അദ്വൈതദീപിക

 

1   

പേരായിരം പ്രതിഭയായിരമിങ്ങവറ്റി-

ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം,

 ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും

 നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം.

 

2   

    നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കില്‍

    വേറല്ല വിശ്വമറിവാംമരുവില്‍ പ്രവാഹം;

    കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ

    വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.

 

3   

    വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-

    ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം

    ബോധത്തില്‍നിന്നു വിലസുന്നു മരുസ്ഥലത്തു

    പാഥസ്സുപോലെ; പരമാവധി ബോധമത്രേ.

 

   വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്‍റെ

    വിത്താമവിദ്യയതുമില്ല വിളക്കുവന്നാല്‍

    അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി-

    വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു.

 

5

    ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ-

    മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍

    ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ-

    കാരം ഭയന്നവനിരുട്ടു പിശാചുപോലാം.

 

6

    ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു

    രണ്ടും പ്രതീതമിതനാദിതമഃസ്വഭാവം

    രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു-

    ഖണ്ഡത്തിലില്ലുരഗമുള്ളതു രജ്ജുമാത്രം.

 

7

    അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ

    സത്യം സമസ്തവുമനിത്യമസത്യമാകും,

    മൃത്തിന്‍വികാരമതസത്യമിതിങ്കലൊക്കെ

    വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ.

 

8

    അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-

    മജ്ഞാതമല്ല, സുഖവും വിലസുന്നു മൂന്നും;

    രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു

    നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.

 

9

    വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ-

    മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും

    ദിക്കിന്‍ഭ്രമം വിടുകിലും ചിരമിങ്ങിവന്‍റെ

    ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണാം.

 

1

   സത്യത്തിലില്ലയുലകം സകലം വിവേക-

    വിദ്ധ്വസ്തമായ പിറകും വിലസുന്നു മുന്‍പോല്‍

    നിസ്തര്‍ക്കമായ് മരുവിലില്ലിഹ നീരമെന്നു

    സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം.

 

11

   ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-

    മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം

    കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു-

    മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.

 

12

   വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക-

    ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി

    രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത-

    സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍നിന്നു വേറോ?

 

13

   ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു

    വേറാക്കിയാലുലകമില്ല വിചിത്രമത്രേ!

    വേറാകുമീയവയവങ്ങളുമേവമങ്ങോ-

    ട്ടാരായ്കിലില്ലഖിലവും നിജബോധമാത്രം.

 

14  

    നൂലാടതന്നിലുദകം നുരതന്നിലേവം

    ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;

    ആലോചനാവിഷയമായിതു തന്‍റെ കാര്യ-

    ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം.

 

15

   ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ

    താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വം;

    കാനല്‍ജലം ഗഗനനീലമസത്യമഭ്ര-

    സൂനം, നിനയ്ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും.

 

16

   ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ

    താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു;

    യോഗസ്ഥനായ് നിലയില്‍നിന്നിളകാതെ കായ-

    വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.

 

17

   അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-

    ജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും;

    സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന

    തര്‍ക്കം ഭ്രമം കയറുകാണ്‍കിലിതില്ല തെല്ലും.

 

18

   മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍-

    നിന്നീടുമാവരണമാം തിര നീക്കിടുന്നു;

    പിന്നീടു കാണുമറിവും പ്രഭതന്‍റെ പിന്‍പോയ്

    ക്കണ്ണെന്നപോലറിവു കാണുകയില്ല താനേ.

 

19

   കാണുന്നു കണ്ണിഹ തുറക്കിലടയ്ക്കിലന്ധന്‍-

    താനുള്ളില്‍മേവുമറിവിങ്ങു വരായ്കയാലേ;

    ജ്ഞാനംപുറത്തുതനിയേ വരികില്ല കണ്ണു-

    വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ.