ദൈവദശകം

1    ദൈവമേ! കാത്തുകൊള്‍കങ്ങു

    കൈവിടാതിങ്ങു ഞങ്ങളെ;

    നാവികന്‍ നീ ഭവാബ്ധിക്കൊ-

    രാവിവന്‍തോണി നിന്‍പദം.

 

2    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-

    ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

    നിന്നിടും ദൃക്കുപോലുള്ളം

    നിന്നിലസ്പന്ദമാകണം.

 

3    അന്നവസ്ത്രാദി മുട്ടാതെ

    തന്നുരക്ഷിച്ചു ഞങ്ങളെ

    ധന്യരാക്കുന്ന നീയൊന്നു-

    തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

 

4    ആഴിയും തിരയും കാറ്റു-

    മാഴവും പോലെ ഞങ്ങളും

    മായയും നിന്‍മഹിമയും

    നീയുമെന്നുള്ളിലാകണം.

 

5    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

    വായതും സൃഷ്ടിജാലവും

    നീയല്ലോ ദൈവമേ! സൃഷ്ടി-

    ക്കുള്ള സാമഗ്രിയായതും.

 

6    നീയല്ലോ മായയും മായാ-

    വിയും മായാവിനോദനും

    നീയല്ലോ മായയേ നീക്കി-

    സ്സായുജ്യം നല്‍കുമാര്യനും.

 

7    നീ സത്യം ജ്ഞാനമാനന്ദം

    നീ തന്നെ വര്‍ത്തമാനവും

    ഭൂതവും ഭാവിയും വേറ-

    ല്ലോതുംമൊഴിയുമോര്‍ക്കില്‍ നീ.

 

8    അകവും പുറവും തിങ്ങും

    മഹിമാവാര്‍ന്ന നിന്‍പദം

    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

    ഭഗവാനേ! ജയിക്കുക.

 

9    ജയിക്കുക മഹാദേവ!

    ദീനാവനപരായണ!

    ജയിക്കുക ചിദാനന്ദ!

    ദയാസിന്ധോ! ജയിക്കുക.

 

10   ആഴമേറും നിന്‍മഹസ്സാ-

    മാഴിയില്‍ ഞങ്ങളാകവേ

    ആഴണം വാഴണം നിത്യം

    വാഴണം വാഴണം സുഖം.