കോലതീരേശസ്തവം

 

1              കാലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍

                ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍

                പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍

                കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.

 

2              ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-

                രാലോകനമാത്രേണ ഭരിക്കുന്നനുവേലം

                ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ

                കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.

 

3              സര്‍വ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-

                ക്കിവ്വാറൊരുരൂപം ഭജനത്തിന്നുധരിപ്പോന്‍

                ആലസ്യമൊഴിച്ചപ്പരബോധം തരണം മേ

                കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.

 

4              ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-

                ങ്ങാലോചനകൂടാതപഥത്തിങ്കലണഞ്ഞാല്‍

                ആ ലാക്കിലുടന്‍ സന്മതിതോന്നിക്കുകെനിക്കെന്‍-

                കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.

5              കൈകാല്‍മുതലാമെന്നുടെയങ്ഗങ്ങളിലൊന്നും

                ചെയ്യാതൊരു സത്കര്‍മ്മമൊഴിഞ്ഞങ്ങവിവേകാല്‍

                വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുകവേണം

                കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!

 

6              രോഗാദികളെല്ലാമൊഴിവാക്കീടുകവേണം

                ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!

                ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ!

                കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!

 

7              ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍

                ദൂരത്തകലേണം മദമെന്നും സുജനാനാം

                ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-

                കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!

 

8              ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍-

                താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം

                പാപാപഹമാം നിന്‍പദമോര്‍ക്കായ്വരണം മേ

                കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!

 

9              ധാതാവിനുമാമാധവനും കൂടിയമേയം

                വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാന്‍?

                ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍

                കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!

 

10           മാലുണ്ടതുരയ്പ്പാന്‍ കഴിവില്ലാശ്ശിശുവിന്‍റെ

                പോലിങ്ങു നിരര്‍ത്ഥധ്വനിയാണെന്‍റെ പുലമ്പല്‍

                ആലംബനമാമെങ്കിലുമംബാസമമിന്നെന്‍-

                കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.