ഇന്ദ്രിയവൈരാഗ്യം

 

1              നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്

                ചേതസ്സിലായ്വരിക ജന്മമറുന്നതിന്നായ്

                ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-

                രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ!

 

2              കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെന്‍-

                പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം

                കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-

                ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!

 

3              ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കില്‍

                ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!

                വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിന്‍-

                പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!

 

4              തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിന്‍മെയ്

                വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?

                മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും

                കണ്ണിന്നു കഷ്ടമിതു നിന്‍റെ വിഭൂതി ശംഭോ!

 

5              നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു

                ജീവന്‍ തളര്‍ന്നു ശിവമേ! കര ചേര്‍ത്തിടേണം

                ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി

                മേവുന്നു, നിന്‍മഹിമയാരറിയുന്നു ശംഭോ!

 

6              നീരും നിരന്ന നിലവും കനലോടു കാറ്റും

                ചേരും ചിദംബരമതിങ്കലിരുന്നിടും നീ

                പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-

                മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!

 

7              നാവിന്നു നിന്‍റെ തിരുനാമമെടുത്തുരച്ചു

                മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ

                ജീവന്‍ വിടുമ്പൊഴതില്‍നിന്നു തെളിഞ്ഞിടും പിന്‍

                നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.

 

8              കയ്യൊന്നുചെയ്യുമതുപോലെ നടന്നിടും കാ-

                ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും

                പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം

                ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?

 

9              ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെന്‍

                ചിന്തയ്ക്കു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ

                സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-

                തെന്തിങ്ങുനിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!

 

10           അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെന്‍-

                മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍

                കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-

                പ്പൊയ്യിങ്കല്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്.