ജാതിലക്ഷണം

1              പുണര്‍ന്നു പെറുമെല്ലാമൊ-

                രിനമാം പുണരാത്തതു

                ഇനമല്ലിനമാമിങ്ങൊ-

                രിണയാര്‍ന്നൊത്തു കാണ്‍മതും.

 

2              ഓരോയിനത്തിനും മെയ്യു-

                മോരോ മാതിരിയൊച്ചയും

                മണവും ചുവയും ചൂടും

                തണുവും നോക്കുമോര്‍ക്കണം.

 

3              തുടര്‍ന്നോരോന്നിലും വെവ്വേ-

                റടയാളമിരിക്കയാല്‍

                അറിഞ്ഞീടുന്നു വെവ്വേറേ

                പിരിച്ചോരോന്നുമിങ്ങു നാം.

 

4              പേരൂരു തൊഴിലീ മൂന്നും

                പോരുമായതു കേള്‍ക്കുക!

                ആരു നീയെന്നു കേള്‍ക്കേണ്ടാ

                നേരു മെയ്തന്നെ ചൊല്കയാല്‍.

 

5              ഇനമാര്‍ന്നുടല്‍ താന്‍ തന്‍റെ-

                യിനമേതെന്നു ചൊല്‍കയാല്‍

                ഇനമേതെന്നു കേള്‍ക്കില്ല

                നിനവും കണ്ണുമുള്ളവര്‍.

 

6              പൊളി ചൊല്ലുന്നിനം ചൊല്വ-

                തിഴിവെന്നു നിനയ്ക്കയാല്‍,

                ഇഴിവില്ലിനമൊന്നാണു

                പൊളി ചൊല്ലരുതാരുമേ.

 

7              ആണും പെണ്ണും വേര്‍തിരിച്ചു

                കാണുംവണ്ണമിനത്തെയും

                കാണണം കുറികൊണ്ടിമ്മ-

                ട്ടാണു നാമറിയേണ്ടത്.

 

8              അറിവാമാഴിയില്‍ നിന്നു

                വരുമെല്ലാവുടമ്പിനും

                കരുവാണിന,മീ നീരിന്‍

                നിരതാന്‍ വേരുമായിടും.

 

9              അറിവാംകരുവാന്‍ ചെയ്ത

                കരുവാണിനമോര്‍ക്കുകില്‍

                കരുവാര്‍ന്നിനിയും മാറി

                വരുമീ വന്നതൊക്കെയും.

 

10           ഇനമെന്നിതിനെച്ചൊല്ലു-

                ന്നിന്നതെന്നറിയിക്കയാല്‍

                ഇനമില്ലെങ്കിലില്ലൊന്നു-

                മിന്നതെന്നുള്ളതൂഴിയില്‍.