പിണ്ഡനന്ദി

 

1              ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്‍റെ പിണ്ഡ-

                മെപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലി?

                കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-

                ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ!

 

2              മണ്ണും ജലം കനലുമംബരമോടു കാറ്റു-

                മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി

                ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍

                പിണ്ഡത്തിനന്നമൃതു നല്കി വളര്‍ത്ത ശംഭോ!

 

3              കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-

                വൊന്നല്ല നിന്‍റെ കൃപയിന്നറിയിച്ചിടുന്നു!

                അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-

                റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.

 

4              ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-

                ലെന്തൊന്നുകൊണ്ടിതു വളര്‍ന്നതഹോ! വിചിത്രം;

                എന്തമ്പുരാന്‍റെ കളിയൊക്കെയിതെന്നറിഞ്ഞാ-

                ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!

 

5              നാലഞ്ചു മാസമൊരുപോല്‍ നയനങ്ങള്‍ വച്ചു

                കാലന്‍റെ കയ്യിലണയാതെ വളര്‍ത്തി നീയേ,

                കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-

                ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!

 

6              രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു

                നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍,

                മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍-

                താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!

 

7              അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-

                ലിന്നിങ്ങു തന്നെരിയില്‍ വീണു മരിക്കുമയ്യോ!

                പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു

                തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

 

8              എന്‍തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി

                വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു

                നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-

                ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!

 

9              എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു

                ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ

                ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-

                ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!