ശിവസ്തവം (പ്രപഞ്ചസൃഷ്ടി)

 

1              ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി-

                ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും

                ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം

                കവിയുമതേതതിന്‍റെ കളി കണ്ടരുളീടകമേ!

 

2              അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ-

                പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം

                നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-

                ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.

 

3              അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളുര്‍-

                ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും

                അര നിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞു വരും

                ദുരിതസമുദ്ര,മിമ്പമിതിലെങ്ങു നമുക്കു ശിവ?

 

4              ശിവ! ശിവ! മാത്രയില്‍ പലതരം ചിതറുന്നു വെളി-

                ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-

                ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു-

                ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!

 

5              അലയുമിതൊക്കെയും കപടനാടകമെന്നറിയും

                നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ;

                തലയിലെഴും തരങ്ഗനിര തള്ളി നിറഞ്ഞുമറ-

                ഞ്ഞലര്‍ശരവൈരി,നിന്നുടെ പദങ്ങളിലെങ്ങിനിയാം?

6              ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും

                മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;

                ജനനമെടുത്തു ഞാനിതുകളില്‍ പലതായി വല-

                ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.

 

7              അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-

                ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!

                ജപപടമങ്ഗമാമിതിലിരുന്നു ജപിക്കുകിലി-

                ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം.

 

8              അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-

                പതി പശു പാശമിങ്ങിതു പരമ്പരയായഴിയും

                മതി കതിരോടു മണ്ണൊളി വിയത്തനിലന്‍ ജലവും

                പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം.

 

9              പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ-

                ലണിമിഴികൊണ്ടു നിര്‍മ്മിതമിതൊക്കെയുമത്ഭുതമാം

                അണിയണമെന്നെ നിന്തിരുവടിക്ക,ടിയന്‍മലരാ-

                മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ!

 

10           കടലിലെഴും തരങ്ഗനിരപോലെ കലങ്ങി വരു-

                ന്നുടനുടനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍

                ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ

                കുടമുടയുന്നതിന്നകമെടുത്തരുളീടണമേ!