ആത്മോപദേശശതകം

1              അറിവിലുമേറിയറിഞ്ഞിടുന്നവന്‍ത-

                ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും

                കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-

                ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

 

2              കരണവുമിന്ദ്രിയവും കളേബരം തൊ-

                ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം

                പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍

                തിരുവുരുവാണു തിരഞ്ഞു തേറിടേണം.

 

3              വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും

                വെളി മുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍

                ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ-

                വലിയതുപോലെയഭേദമായ് വരേണം.

 

4              അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ത-

                ന്നറിവുമൊരാദിമഹസ്സു മാത്രമാകും;

                വിരളത വിട്ടു വിളങ്ങുമമ്മഹത്താ-

                മറിവിലമര്‍ന്നതു മാത്രമായിടേണം.

 

5              ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും

                പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും

                വിലമതിയാത വിളക്കുദിക്കയും പിന്‍-

                പൊലികയുമില്ലിതു കണ്ടു പോയിടേണം.

 

6              ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-

                ടണമശനം പുണരേണമെന്നിവണ്ണം

                അണയുമനേകവികല്പമാകയാലാ-

                രുണരുവതുള്ളൊരു നിര്‍വികാരരൂപം?

 

7              ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-

                ടണമറിവായിതിനിന്നയോഗ്യനെന്നാല്‍

                പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും

                മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.

 

8              ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും

                നളികയിലേറി നയേന മാറിയാടും

                കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും

                വെളിവുരുവേന്തിയകം വിളങ്ങിടേണം.

 

9              ഇരുപുറവും വരുമാറവസ്ഥയെപ്പൂ-

                ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും

                തരുവിനടിക്കു തപസ്സു ചെയ്തു വാഴും

                നരനു വരാ നരകം നിനച്ചിടേണം.

 

10           "ഇരുളിലിരിപ്പവനാര്? ചൊല്ക നീ" യെ-

                ന്നൊരുവനുരപ്പതു കേട്ടു താനുമേവം

                അറിവതിനായവനോടു "നീയുമാരെ"-

                ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.

 

11           'അഹമഹ' മെന്നരുളുന്നതൊക്കെയാരാ-

                യുകിലകമേ പലതല്ലതേകമാകും;

                അകലുമഹന്തയനേകമാകയാലീ

                തുകയിലഹംപൊരുളും തുടര്‍ന്നിടുന്നു.

 

12           തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-

                കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!

                പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും

                വലിയൊരഹന്ത വരാ വരം തരേണം.

 

13           ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-

                ന്നകമലരിട്ടു വണങ്ങിയക്ഷമാറി

                സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍

                മഹിമയുമറ്റു മഹസ്സിലാണിടേണം.

 

14           ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും

                ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം

                കപടയതിക്കു കരസ്ഥമാകുവീലെ-

                ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.

 

15           പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-

                ക്കൊരു പതിനായിരമാണ്ടൊരല്പനേരം;

                അറിവപരപ്രകൃതിക്കധീനമായാ-

                ലരനൊടിയായിരമാണ്ടുപോലെ തോന്നും.

 

16           അധികവിശാലമരുപ്രദേശമൊന്നായ്

                നദി പെരുകുന്നതുപോലെ വന്നു നാദം

                ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും

                യതമിയലും യതിവര്യനായിടേണം.

 

17           അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-

                ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ

                നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-

                പഴകിയ വാസന വര്‍ത്തി വൃത്തിയത്രേ.

 

18           അഹമിരുളല്ലിരുളാകിലന്ധരായ് നാ-

                മഹമഹമെന്നറിയാതിരുന്നിടേണം;

                അറിവതിനാലഹമന്ധകാരമല്ലെ-

                ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

 

19           അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-

                ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;

                ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍-

                വടിവിനെ വിട്ടു തരങ്ഗമന്യമാമോ?

 

20           ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-

                ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;

                ജളനു വിലേശയമെന്നു തോന്നിയാലും

                നലമിയലും മലര്‍മാല നാഗമാമോ?

 

21           പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-

                പ്രിയമപരപ്രിയമെന്നനേകമായി

                പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-

                പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

 

22           പ്രിയമപരന്‍റെയതെന്‍പ്രിയം; സ്വകീയ-

                പ്രിയമപരപ്രിയമിപ്രകാരമാകും

                നയമതിനാലെ നരന്നു നന്മ നല്കും

                ക്രിയയപരപ്രിയഹേതുവായ് വരേണം.

 

23           അപരനുവേണ്ടിയഹര്‍നിശം പ്രയത്നം

                കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;

                കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-

                ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം.

 

24           അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

                ലവനിയിലാദിമമായൊരാത്മരൂപം

                അവനവനാത്മസുഖത്തിനാചരിക്കു-

                ന്നവയപരന്നു സുഖത്തിനായ് വരേണം.

 

25           ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-

                പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;

                പരനു പരം പരിതാപമേകിടുന്നോ-

                രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.

 

26           അവയവമൊക്കെയമര്‍ത്തിയാണിയായ് നി-

                ന്നവയവിയാവിയെയാവരിച്ചിടുന്നു;

                അവനിവനെന്നതിനാലവന്‍ നിനയ്ക്കു-

                ന്നവശതയാമവിവേകമൊന്നിനാലേ.

 

27           ഇരുളിലിരുന്നറിയുന്നതാകുമാത്മാ-

                വറിവതുതാനഥ നാമരൂപമായും

                കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും

                വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.

 

28           അടിമുടിയറ്റടിതൊട്ടു മൗലിയന്തം

                സ്ഫുടമറിയുന്നതു തുര്യബോധമാകും;

                ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-

                ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

 

29           മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും

                മനുജനു മറ്റൊരു വേല ചെയ്തിടേണ്ട;

                വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-

                മനുവുരുവിട്ടുമിരിക്കില്‍ മായ മാറും

 

30           ജഡമറിവീലറിവിന്നു ചിന്തയില്ലോ-

                തിടുകയുമില്ലറിവെന്നറിഞ്ഞു സര്‍വം

                വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ-

                ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.

 

31           അനുഭവമാദിയിലൊന്നിരിക്കിലല്ലാ-

                തനുമിതിയില്ലിതു മുന്നമക്ഷിയാലേ

                അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-

                ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

 

32           അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ-

                യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ

                ധര മുതലായവയൊന്നുമില്ല താങ്ങു-

                ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.

 

33           അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-

                ദ്ധര മുതലായ വിഭൂതിയായി താനേ

                മറിയുമവസ്ഥയിലേറിമാറി വട്ടം-        

                തിരിയുമലാതസമം തിരിഞ്ഞിടുന്നു.

 

34           അരനൊടിയാദിയരാളിയാര്‍ന്നിടും തേ-

                രുരുളതിലേറിയുരുണ്ടിടുന്നു ലോകം;

                അറിവിലനാദിയതായ് നടന്നിടും തന്‍-

                തിരുവിളയാടലിതെന്നറിഞ്ഞിടേണം.

 

35           ഒരു പതിനായിരമാദിതേയരൊന്നായ്

                വരുവതുപോലെ വരും വിവേകവൃത്തി

                അറിവിനെ മൂടുമനിത്യമായയാമീ-

                യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.

 

36           അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-

                മറുതിയിടാം സമയന്യയെന്നിവണ്ണം

                ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-

                ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.

 

37           വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍

                വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;

                വിഷമയെ വെന്നതിനാല്‍ വിവേകമാകും

                വിഷയവിരോധിനിയോടണഞ്ഞിടേണം.

 

38           പലവിധമായറിയുന്നതന്യയൊന്നായ്

                വിലസുവതാം സമയെന്നു മേലിലോതും

                നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും

                കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം.

 

39           അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം

                പിരിവിവയില്‍ സമതന്‍വിശേഷമേകം;

                വിരതി വരാ വിഷമാവിശേഷമൊന്നി-

                ത്തരമിവ രണ്ടു തരത്തിലായിടുന്നു.

 

40           സമയിലുമന്യയിലും സദാപി വന്നി-

                ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി

                അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-

                ഭ്രമകലയാലഖിലം പ്രമേയമാകും.

 

41           ഇതു കുടമെന്നതിലാദ്യമാമിതെന്നു-

                ള്ളതു വിഷമാ കുടമോ വിശേഷമാകും;

                മതി മുതലായ മഹേന്ദ്രജാലമുണ്ടാ-

                വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.

 

42           ഇദമറിവെന്നതിലാദ്യമാമിതെന്നു-

                ള്ളതു സമ, തന്‍റെ വിശേഷമാണു ബോധം;

                മതി മുതലായവയൊക്കെ മാറി മേല്‍ സദ്-

                ഗതി വരുവാനിതിനെബ്ഭജിച്ചിടേണം.

 

43           പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം

                സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!

                വികൃതി വിടുന്നതിനായി വേല ചെയ്വീ-

                ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

 

44           പലമതസാരവുമേകമെന്നു പാരാ-

                തുലകിലൊരാനയിലന്ധരെന്നപോലെ

                പലവിധ യുക്തി പറഞ്ഞു പാമരന്മാ-

                രലവതു കണ്ടലയാതമര്‍ന്നിടേണം.

 

45           ഒരു മതമന്യനു നിന്ദ്യമൊന്നിലോതും

                കരുവപരന്‍റെ കണക്കിനൂനമാകും;

                ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ-

                ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

 

46           പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-

                ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;

                പരമതവാദിയിതോര്‍ത്തിടാതെ പാഴേ

                പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

 

47           ഒരുമതമാകുവതിന്നുരപ്പതെല്ലാ-

                വരുമിതു വാദികളാരുമോര്‍ക്കുവീല;

                പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-

                രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം.

 

48           തനുവിലമര്‍ന്ന ശരീരി, തന്‍റെ സത്താ-

                തനുവിലതെന്‍റെതിതെന്‍റെതെന്നു സര്‍വം

                തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-

                ലനുഭവശാലികളാമിതോര്‍ക്കിലാരും.

 

49           അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

                സകലവുമിങ്ങു സദാപി ചെയ്തിടുന്നു;

                ജഗതിയിലിമ്മതമേകമെന്നു ചിന്തി-

                ച്ചഘമണയാതകതാരമര്‍ത്തിടേണം.

 

50           നിലമൊടു നീരതുപോലെ കാറ്റു തീയും

                വെളിയുമഹംകൃതി വിദ്യയും മനസ്സും

                അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-

                വുലകുമുയര്‍ന്നറിവായി മാറിടുന്നു.

 

51           അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-

                വരുമിതിനോടൊരിദന്ത വാമയായും

                വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-

                മരമഖിലം മറയെപ്പടര്‍ന്നിടുന്നു.

 

52           ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-

                ളണയുമതിങ്കലശേഷദൃശ്യജാലം;

                പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും

                സ്വനവുമടങ്ങുമിടം സ്വയംപ്രകാശം!

 

53           ഇതിലെഴുമാദിമശക്തിയിങ്ങു കാണു-

                ന്നിതു സകലം പെറുമാദിബീജമാകും;

                മതിയതിലാക്കി മറന്നിടാതെ മായാ-

                മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.

 

54           ഉണരുമവസ്ഥയുറക്കിലില്ലുറക്കം

                പുനരുണരുമ്പൊഴുതും സ്ഫുരിക്കുവീല;

                അനുദിനമിങ്ങനെ രണ്ടുമാദിമായാ-

                വനിതയില്‍നിന്നു പുറന്നു മാറിടുന്നു.

 

55           നെടിയ കിനാവിതു നിദ്രപോലെ നിത്യം

                കെടുമിതുപോലെ കിനാവുമിപ്രകാരം

                കെടുമതി കാണുകയില്ല, കേവലത്തില്‍

                പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

 

56           കടലിലെഴും തിരപോലെ കായമോരോ-

                ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;

                മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-

                കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!

 

57           അലയറുമാഴിയിലുണ്ടനന്തമായാ-

                കലയിതു കല്യയനാദികാര്യമാകും

                സലിലരസാദി ശരീരമേന്തി നാനാ-

                വുലകുരുവായുരുവായി നിന്നിടുന്നു.

 

58           നവനവമിന്നലെയിന്നു നാളെ മറ്റേ-

                ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ

                അവിരതമെണ്ണിയളന്നിടുന്നതെല്ലാം

                ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.

 

59           അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-

                പ്പിരിയുകിലില്ലറിവും പ്രകാശമാത്രം;

                അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-

                ലൊരു പൊരുളാമതിലില്ല വാദമേതും.

 

60           അറിവിനെയും മമതയ്ക്കധീനമാക്കി-

                പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,

                പറകിലുമപ്പരതത്ത്വമെന്നപോലീ-

                യറിവറിയുന്നവനന്യമാകുവീല.

 

61           വെളിവിഷയം വിലസുന്നു വേറുവേറാ-

                യളവിടുമിന്ദ്രിയമാര്‍ന്നു തന്‍റെ ധര്‍മ്മം

                ജളതയതിങ്ങു ദിഗംബരാദി നാമാ-

                വലിയൊടുയര്‍ന്നറിവായി മാറിടുന്നു.

 

62           പരവശനായ്പ്പരതത്ത്വമെന്‍റെതെന്നോര്‍-

                ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ

                വരുമറിവേതു വരാ കഥിപ്പതാലേ

                പരമപദം പരിചിന്ത ചെയ്തിടേണം.

 

63           അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-

                യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍

                പരവശനായറിവീല പണ്ഡിതന്‍ തന്‍-

                പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!

 

64           പ്രതിവിഷയം പ്രതിബന്ധമേറി മേവു-

                ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;

                അതിവിശദസ്മൃതിയാലതീതവിദ്യാ-

                നിധി തെളിയുന്നിതിനില്ല നീതിഹാനി.

 

65           ഒരുകുറി നാമറിയാത്തതൊന്നുമിങ്ങി-

                ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം

                അറിവവരില്ലതിരറ്റതാകയാലീ-

                യരുമയെയാരറിയുന്നഹോ വിചിത്രം!

 

66           ഇര മുതലായവയെന്നുമിപ്രകാരം

                വരുമിനിയും; വരവറ്റുനില്പതേകം;

                അറിവതു നാമതു തന്നെ മറ്റുമെല്ലാ-

                വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

 

67           ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-

                രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം

                നിനവിലുമില്ലതു നിദ്രയിങ്കലും മേ-

                ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

 

68           അരവവടാകൃതിപോലഹന്ത രണ്ടാ-

                യറിവിലുമങ്ഗിയിലും കടക്കയാലേ,

                ഒരു കുറിയാര്യയിതിങ്ങനാര്യയാകു-

                ന്നൊരുകുറിയെന്നുണരേണമൂഹശാലി.

 

69           ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-

                പ്രതിമയെഴും കരണപ്രവീണനാളും

                രതിരഥമേറിയഹന്ത രമ്യരൂപം

                പ്രതി പുറമേ പെരുമാറിടുന്നജസ്രം.

 

70           ഒരു രതി തന്നെയഹന്തയിന്ദ്രിയാന്തഃ

                കരണകളേബരമൊന്നിതൊക്കെയായി

                വിരിയുമിതിന്നു വിരാമമെങ്ങു, വേറാ-

                മറിവവനെന്നറിവോളമോര്‍ത്തിടേണം.

 

71           സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-

                ലവനിയിലാരുമനാദി ലീലയത്രേ;

                അവിരളമാകുമിതാകവേയറിഞ്ഞാ-

                ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.

 

72           ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-

                ന്മയി മറുകൂറിതു വിദ്യ; മായയാലേ

                നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-

                ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

 

73           ഒരു പൊരുളിങ്കലനേകമുണ്ടനേകം

                പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ

                അറിവിലടങ്ങുമഭേദമായിതെല്ലാ-

                വരുമറിവീലതിഗോപനീയമാകും.

 

74           പൊടിയൊരു ഭുവിലസംഖ്യമപ്പൊടിക്കുള്‍-

                പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;

                ജഡമമരുന്നതുപോലെ ചിത്തിലും ചി-

                ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.

 

75           പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-

                വഹമഹമെന്നലയുന്നതൂര്‍മ്മിജാലം

                അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍

                നുകരുവതാമമൃതായതിങ്ങു നൂനം.

 

76           മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ-

                ലണിയണിയായല വീശിടുന്നവണ്ണം

                അനൃതപരമ്പര വീശിയന്തരാത്മാ-

                വിനെയകമേ ബഹുരൂപമാക്കിടുന്നു.

 

77           പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-

                മറിവനലന്‍ ജലമക്ഷമിന്ദ്രിയാര്‍ത്ഥം

                ധരണിയിതിങ്ങനെയഞ്ചു തത്ത്വമായ് നി-

                ന്നെരിയുമിതിന്‍റെ രഹസ്യമേകമാകും.

 

78           മരണവുമില്ല പുറപ്പുമില്ല വാഴ്വും

                നരസുരരാദിയുമില്ല നാമരൂപം,

                മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-

                ല്പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.

 

79           ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ-

                ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?

                ഹനനവുമിങ്ങനെതന്നെയാകയാലേ

                ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

 

80           സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-

                സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?

                ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍

                ക്ഷിതി മുതലായവ ഗീരു മാത്രമാകും.

 

81           പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം

                സകലവുമായ് വെളിയേ സമുല്ലസിക്കും

                ഇഹപരമാമൊരു കൂറിദന്തയാലേ

                വികസിതമാമിതു ഭോഗ്യവിശ്വമാകും.

 

82           അരണി കടഞ്ഞെഴുമഗ്നിപോലെയാരായ്-

                വവരിലിരുന്നതിരറ്റെഴും വിവേകം,

                പരമചിദംബരമാര്‍ന്ന ഭാനുവായ് നി-

                ന്നെരിയുമതിന്നിരയായിടുന്നു സര്‍വം.

 

83           ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-

                ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും,

                മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-

                വിടരറുമൊന്നിതു നിര്‍വികാരമാകും.

 

84           അറിവതിനാലവനീവികാരമുണ്ടെ-

                ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വീ;

                നിരവധിയായ് നിലയറ്റു നില്പതെല്ലാ-

                മറിവിലെഴും പ്രകൃതിസ്വരൂപമാകും.

 

85           നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-

                ലെഴുമുലകെങ്ങുമബിംബമാകയാലേ,

                നിഴലുമതല്ലിതു നേരുമല്ല വിദ്വാ-

                നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

 

86           തനു മുതലായതു സര്‍വമൊന്നിലൊന്നി-

                ല്ലനൃതവുമായതിനാലെയന്യഭാഗം

                അനുദിനമസ്തമിയാതിരിക്കയാലേ

                പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

 

87           തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-

                രിനമിതരങ്ങളിലില്ലയിപ്രകാരം

                തനു മുതലായതു സത്തുമല്ലയോര്‍ത്താ-

                ലനൃതവുമല്ലതവാച്യമായിടുന്നു.

 

88           സകലവുമുള്ളതു തന്നെ തത്ത്വചിന്താ-

                ഗ്രഹനിതു സര്‍വവുമേകമായ് ഗ്രഹിക്കും;

                അകമുഖമായറിയായ്കില്‍ മായയാം വന്‍-

                പക പലതും ഭ്രമമേകിടുന്നു പാരം.

 

89           അറിവിലിരുന്നസദസ്തിയെന്നസംഖ്യം

                പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ