കുണ്ഡലിനിപ്പാട്ട്

ആടു പാമ്പേ, പുനം തേടു പാമ്പേ, യരു-

ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ.

തിങ്കളും കൊന്നയും ചൂടുമീശന്‍ പദ-

പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ.

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി

കണ്ണീരൊഴുകക്കണ്ടാടു പാമ്പേ.

ആയിരം കോടിയനന്തന്‍ നീയാനന-

മായിരവും തുറന്നാടുപാമ്പേ.

ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍

നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ.

പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-

ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ.

പേയും പിണവും പിറക്കും ചുടുകാടു

മേയും പരംപൊരുളാടു പാമ്പേ.

പൂമണക്കുംകുഴലാളകം പൂകുമാ

കോമളമേനി കണ്ടാടു പാമ്പേ.

നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-

ളാദിയായുള്ളതെന്നാടു പാമ്പേ.

പൂമലരോനും തിരുമാലുമാരും പൊന്‍-

പൂമേനി കണ്ടില്ലെന്നാടു പാമ്പേ.

കാമനെച്ചുട്ട കണ്ണുള്ള കാലാരിതന്‍-

നാമം നുകര്‍ന്നു നിന്നാടു പാമ്പേ.

വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു-

ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ.

എല്ലാമിറക്കിയെടുക്കുമേകന്‍ പദ-

പല്ലവം പറ്റിനിന്നാടു പാമ്പേ.

എല്ലായറിവും വിഴുങ്ങി വെറും വെളി-

യെല്ലയിലേറിനിന്നാടു പാമ്പേ.

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു

ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ.

ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-

ളെല്ലയിലേറിനിന്നാടു പാമ്പേ.

ദേഹം നിജമല്ല ദേഹിയൊരുവനീ

ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ.

നാടും നഗരവുമൊന്നായി നാവില്‍ നി-

ന്നാടു നിന്‍നാമമോതീടു പാമ്പേ.

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങിടു-

മേകനുമുണ്ടറിഞ്ഞീടു പാമ്പേ.

പേരിങ്കല്‍നിന്നു പെരുവെളിയെന്നല്ല

പാരാദി തോന്നിയെന്നാടു പാമ്പേ.

ചേര്‍ന്നു നില്ക്കുമ്പൊരുളെല്ലാം ചെന്താരൊടു

നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!