ശത്രുവും മിത്രവും

സ്വാമി ത്രിരത്നതീര്‍ത്ഥര്‍

      ശത്രുമിത്രങ്ങള്‍ ഇഷ്ടാനിഷ്ടങ്ങളിലും ഹിതാഹിതങ്ങളിലുമായി ഉള്‍പ്പെടുന്നു. ഇതില്‍ ഇഷ്ടാനിഷ്ടങ്ങളിലുള്ള ശത്രുമിത്രങ്ങള്‍ താത്ക്കാലികവും നിസ്സാരവുമാണ്. ഹിതാഹിതങ്ങളിലുള്ള ശത്രുമിത്രങ്ങളാകട്ടെ, സ്ഥായിയായതും ഗൗരവമേറിയതുമാണ്. മഹത്തുക്കള്‍ പൊതുവേ കോപിക്കാറില്ല. ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലുമുള്ള ശത്രുമിത്രബന്ധത്തെ അത്ര സാരമായി പരിഗണിക്കാറുമില്ല. എന്നാല്‍ ഹിതകാരികളില്‍ അവര്‍ക്ക് സംതൃപ്തിയും അഹിതകാരികളില്‍ അസംതൃപ്തിയും ഉണ്ടാകുന്നു. ഈ അതൃപ്തി പലപ്പോഴും മഹത്തുക്കളില്‍ ധാര്‍മ്മികരോഷത്തിനും ഇട വരുത്തുന്നു. അജ്ഞാനികളായ ജനം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയരാണ്. അതില്‍ത്തന്നെ  ദുരഭിമാനംകൂടുതലുള്ളവരെ അനിഷ്ടപ്പെടുത്തുന്നതു പലപ്പോഴും കൊടും ക്രൂരത നിറഞ്ഞ അഹിതത്തിലേക്കു നയിക്ക പ്പെടുന്നു.

    നന്മയുടെ മാര്‍ഗ്ഗത്തിലുള്ള ചുവടുവെയ്പില്‍ പ്രധാനം ശിക്ഷണമാണ്. അവസ്ഥാഭേദങ്ങളില്‍ക്കൂടി ശിക്ഷണം  വിധേയമാണ്. മാതാപിതാക്കള്‍ മക്കളെ ശിക്ഷിക്കുന്നതില്‍ രക്ഷയുടെ മാര്‍ഗ്ഗം ഇരിക്കുന്നു. എങ്കിലും മക്കള്‍ മാതാപിതാക്കളെയാണ് ശിക്ഷിക്കുന്നതെങ്കില്‍, അതു പൈശാചികമാണ്. അ തത്രെ തിന്മയുടെ മാര്‍ഗ്ഗം. എന്തുകൊണ്ടെന്നാല്‍ പ്രകൃതിനിയമമാണ് അഭയം കൊടുക്കലും സംരക്ഷിക്കലും. അതുകൊണ്ട് അത് ധാര്‍മ്മികമാകുന്നു. അ തിനാല്‍ അഭയം നല്കിയവരെയും സം രക്ഷിച്ചവരെയും ശിക്ഷിക്കാന്‍ ആര്‍ ക്കും അധികാരമില്ല. മറിച്ച്, സംരക്ഷിക്കുന്നവനും അഭയം നല്കിയവനും  മാത്രമേ ഉപദേശിക്കുവാനും ശിക്ഷിക്കുവാനും ഇവിടെ അര്‍ഹരാകുന്നുള്ളൂ. തൊഴുന്നതില്‍ ബഹുമാനവും തൊഴിക്കുന്നതില്‍ നിഷേധവും ഇരിക്കുന്നതുപോലെ, ശിക്ഷണമാര്‍ഗ്ഗത്തില്‍, തല്ലി തലോടുന്നതില്‍ നന്മയും തലോടി തല്ലുന്നതില്‍ തിന്മയുമിരിക്കുന്നു. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നതില്‍ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്.

     ഇനി നമ്മുടെ ജീവിതത്തില്‍ ശത്രുമിത്രങ്ങള്‍ എങ്ങനെയൊക്കെ സ്വാധീ നം ചെലുത്തുന്നുവെന്ന്  നോക്കാം. ഓരോരുത്തരിലും കഴിവിന്‍റെ പരിമിതികള്‍ ഏറിയും കുറഞ്ഞും കാണപ്പെടുന്നു. ഇതില്‍ ഭൂരിപക്ഷം പേരുടേയും കഴിവുകള്‍ പരിമിതമാണ്. അത്തരം കഴിവുകൊണ്ട് തങ്ങളെ ആശ്രയിക്കുന്നവരെ സഹായിച്ചു പോരുന്നു. ഇവരുടെ സഹായം മറ്റുള്ളവര്‍ക്ക്  സാര മോ, നിസ്സാരമോ ആയിരിക്കാം. എങ്കില്‍ ക്കൂടിയും അവനവന്‍റെ മിത്രങ്ങള്‍ നിലനില്ക്കുന്നത് ഇത്തരം സഹായങ്ങളിലൂടെയാണ്. പക്ഷേ പ്രതികൂല സാഹചര്യങ്ങളില്‍ മിത്രങ്ങളെ സഹായിക്കുവാന്‍ കഴിയാതെ വരും.  അപ്പോള്‍ അ വര്‍ക്കതു അനിഷ്ടത്തിനു ഇടവരുത്തുന്നു. പിന്നീട് അഹിതത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. അങ്ങനെ മിത്രങ്ങള്‍ ശത്രുക്കളായിമാറുന്നു. ആയതിനാല്‍ എവിടെയും അതി രു കടന്നുള്ള സഹായം മിത്രത്തെ കാലാന്തരത്തില്‍ ശത്രുവാക്കി മാറ്റും. അര്‍ഹത ഇല്ലാത്തവരെ സഹായിക്കുന്നതിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്ത്? മറ്റുള്ളവരെ സ ഹായിക്കുന്നത് നമ്മുടെ ദൗര്‍ബല്യമായും സഹായം സ്വീകരിക്കുന്നവര്‍ അതു അവരുടെ അവകാശമായും തെ റ്റിദ്ധരിക്കുന്നു. ഭൂരിപക്ഷം ശത്രുക്കളുടേയും ഭൂതകാലം പരിശോധിച്ചാല്‍ അവര്‍ മിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി കാണാം. അതുകൊണ്ട് നമ്മുടെ കര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നും ഉടലെടുക്കുന്ന ശത്രുമിത്രങ്ങള്‍ക്കു ഉത്തരവാദി നാം തന്നെയാണ്. ഇപ്രകാരമുള്ള തിരിച്ചറിവാകട്ടെ, ശത്രുക്കളോടുള്ള സമീപനത്തില്‍ അയവു വരുത്തുന്നതാണ്. അ തു അല്ലാതെ ശത്രുവിനെ തളര്‍ത്തി യും മിത്രത്തെ വളര്‍ത്തിയും ജീവിക്കാമെന്നുള്ളതു വെറും വ്യാമോഹം മാത്രമാണ്. ചരിത്രം പഠിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെ.

    സുഭിക്ഷതയില്‍ മുഴുകി പ്രിയമാര്‍ഗ്ഗത്തില്‍ ചരിക്കുന്നതാണ് മിത്രസ്വഭാവം. അക്കാരണത്താല്‍ മിത്രം ഭോഗത്തെ ഇഷ്ടപ്പെടുകയും ത്യാഗത്തെ വെറുക്കുകയും ചെയ്യുന്നു. മിത്രസാമീപ്യം ന മ്മുടെ ഗുണഗണങ്ങളെ ഉയര്‍ത്തിക്കാട്ടിയും ദൗര്‍ബല്യങ്ങളെ സാന്ത്വനപ്പെടുത്തുന്നതുമാണ്. അതിനാല്‍ ഇത്തരം പ്രവണത നന്മയിലേക്കുള്ള മുന്നേറ്റത്തെ ദുഷ്കരമാക്കുന്നു.  എന്നാല്‍ ശത്രുക്കളാവട്ടെ, നമ്മുടെ ഗുണഗണങ്ങളെ മൂടിവെച്ച്, കുറവുകളെ കുറ്റങ്ങളായി ചിത്രീകരിക്കുന്നു. അതുമൂലം നമ്മുടെ കുറവുകള്‍ പ്രാരംഭദശയില്‍ പരിഹരിക്കുവാന്‍ നാം നിര്‍ബന്ധിതരാകുന്നു. അതു നന്മയിലേക്കുള്ള മുന്നേറ്റത്തിനു ശക്തി  വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

     ശത്രുസാമീപ്യവും പ്രതികൂല സാ ഹചര്യവുമാണ് ഒരുവനെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നത്. അതുകൊണ്ട് ഇവന്‍ ശത്രുക്കള്‍ മൂലം ജാഗരൂഗനായിരിക്കുന്നു. അപ്പോള്‍ മിത്രസ്ഥാനം അലങ്കരിക്കുന്നതു ശത്രുക്കളെന്നു കാണാം. മിത്രത്തിന്‍റെ നിലനില്പ്പ് ഇത്രമാത്രമാണ്. സഹായത്തെ സ്വീകരിച്ചുമിത്രം ഇന്നില്‍ സന്തോഷിക്കുന്നു. സ ഹായം നിലയ്ക്കുമ്പോള്‍ ഇന്നത്തെ മി ത്രം നാളെയുടെ ശത്രുവാകുന്നു. ഇതിനാല്‍ ഇന്നിന്‍റെ സൃഷ്ടി മാത്രമാണ് മിത്രം. അവന്‍ ഇന്നലെയുടെ ശത്രു ആയിരിക്കാം. അവന്‍ ഇന്നിന്‍റെ മിത്രമായ സ്ഥിതിക്ക്, നാളെയുടെ ശത്രു ആയിക്കൂടെന്നില്ല. അപ്പോള്‍ മിത്രത്തിനു ഇന്നിലും ശത്രുവിനു ഭൂതഭാവികാലങ്ങളിലും പ്രസക്തിയുണ്ട്. ലോകര്‍ കാര്യസാധ്യതയ്ക്കു വേണ്ടി ഇന്നിനു പ്രാധാന്യം കൊടുക്കുന്നു എന്നേയുള്ളൂ. അവിടെ വ്യക്തിയുടെ വളര്‍ച്ചയ്ക്കാണ് ഊന്നല്‍ കൊടുക്കുന്നതെങ്കില്‍ മിത്രത്തിനുപരി ശത്രുവിനുതന്നെ മുഖ്യത കല്പിക്കണം.

    ഒരേ സമയം ചെയ്യുന്ന സഹായം പോലും മിത്രത്തിനുപരി ശത്രുതന്നെയാണ് നമുക്ക് അനുകൂലമായിത്തീരുക. ഇതു ഒന്നുകൂടി വ്യക്തമാക്കിയാല്‍ ദൂരത്തുള്ള മിത്രത്തേക്കാള്‍ അടുത്തുള്ള ശത്രുതന്നെയാണ് സഹായിയായി ഭവിക്കുക. അതിനാല്‍ ശത്രുവി നു ചെയ്യുന്ന ചെറിയ സഹായം പോ ലും നിസ്സാരമായി കാണാതെ ശ്രദ്ധയോ ടെ ചെയ്യുക. വ്യക്തിയിലൂന്നി വരുന്ന ശത്രുമിത്രങ്ങളെല്ലാം ആപേക്ഷികമാകുന്നു. അനേകരില്‍ ഒരുവന്‍ ചരിത്രപുരുഷനാകുന്നില്ല. എന്നാല്‍ അനേകരില്‍ ഒരുവന്‍ അപൂര്‍വ്വനെങ്കില്‍ ചരിത്രത്തില്‍ അവനുള്ള സ്ഥാനം താനെ വന്നെത്തിക്കൊള്ളും. ഇതില്‍ നമ്മുടെ സ്ഥാനം എന്തില്‍ പ്രതിഷ്ഠിതമാകണം? ഉത്തരം സ്വയം കണ്ടെത്തുക.

    കാലഗണനയില്‍ മാറിമാറി വരുന്ന ശത്രുമിത്രങ്ങളില്‍ നിന്നും മോചനം നാം കാംക്ഷിക്കുന്നുവോ? എങ്കില്‍ മി ത്രത്തെ പരസ്യമായി സ്നേഹിക്കു കയും രഹസ്യമായി വെറുക്കുകയും ചെയ്യുക. അതേസമയം ശത്രുവിനെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയും പരോക്ഷമായി സഹായിക്കുകയും ചെയ്യുക. അപ്രകാരമുള്ള പരിശ്രമത്തില്‍ ശത്രുമിത്രങ്ങളെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞെന്നുവരാം. അ പ്പോള്‍ നമുക്ക് ലഭിക്കുന്ന സ്ഥാനമാണ് മധ്യവര്‍ത്തിത്വം. ശത്രുമിത്രങ്ങളെ സ്പര്‍ശിക്കാത്ത ആ സ്ഥാനം എവിടെ യും അഭികാമ്യം തന്നെ. അതു സ്വസ്ഥതയുടെ വാസസ്ഥാനം കൂടിയാണ്. ഏ തുവിധമായ വിഷയങ്ങളിലും ദ്വന്ദ്വത്തി നു മധ്യവര്‍ത്തിത്വം അനുപേക്ഷണീയമാകുന്നു. അതിലൂടെ മധ്യവര്‍ത്തിയായി നിലനില്‍ക്കുന്നതിനുള്ള അഭ്യാസം തു ടര്‍ന്നുകൊണ്ടേയിരിക്കണം. മിത്രത്തെ സ്നേഹിക്കുന്നതുപോലെ , ശത്രുവിനേയും സ്നേഹിക്കുകയെന്ന സന്ദേശത്തില്‍ ഇപ്രകാരം ആശാവഹമായ അര്‍ത്ഥം കണ്ടെത്തുവാന്‍ കഴിയണം.