മനനാതീതം (വൈരാഗ്യദശകം)

 

1              കരുങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ-

                ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു;

                പെരുംകരുണയാറണിയുമയ്യനെ മറന്നി-

                ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?

 

2              മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍

                തരുന്നു പല നന്മ തടവീടുമടി രണ്ടും

                വരുന്ന പല ചിന്തകളറുന്നതിനുപായാ-

                ലിരന്നിതു മറന്നുകളയായ്വതിനടുത്തേന്‍.

 

3              അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും

                പടത്തലവിമാരൊടു പടയ്ക്കടിയനാളോ?

                എടുത്തരികിരുത്തിയരുളേണമിനിയും പൊ-

                ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു?

 

4              അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍

                കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും

                വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-

                മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു.

 

5              വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളും

                കളഞ്ഞതിലകപ്പറവ വീണു വലയുന്നു;

                വളഞ്ഞകുഴലോടുമുലയുന്ന മിഴിയിന്നും

                വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?

 

6              ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-

                ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും

                ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-

                ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്.

 

7              ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും

                പിണങ്ങളൊടു പേടി പെരുതായി വിളയുന്നു

                മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും

                പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ.

 

8              ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ

                ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;

                പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്

                മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.

 

9              മുറയ്ക്കുമുറ മിന്നിമറയും മിഴിയിളക്കി-

                ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി

                മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം

                വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്.

 

10           അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-

                ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍

                മയക്കവുമറുത്തു മണിമേനിയിലണച്ചീ-

                ടയ്ക്കരുതയയ്ക്കരുതനങ്ഗരിപുവേ! നീ.

)