ഗുരുദേവ  - ഗാന്ധിജി സമാഗമ ശതാബ്ദി
മഹാത്മജിയുടെയും മഹാത്മാവായ ഗുരുദേവന്‍


സ്വാമി ശുഭാംഗാനന്ദ
ജനറല്‍ സെക്രട്ടറി
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്  

ശുദ്ധമായ സനാതനധര്‍മ്മത്തിന്‍റെയും മഹാമനീഷികളായ ഋഷീശ്വരന്മാരുടെയും നാട് എന്ന് പുകള്‍പെറ്റ പുണ്യഭൂമിയാണ് ഭാരതം. ഒട്ടേറെ മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള ഭാരതത്തിന്‍റെ ആര്‍ഷപാരമ്പര്യത്തില്‍ നിന്ന് വേറിട്ട്, സ്വാതന്ത്ര്യാനന്തര ഭാരതം 'മഹാത്മാ' എന്ന് വിളിച്ചതും വിളിക്കുന്നതും ഗൃഹസ്ഥാശ്രമി കൂടിയായ മഹാത്മാഗാന്ധിയെയാണ്. ഇതറിയാത്ത വരായി അക്ഷരാഭ്യാസമുള്ള ഇന്നത്തെ ഭാരതീയരില്‍ ആരും തന്നെ ഉണ്ടാവുകയില്ല. കാരണം അത്രമാത്രം ആധുനിക ഭാരതത്തിന്‍റെ ലൗകിക ഹൃദയത്തില്‍ ആഴ്ന്നും വാഴ്ന്നും  വിരാജിക്കുന്ന രാജ്യത്തിന്‍റെ  പിതൃസ്ഥാനീയനാണ് ഗാന്ധിജിയെന്ന  മഹാത്മാഗാന്ധി. ജാതിമത - വര്‍ണ്ണവര്‍ഗ്ഗ - ദേശ ഭാഷാഭേദം കൂടാതെയും, ആസ്തിക നാസ്തികഭേദം കൂടാതെയും, സ്ഥിതിഭേദം കൂടാതെയും, ഏതൊരു ഭാരതീയന്‍റെയും സമാദരവിനും ബഹുമാനത്തിനും അഭിമാന ത്തിനും പാത്രീഭൂതനായി നിലകൊള്ളുന്ന ഗാന്ധിജിയ്ക്ക് 'മഹാത്മ' എന്ന സംബോധന ഇദംപ്രഥ മമായി വന്നുചേര്‍ന്നത് മഹാകവി രവീന്ദ്രനാഥ ടാഗോറിലൂടെയാണെന്നാണ് അറിവ്.

എന്നാല്‍  'താനൊരു മഹാത്മാവാണെന്ന അഭിമാനം തനിക്കശേഷമില്ലെന്നും മഹാത്മാ പരീക്ഷ പാസ്സാകാനുള്ള യാതൊരഭ്യാസവും തനിക്കുണ്ടായിട്ടില്ലെന്നും അതിനുള്ള അവകാശം തനിക്കില്ലെന്നും  മഹാത്മാ  എന്ന അഭിധാനം തന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും തന്‍റെ വിശ്വാസത്തെ അത് ബന്ധിക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും' ഒരിക്കല്‍ ഗാന്ധിജി തന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നത് ഒരുപക്ഷേ അധികമാര്‍ക്കും അറിവുണ്ടാവുകയില്ല. ഈ പ്രസ്താവന ഉണ്ടായത് 1937 ജനുവരിയില്‍ ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളോടനുബന്ധിച്ച് കേരളത്തിലെത്തിയ വേളയില്‍ ഗാന്ധിജി ശിവഗിരി മഠം സന്ദര്‍ശിച്ചപ്പോഴായിരുന്നു. അതാകട്ടെ ഗാന്ധിജിയുടെ മൂന്നാമത്തെ ശിവഗിരി സന്ദര്‍ശന വേളയുമായിരുന്നു.

അന്ന് ഈ പ്രസ്താവന വഴി, മഹാത്മ എന്നുള്ള സവിശേഷാദരവിന് താനര്‍ഹനാണെന്ന വിശ്വാസം പുലര്‍ത്താതിരുന്ന ഗാന്ധിജി ഗുരുദേവനെ 'മഹാത്മാ'വെന്ന് ആദരപൂര്‍വ്വം  സംബോധന ചെയ്യുകയും ചെയ്തു. ഇങ്ങനെ ഭാരതീയരാകെ മഹാത്മാ എന്ന് അഭിസംബോധന ചെയ്ത് ബഹുമാനിക്കുന്ന ഗാന്ധിജി ഗുരുദേവനെ മഹാത്മാവായി നോക്കിക്കണ്ടത് എങ്ങനെയെന്നറിയാന്‍ അദ്ദേഹത്തിന്‍റെ തന്നെ ഈ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി - 'സ്വാമികളുടെ സംഭാഷണം ഒരു 'മഹാത്മാ'വിന്‍റെ ജിഹ്വാതലത്തില്‍ നിന്ന് പുറപ്പെടുന്നതാണെന്ന് നല്ലപോലെ മനസ്സിലാക്കി അവയെ ആദരവോടെ ഞാന്‍ പഠിച്ചിട്ടുണ്ട.് അവയില്‍ പലതും ശരിയാണെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. അവയെല്ലാം ആവുന്നിടത്തോളം ഞാന്‍ അംഗീകരിച്ചിട്ടുമുണ്ട്'.

ഈ ചരിത്രപ്രസ്താവനയിലൂടെ ഗാന്ധിജിയെ 'മഹാത്മാ' എന്ന് സംബോധന ചെയ്ത  വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്‍റേയും ഗാന്ധിജിയുടേയും മഹാത്മാവായി ശ്രീനാരായണഗുരുദേവന്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തില്‍ പുനരവതരിക്കപ്പെട്ടു എന്നതാണ് വാസ്തവം.

1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെത്തിയ ഗാന്ധിജി ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ചരിത്രസംഭാഷണത്തിന്‍റെയും ശതാബ്ദി ആഘോഷിക്കുന്ന ഈ പുണ്യവേളയില്‍ നമ്മുടെ ശ്രദ്ധ സൂക്ഷ്മവും സജീവവുമായി പതിയേണ്ട ഒരു വിഷയമാണ് മേല്‍പ്പറഞ്ഞത്.  ഭാരതത്തിന്‍റെ ഋഷിപാരമ്പര്യത്തിന്‍റെയും വേദാന്തതത്വശാസ്ത്രത്തിന്‍റെയും ഭഗവത്ഗീതയുടെയുമടക്കം സാരസംഗ്രഹം ചിന്തയും സാധനയും ചെയ്തു അറിഞ്ഞിട്ടുള്ള ഒരു തത്വജ്ഞാനിയും സത്യാന്വേഷിയുമായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന് സത്യസാക്ഷാത്കാരം നേടിയ ബ്രഹ്മജ്ഞാനിയായ ശ്രീനാരായണഗുരുദേവന്‍റെ അപൂര്‍വ്വ മാഹാത്മ്യം സ്വയം ബോധ്യപ്പെട്ടതിന്‍റെ മംഗളസൂചകമാണ് 1937 ലെ ആ മഹാത്മാവെന്നുള്ള സംബോധനയും പ്രസ്താവനയും.

സഞ്ചാര സ്വാതന്ത്ര്യത്തിനായി തുടങ്ങി വച്ചതും പിന്നീട് ഭാരതത്തിന്‍റെ ചരിത്രത്തെ അഗാധമാക്കിയതുമായ വൈക്കം സത്യാഗ്രഹത്തിന് ധാര്‍മ്മികമായ പിന്തുണയേകാനായി വൈക്കത്തെത്തിയ സന്ദര്‍ഭത്തിലാണ് ഗാന്ധിജി ആദ്യമായി ശിവഗിരി സന്ദര്‍ശിച്ചതും ശ്രീനാരായണ ഗുരുദേവനുമായി മഠം വക വനജാക്ഷി മന്ദിരം എന്ന ഗാന്ധ്യാശ്രമത്തില്‍ വച്ച്  കൂടിക്കാഴ്ച നടത്തിയതും. ആ കൂടിക്കാഴ്ചയിലൂടനീളം ഗാന്ധിജി തന്‍റെ ജാതിപരവും മതപരവും ധര്‍മ്മപരവുമായ ധാരണകളെയും മനസ്സിലാക്കലുകളെയും ഉറപ്പിക്കാന്‍ തക്ക നിലയിലുള്ള അന്വേഷണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നതെന്ന് കാണാം. എന്നാല്‍ ഗുരുദേവന്‍ ഗാന്ധിജിയുടെ ആശയങ്ങളെ ഉറപ്പിക്കുന്നതിനോ തിരുത്തുന്നതിനോ പ്രത്യേക  ഊന്നല്‍ നല്‍കുന്നതിന് പകരം ഭാരതീയ തത്വദര്‍ശനത്തിന്‍റെ അദ്വൈതപ്പൊരുളിലൂന്നി മനുഷ്യസമൂഹത്തി ന്‍റെയാകെ  ആദ്ധ്യാത്മികമായ ഉത്ക്കര്‍ഷവും  അഭിവൃദ്ധിയും  അവരവരുടെ മതസ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ടുതന്നെ പ്രാപ്യമാക്കാമെന്ന് വെളിവാക്കുകയാണ് ചെയ്തത്.

"ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ  വരുമോ?" എന്ന ഗാന്ധിജിയുടെ അന്വേഷണത്തിലെ ഭൗതിക നിരീക്ഷണത്തിന്‍റെ തീവ്രത മനസ്സിലാക്കിയിട്ടാണ് ഗുരുദേവന്‍ അതിന് മറുപടിയായി ഇങ്ങനെ പറഞ്ഞത് - 'അത് സഫലമാകാതെ വരികയില്ല. അതിന്‍റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്ന് തന്നെ പറയണം".

ഇവിടെ ഗുരുദേവന്‍ നടത്തുന്നത് ആന്തരിക നിരീക്ഷണമാണ്. ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വെളിവിലാണ് ലൗകികസ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത്. അത് ബോധ്യപ്പെടുത്താനാണ് ഈ മറുപടി കൊണ്ട് ഗുരുദേവന്‍ ഊന്നല്‍ നല്‍കിയത്.

ഗുരുദേവന്‍റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന വിശ്വവിഖ്യാതമായ സന്ദേശത്തിന്‍റെ തത്വശാസ്ത്രവും മന:ശാസ്ത്രവും അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നതില്‍ പൂര്‍ണ്ണമായും ഗാന്ധിജിക്ക് വിജയിക്കാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗുരുദേവന്‍ മുന്നോട്ടുവെച്ച മതസ്വാതന്ത്ര്യത്തിന്‍റെ ആശയ സംഹിതകളേയും വേണ്ടുംവണ്ണം ഗാന്ധിജിയ്ക്ക് ഉള്‍ക്കൊള്ളാനായില്ല എന്നതും ചരിത്രപരമായൊരു വസ്തുതയാണ്. അതിന്‍റെയൊക്കെ തുറന്നുപറച്ചിലായി പിറ്റേദിവസം (മാര്‍ച്ച് 13 ന് )രാവിലെ ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി ഇപ്രകാരം പറഞ്ഞതിനെ നമുക്ക് വിലയിരുത്താവുന്നതാണ് -

'ഇന്നലെ ശ്രീനാരായണഗുരു എന്നോട് പറഞ്ഞു മനുഷ്യനു ഒരു മതമേയുള്ളൂ എന്ന്. ഞാന്‍ ആ അഭിപ്രായത്തെ ഖണ്ഡിച്ചു. ഇന്ന് ഞാന്‍ അത് വീണ്ടും ഖണ്ഡിക്കുകയാണ്.  എത്ര നാള്‍ ഇവിടെ ഭിന്നഭിന്നരായ മനുഷ്യവ്യക്തികള്‍ ഉണ്ടായിരിക്കുന്നുവോ അത്രനാളും ഇവിടെ ഭിന്ന ഭിന്നമതങ്ങളും ഉണ്ടായിരിക്കും.'

ഗാന്ധിജിയുടെ ഈ വാക്കുകളില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ഗുരുദേവന്‍ ഉദ്ബോധിപ്പിച്ച ഒരു മതവും ഗാന്ധിജി ഉള്‍ക്കൊണ്ടു വന്ന ഒരു മതവും ഒന്നായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഗുരുദേവന്‍ മതമീമാംസയുടെ പൂര്‍ണ്ണബോധത്തില്‍ നിന്നുകൊണ്ടാണ് ഗാന്ധിജിയോട് സംസാരിച്ചതെങ്കില്‍ ഗാന്ധിജി അത് ശ്രവിച്ചതാകട്ടെ. മതമീമാംസയുടെ ഉള്ളറയിലേക്ക് കടക്കാതെയുള്ള ബാഹ്യാര്‍ത്ഥതലത്തില്‍ നിന്നുകൊണ്ടാണ്.

വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ അനുകൂലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ബോധമണ്ഡലമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് വര്‍ണ്ണാശ്രമ സമ്പ്രദായങ്ങള്‍ ശരിക്കും  മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്തുമ്പോള്‍ മാത്രമേ ആദര്‍ശപരമായ ഒരു സാമുദായിക വ്യവസ്ഥിതി രൂപപ്പെടുകയുള്ളൂ എന്നാണ് തന്‍റെ ദൃഢമായ വിശ്വാസം എന്ന് ഗാന്ധിജി ഒരിക്കല്‍ പ്രസ്താവിച്ചത്.

ഗാന്ധിജിയുടെ ഈ വിശ്വാസങ്ങളുടേയും ബോധത്തിന്‍റെയും അടിസ്ഥാനമായി നിലകൊള്ളുന്ന വെളിവിന്‍റെ ഉറവിടത്തിലാണ് ഗുരുദേവന്‍ മതസ്വാതന്ത്ര്യത്തിന്‍റെ വിത്തു പാകിയതെന്ന ചരിത്രയാഥാര്‍ഥ്യം നമ്മള്‍ കണ്ണ് തുറന്നു കാണുക തന്നെ വേണം. ഒരുപക്ഷേ അതിന്‍റെ കൂടി ഫലമാവാം "നമ്മെ ഒരുമിപ്പിക്കുന്നത് എന്തോ അതാണ് മത"മെന്ന ഗാന്ധിജിയുടെ പില്‍ക്കാല മതബോധത്തിന് അടിസ്ഥാനം. അതില്‍ ഗുരുദേവന്‍റെ ഒരു മതം എന്നതിന്‍റെ ഒരു പുന:പ്രകാശനം കൂടിയുണ്ടെന്നു പറയാനാവും. ഏതായാലും 1925 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ഗുരുദേവ സന്നിധിയില്‍ എത്തിയ ഗാന്ധിജിയും മാര്‍ച്ച് 13 ന് രാവിലെ 9.30 മണിയോടെ ഗുരുസന്നിധിയില്‍ നിന്ന് മടങ്ങിയ ഗാന്ധിജിയും ഒരാളല്ല എന്ന് തീര്‍ച്ച. എന്തെന്നാല്‍ ആത്മാവിനെ അന്വേഷിക്കലാണ് യഥാര്‍ത്ഥ ഭക്തി എന്ന് പഠിച്ചുവെച്ചിരുന്ന ഗാന്ധിജി പില്‍ക്കാലത്ത് ആത്മാവിനെ അനുസന്ധാനം ചെയ്യുന്നതാണ് യഥാര്‍ത്ഥഭക്തി എന്ന ഗുരുപ്പൊരുളിലേക്ക് സ്വയം ഉയരുന്നതായാണ് കാണുന്നത.് ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഗാന്ധിജിയുടെ ഹരിജന്‍ പത്രത്തിലെ എഴുത്തില്‍ നിന്ന് കണ്ടെത്താനാവും.

കേരളത്തിന്‍റെ ആത്മീയവും ലൗകികവുമായ ഉത്ക്കര്‍ഷത്തിന് ഏറെ തിളക്കമേറ്റിയ ഒരു ഒരു സമാഗമമായിരുന്നു ഗുരുദേവന്‍റെയും ഗാന്ധിജിയുടെയും ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ആ കൂടിക്കാഴ്ച എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ആ ചരിത്രസംഗമം വെളിവാക്കുന്ന ചരിത്ര - ദാര്‍ശനിക  വെളിപാടുകളിലേക്ക് കടന്നു ചെല്ലുവാന്‍ ഈ ശതാബ്ദി ആഘോഷം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനവും പ്രേരണയുമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.