ഗുരുദേവ  - ഗാന്ധിജി സമാഗമ ശതാബ്ദി | കേരളത്തെ ദൈവത്തിന്‍റെ നാടാക്കിയ സമാഗമം

 

സ്വാമി ശുഭാംഗാനന്ദ
ജനറല്‍ സെക്രട്ടറി
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്  

 



1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെത്തി അതിനടുത്ത ദിവസം മടങ്ങിപ്പോകുന്നതിനിടയില്‍ ഗാന്ധിജി ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ചരിത്രസംഭാഷണത്തിന്‍റെയും ശതാബ്ദി ആഘോഷിക്കുന്ന ഏറ്റവും മഹനീയമായ വേളയാണിത്.  ഭാരതത്തിന്‍റെ ഋഷിപാരമ്പര്യ ത്തിന്‍റെയും വേദാന്തതത്വശാസ്ത്രത്തിന്‍റെയും ഭഗവത്ഗീതയുടെയുമടക്കം സാരസംഗ്രഹം ചിന്തയും സാധനയും ചെയ്തു അറിഞ്ഞിട്ടുള്ള ഒരു തത്വജ്ഞാനിയും സത്യാന്വേഷിയും ഗൃഹസ്ഥാശ്രമിയുമായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന് സത്യസാക്ഷാത്കാരം നേടിയ ബ്രഹ്മജ്ഞാനിയായ ശ്രീനാരായണഗുരുദേവന്‍റെ അപൂര്‍വ്വ മാഹാത്മ്യം അന്ന് സ്വയം ബോധ്യപ്പെട്ടു എന്നതിന്‍റെ മംഗളസൂചകമാണ് പില്‍ക്കാലത്ത് 1937 ലെ ഗാന്ധിജിയുടെ മഹാത്മാവെന്നുള്ള സംബോധനയും പ്രസ്താവനയും.

'സ്വാമികളുടെ സംഭാഷണം ഒരു 'മഹാത്മാ'വിന്‍റെ ജിഹ്വാതലത്തില്‍ നിന്ന് പുറപ്പെടുന്നതാണെന്ന് നല്ലപോലെ മനസ്സിലാക്കി അവയെ ആദരവോടെ ഞാന്‍ പഠിച്ചിട്ടുണ്ട.് അവയില്‍ പലതും ശരിയാണെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. അവയെല്ലാം ആവുന്നിടത്തോളം ഞാന്‍ അംഗീകരിച്ചിട്ടുമുണ്ട്'. ഈ ചരിത്രപ്രസ്താവനയിലൂടെ ഗാന്ധിജിയെ 'മഹാത്മാ' എന്ന് സംബോധന ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്‍റേയും ഗാന്ധിജിയുടേയും മഹാത്മാവായി ശ്രീനാരായണഗുരുദേവന്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തില്‍ പുനരവതരിക്കപ്പെട്ടു എന്നതാണ് വാസ്തവം.

സഞ്ചാര സ്വാതന്ത്ര്യത്തിനായി തുടങ്ങി വച്ചതും പിന്നീട് ഭാരതത്തിന്‍റെ ചരിത്രത്തെ അഗാധമാക്കിയതുമായ വൈക്കം സത്യാഗ്രഹത്തിന് ധാര്‍മ്മികമായ പിന്തുണയേകാനായി വൈക്കത്തെത്തിയ സന്ദര്‍ഭത്തിലാണ് ഗാന്ധിജി ആദ്യമായി ശിവഗിരി സന്ദര്‍ശിച്ചതും ശ്രീനാരായണ ഗുരുദേവനുമായി മഠം വക വനജാക്ഷി മന്ദിരം എന്ന ഗാന്ധ്യാശ്രമത്തില്‍ വച്ച്  കൂടിക്കാഴ്ച നടത്തിയതും. ആ കൂടിക്കാഴ്ചയിലൂടനീളം ഗാന്ധിജി തന്‍റെ ജാതിപരവും മതപരവും ധര്‍മ്മപരവുമായ ധാരണകളെയും മനസ്സിലാക്കലുകളെയും ഉറപ്പിക്കാന്‍ തക്ക നിലയിലുള്ള അന്വേഷണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നതെന്ന് കാണാം. എന്നാല്‍ ഗുരുദേവന്‍ ഗാന്ധിജിയുടെ ആശയങ്ങളെ ഉറപ്പിക്കുന്നതിനോ തിരുത്തുന്നതിനോ പ്രത്യേക  ഊന്നല്‍ നല്‍കുന്നതിന് പകരം ഭാരതീയ തത്വദര്‍ശനത്തിന്‍റെ അദ്വൈതപ്പൊരുളിലൂന്നി മനുഷ്യസമൂഹത്തി ന്‍റെയാകെ  ആദ്ധ്യാത്മികമായ ഉത്ക്കര്‍ഷവും  അഭിവൃദ്ധിയും  അവരവരുടെ മതസ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ടുതന്നെ പ്രാപ്യമാക്കാമെന്ന് വെളിവാക്കുകയാണ് ചെയ്തത്.

"ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ  വരുമോ?" എന്ന ഗാന്ധിജിയുടെ അന്വേഷണത്തിലെ ഭൗതിക നിരീക്ഷണത്തിന്‍റെ തീവ്രത മനസ്സിലാക്കിയിട്ടാണ് ഗുരുദേവന്‍ അതിന് മറുപടിയായി ഇങ്ങനെ പറഞ്ഞത് - 'അത് സഫലമാകാതെ വരികയില്ല. അതിന്‍റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്ന് തന്നെ പറയണം".

ഇവിടെ ഗുരുദേവന്‍ നടത്തുന്നത് വിശ്വമാനവികതയിലധിഷ്ഠിതമായ ആന്തരിക-ലൗകിക നിരീക്ഷണമാണ്.  ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വെളിവിലാണ് ലൗകികസ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത്. അത് ബോധ്യപ്പെടുത്താനാണ് ഈ മറുപടി കൊണ്ട് ഗുരുദേവന്‍ ഉദ്ദേശിച്ചിരുന്നതെന്ന് കാണക്കാക്കാം.  

'ഇന്നലെ ശ്രീനാരായണഗുരു എന്നോട് പറഞ്ഞു മനുഷ്യനു ഒരു മതമേയുള്ളൂ എന്ന്. ഞാന്‍ ആ അഭിപ്രായത്തെ ഖണ്ഡിച്ചു. ഇന്ന് ഞാന്‍ അത് വീണ്ടും ഖണ്ഡിക്കുകയാണ്.  എത്ര നാള്‍ ഇവിടെ ഭിന്നഭിന്നരായ മനുഷ്യവ്യക്തികള്‍ ഉണ്ടായിരിക്കുന്നുവോ അത്രനാളും ഇവിടെ ഭിന്ന ഭിന്നമതങ്ങളും ഉണ്ടായിരിക്കും.'

ഗാന്ധിജിയുടെ ഈ വാക്കുകളില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ഗുരുദേവന്‍ ഉദ്ബോധിപ്പിച്ച ഒരു മതവും ഗാന്ധിജി ഉള്‍ക്കൊണ്ടുവന്ന ഒരു മതവും ഒന്നായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഗുരുദേവന്‍ മതമീമാംസയുടെ പൂര്‍ണ്ണബോധത്തില്‍ നിന്നുകൊണ്ടാണ് ഗാന്ധിജിയോട് സംസാരിച്ചതെങ്കില്‍ ഗാന്ധിജി അത് ശ്രവിച്ചതാകട്ടെ. മതമീമാംസയുടെ ഉള്ളറയിലേക്ക് കടക്കാതെയുള്ള ബാഹ്യാര്‍ത്ഥതലത്തില്‍ നിന്നുകൊണ്ടാണ്.

ഗുരുദേവന്‍റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന വിശ്വവിഖ്യാതമായ സന്ദേശത്തിന്‍റെ തത്വശാസ്ത്രവും മന:ശാസ്ത്രവും ധര്‍മ്മശാസ്ത്രവും അതേനിലയില്‍  പൂര്‍ണ്ണമായും ഗാന്ധിജിക്ക് ഉള്‍ക്കൊള്ളാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗുരുദേവന്‍ മുന്നോട്ടുവെച്ച മതസ്വാതന്ത്ര്യത്തിന്‍റെ ആശയ സംഹിതകളേയും വേണ്ടുംവണ്ണം ഗാന്ധിജിയ്ക്ക് ഉള്‍ക്കൊള്ളാനായില്ല എന്ന വസ്തുതയുമുണ്ട്. ഈ രണ്ടും വെളിവാക്കുന്നതാണ് മേല്‍പ്പറഞ്ഞ ഗാന്ധിവചനങ്ങള്‍.  

വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ അനുകൂലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ബോധമണ്ഡലമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജിയുടെ ഈ വിശ്വാസങ്ങളുടേയും ബോധത്തിന്‍റെയും അടിസ്ഥാനമായി നിലകൊള്ളുന്ന വെളിവിന്‍റെ ഉറവിടത്തിലാണ് ഗുരുദേവന്‍ മതസ്വാതന്ത്ര്യത്തിന്‍റെ വിത്തു പാകിയതെന്ന ചരിത്രയാഥാര്‍ഥ്യം നമ്മള്‍ കണ്ണ് തുറന്നു കാണുക തന്നെ വേണം. ഒരുപക്ഷേ അതിന്‍റെ കൂടി ഫലമാവാം "നമ്മെ ഒരുമിപ്പിക്കുന്നത് എന്തോ അതാണ് മത"മെന്ന ഗാന്ധിജിയുടെ പില്‍ക്കാല മതബോധത്തിന് അടിസ്ഥാനം. അതില്‍ ഗുരുദേവന്‍റെ ഒരു മതം എന്നതിന്‍റെ ഒരു പുന:പ്രകാശനം കൂടിയുണ്ടെന്നു പറയാനാവും. ഏതായാലും 1925 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ഗുരുദേവ സന്നിധിയില്‍ എത്തിയ ഗാന്ധിജിയും മാര്‍ച്ച് 13 ന് രാവിലെ 9.30 മണിയോടെ ഗുരുസന്നിധിയില്‍ നിന്ന് മടങ്ങിയ ഗാന്ധിജിയും ഒരാളല്ല എന്ന് തീര്‍ച്ച. എന്തെന്നാല്‍ ആത്മാവിനെ അന്വേഷിക്കലാണ് യഥാര്‍ത്ഥ ഭക്തി എന്ന് പഠിച്ചുവെച്ചിരുന്ന ഗാന്ധിജി പില്‍ക്കാലത്ത് ആത്മാവിനെ അനുസന്ധാനം ചെയ്യുന്നതാണ് യഥാര്‍ത്ഥഭക്തി എന്ന ഗുരുപ്പൊരുളിലേക്ക് സ്വയം ഉയരുന്നതായാണ് കാണുന്നത.്

കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത്തിനും ആത്മീയവും ലൗകികവുമായ ഉത്ക്കര്‍ഷത്തിനും ഏറെ തിളക്കമേറ്റിയ ഒരു ഒരു സമാഗമമായിരുന്നു ഗുരുദേവന്‍റെയും ഗാന്ധിജിയുടെയും ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ആ കൂടിക്കാഴ്ച എന്നത് സര്‍വ്വസമ്മതമായ കാര്യമാണ്. ആ ചരിത്രസംഗമം വെളിവാക്കുന്ന ചരിത്ര - ദാര്‍ശനിക വെളിപാടുകളിലേക്ക് കടന്നു ചെല്ലുവാനും കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടായി എക്കാലവും നിലനിര്‍ത്താനും ഈ ശതാബ്ദി ആഘോഷം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനവും പ്രേരണയുമായി തീരുമെന്ന് പ്രത്യാശിക്കാം.