ഗുരുദര്‍ശനത്തിന്‍റെ മഹത്വം നുകര്‍ന്ന നോബല്‍ സമ്മാനജേതാക്കള്‍

സ്വാമി ഋതംഭരാനന്ദ

   ഗുരുദേവദര്‍ശനത്തിന്‍റെ മഹിതമായ മഹത്വമറിഞ്ഞ് ശിവഗിരിയിലെത്തി ഗുരുദേവന് പ്രണാമങ്ങളര്‍പ്പിച്ച മഹാത്മാവാണ് വിശ്വമഹാകവി രവീന്ദ്രനാഥടാഗോര്‍. ലോകം മുഴുവന്‍ പലതവണ സഞ്ചരിക്കുകയും ആ സഞ്ചാരത്തിനിടയില്‍ അനേകം നവോത്ഥാനനായകരെയും ആദ്ധ്യാത്മികപുരുഷന്മാരെയും നേരില്‍ കാണുകയും ചെയ്തിട്ടുള്ള ടാഗോറിനു ഗുരുദേവനു തുല്യനായ ഒരാളെയും ലോകത്തെവിടെയും കാണുവാന്‍ കഴിഞ്ഞില്ല. ഈ സത്യം 1922 നവംബര്‍ 22 നു ഗുരുദേവനെ സന്ദര്‍ശിച്ച അവസരത്തില്‍ വിശ്വകവി തുറന്നു പറയുകയുണ്ടായി.

    ഗുരുദര്‍ശനത്തിന്‍റെ പ്രായോഗികതയും മാനവികമായ മഹത്വവും അറിയുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ടാഗോറിനു ഇപ്രകാരമൊരു പ്രസ്താവം നടത്തുവാന്‍ സാധിച്ചത്. ഗുരുദേവനെ കേവലം ഒരു നവോത്ഥാനനായകനായോ ചിന്തകനായോ അധഃസ്ഥിതവര്‍ഗ്ഗോദ്ധാരകനായോ മാത്രമല്ല ടാഗോര്‍ കണ്ടത്. അങ്ങനെ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഈയൊരു പ്രസ്താവം നടത്തുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല.  ശരീരത്തിന്‍റെ ഭിന്നഭിന്നങ്ങളായ അവയവങ്ങളെ കണ്ടിട്ട് 'ഇതാണ് ശരീരം'  എന്നു പറയുന്നതുപോലെയുള്ളതാണ് ഈ കേവലവീക്ഷണങ്ങള്‍. ചില ചരിത്രകാരന്മാര്‍ പോലും ഇത്തരം ഭാഗികമായ വീക്ഷണങ്ങളില്‍ നിന്നുകൊണ്ടാണ് ഇന്നും ഗുരുദേവനെ വിലയിരുത്തുന്നതും അവതരിപ്പിക്കുന്നതും.

    ടാഗോര്‍ ദര്‍ശിച്ചത് ആത്മസാക്ഷാത്കാരം നേടിയ ഗുരുദേവനെയാണ്. ആ പൂര്‍ണ്ണതയാണ് 1913 ലെ സാഹിത്യത്തിനുള്ള   നോബല്‍പുരസ്കാരം നേടിയ വിശ്വമഹാകവിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 90 സംവത്സരങ്ങള്‍ക്ക് മുമ്പ് നടന്ന ആ ദിവ്യസമാഗമത്തിന്‍റെയും മഹാകവിയുടെ  പ്രസ്താവത്തിന്‍റെയും ആഴമറിയാതെ പോയത് നമ്മുടെ പരാജയമാണ്. ഗുരുദേവദര്‍ശനത്തെ ലോകവ്യാപകമായി വേണ്ടവണ്ണം എത്തിക്കുവാന്‍ കഴിയാതെ പോയത് ഈ പരാജയപ്പെടല്‍കൊണ്ടാണ്.  ആ കുറവിനെ നികത്തുവാനായി വീണ്ടും ശിവഗിരിയുടെ പുണ്യഭൂവിലേക്ക് മറ്റൊരു നോബല്‍സമ്മാന ജേതാവ് എത്തിയിരിക്കുന്നു.

     1989 ലെ സമാധാനത്തിനുള്ള  നോബല്‍സമ്മാനം നേടിയ ടിബറ്റന്‍ ആത്മീയാചാര്യന്‍ വിശുദ്ധ ദലൈലാമയാണത്. 80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ സന്ദേശവിളംബരസമ്മേളനം ഉദ്ഘാടനം ചെയ്യുവാനാണ് ആ ധന്യാത്മാവ് ശിവഗിരിയിലെത്തിയത്. ലോകസമാധാനത്തിനായി ആയുസ്സും വപുസ്സും അര്‍പ്പിച്ചിട്ടുള്ള ശ്രീദലൈലാമ ഭഗവാന്‍ ബുദ്ധന്‍റെ പ്രതിപുരുഷനാണ്. ബുദ്ധധര്‍മ്മത്തിനു വലിയ പ്രാധാന്യം കല്പിച്ചിട്ടുള്ള ഗുരുദേവന്‍ ശ്രീബുദ്ധന്‍റെ മഞ്ഞവസ്ത്രവും പഞ്ചശുദ്ധിയുമാണ് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് പത്തുദിവസത്തെ വ്രതാനുഷ്ഠാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടതെന്നാലോചിക്കുമ്പോള്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനവിളംബരത്തിന് ധന്യതയും മഹത്വവുമേറുന്നു.

    ശിവഗിരിയിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അതു വലിയ അംഗീകാരമായി കാണുന്നുവെന്നും ശ്രീദലൈലാമ ഇക്കഴിഞ്ഞ 2012 നവംബര്‍ 24 നു വെളിപ്പെടുത്തുകയുണ്ടായി. ഗുരുദേവന്‍റെ ദാര്‍ശനികമാഹാത്മ്യത്തിന്‍റെ അളക്കാനാവാത്ത ഉയരം ഈ വെളിപ്പെടുത്തലിലുണ്ട്.

     വിശ്വമഹാകവി ടാഗോര്‍ ഗുരുദേവനെ സന്ദര്‍ശിച്ച വൈദികമഠവും ഗുരുദേവന്‍ വിദ്യാസ്വരൂപിണിയായ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ച ശാരദാമഠവും സന്ദര്‍ശിച്ച ശ്രീദലൈലാമ ഗുരുദേവന്‍ നിര്‍വൃതിപഞ്ചകത്തിലൂടെ വെളിവാക്കിയിട്ടുള്ള അദ്വൈതാനുഭൂതിയിലേക്കാഴുന്നതായി കണ്ടു. മഹാസമാധിമന്ദിരത്തിലെ ഗുരുദേവപ്രതിമ ദര്‍ശിച്ച് വണങ്ങുമ്പോള്‍ അലൗകികമായ ആനുഭൂതികതയിലേക്ക് ആ ധന്യാത്മാവ് ആമഗ്നനാവുകയും ചെയ്തു. ഗുരുസ്വരൂപത്തിന്‍റെ അനിര്‍വചനീയതലത്തിലേക്കു വിലയം ചെയ്ത ശ്രീദലൈലാമ ബുദ്ധധര്‍മ്മത്തിന്‍റെയും ഗുരുധര്‍മ്മത്തിന്‍റെയും അപൂര്‍വ്വ പാരസ്പര്യത്തിന്‍റെ പ്രതീകമായി നിലകൊള്ളുകയായിരുന്നു ഈ ധന്യമുഹൂര്‍ത്തത്തില്‍.

    ഗുരുദേവന്‍റെയും ശിവഗിരിയുടെയും മാഹാത്മ്യം അനുഭവിക്കുവാനും വെളിവാക്കുവാനും സാഹിത്യത്തിന്‍റെയും സമാധാനത്തിന്‍റെയും നോബല്‍സമ്മാനജേതാക്കള്‍ ശിവഗിരിയിലെത്തിയത് നവംബര്‍ മാസത്തിലാണ് കാലത്തിന്‍റെ സാങ്കല്പികമായ അകലത്തെ ഇല്ലാതാക്കുന്ന ഈ മഹത്സന്ദര്‍ശനങ്ങള്‍ ഗുരുദേവനെ വേണ്ടവിധം അറിയുവാനും പഠിക്കുവാനും ഏവരെയും പ്രേരിപ്പിക്കുന്നതായിത്തീരട്ടെ.