.

 

22   ചെയ്യും കര്‍മ്മങ്ങളെല്ലാവു-

    മറിഞ്ഞീടുന്ന ദേവ! നീ

    വഞ്ചനം ചെയ്യുമേനസ്സു

    ഞങ്ങളില്‍ നിന്നു മാറ്റുക.

 

    അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു

    നമോവാകം മഹത്തരം.