ഗുരുദര്‍ശനത്തിന്‍റെ മഹത്വം

വയലാര്‍ രവി

      സുഹൃത്തുക്കളെ, ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മൂല്യവും ശക്തിയും അതിന്‍റെ മഹത്വവും നമ്മളെല്ലാവരും അറിയുന്നവരാണ്.  അതുകൊണ്ട് ഗുരുദേവസന്ദേശത്തിന്‍റെ മഹത്വം എന്ത് എന്ന ചോദ്യത്തിന് അര്‍ത്ഥമില്ല. എന്തുകൊണ്ടെന്നാല്‍ ആ മഹത്വമാണ് ഇന്ന് ഇവിടെ നമ്മുടെ മുന്നില്‍ നിഴലിക്കുന്നത്. ഗുരുദേവന്‍ ഒരു കാലഘട്ടത്തിന്‍റെ അല്ലെങ്കില്‍ ആ ചരിത്രത്തിന്‍റെ  ആവര്‍ത്തനത്തിനല്ല മറിച്ച് അന്ധകാരജടിലമായ ഒരു ചരിത്രത്തിന്‍റെ തിരോധാനത്തിനാണ് ഊന്നല്‍ നല്കിയത്.  ഇന്നലെ എനിക്ക് പ്രസംഗിക്കേണ്ടിയിരുന്നത് കോഴിക്കോട്ട് ഗുരുദേവന്‍ സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തിലാണ്.  അരുവിപ്പുറത്തു നിന്നും ഗുരുദേവന്‍ തുടങ്ങിയ യാത്രയാണ് കേരളത്തിന്‍റെ നവോത്ഥാനത്തിന് ശക്തിയേകിയത്. ക്ഷേത്രത്തില്‍ കയറാന്‍ അവകാശമില്ലാത്തവര്‍ക്ക്, ദൈവത്തെ ആരാധിക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് വേണ്ടി ക്ഷേത്രം സ്ഥാപിച്ചുകൊണ്ടുള്ള ഒരു യാത്രയായിരുന്നു അത്.  അങ്ങനെ സവര്‍ണ്ണ- അവര്‍ണ്ണ ഭേദമില്ലാതെ  ദൈവത്തെ ആരാധിക്കുവാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുന്ന ഒരു പ്രത്യേക സമീപനമാണ് ഗുരുദേവന്‍ കൈക്കൊണ്ടത്. ഏറ്റുമുട്ടലിന്‍റെ സ്വഭാവമായിരുന്നില്ല  അതിന്, മറിച്ച്  ഏതു എതിര്‍പ്പിനെയും നി ഷ്പ്രഭമാക്കുന്ന സൗമ്യമായ സമീപനത്തിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്ന ഒരു വ്യത്യസ്തമായ സമീപനമായിരുന്നത്. ഒരുപക്ഷേ ആ കാലത്ത് ആര്‍ക്കും ചി ന്തിക്കുവാന്‍ പോലും കഴിയാതിരുന്ന ഒന്നായിരുന്നു ആ സമീപനം.

      ദൈവം എപ്പോഴും നമ്മുടെ മനസ്സില്‍- ഹൃദയത്തില്‍ ഉള്ള ഒരു വിശ്വാസമാണ്. എന്തുകൊണ്ടെന്നാല്‍ ന മ്മുടെ എല്ലാവിധമായ ദുഃഖങ്ങളും ഭാരങ്ങളും ഇറക്കി വെയ്ക്കുവാന്‍ വിളിക്കുന്ന ദൈവത്തെയാണല്ലോ നമ്മള്‍ രക്ഷകനായി കാണുന്നത്. സമൂഹത്തിന്‍റെ, ഒരു വ്യക്തിയുടെ, കുടുംബത്തിന്‍റെ, പ്ര യാസങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും ഇല്ലാതാക്കുവാന്‍ ഒരു  പ്രകാശത്തിന്‍റെ വഴി ഗുരു കാണിച്ചുകൊടുത്തു. ആ പ്രകാശമാണ് നമ്മള്‍ ഗുരുദേവനില്‍ കാണുന്നത്.  അതുകൊണ്ടാണ് നമ്മള്‍ ഗുരുവിനെ ദൈവമായിക്കാണുന്നതും ആരാധിക്കുന്നതും. ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠിച്ച കളവം കോടം ക്ഷേത്രം എന്‍റെ നാട്ടിലാണ്- വയലാര്‍ വില്ലേജിലാണ്. അച്ഛനൊക്കെപറഞ്ഞ് ആ കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്.  ഒരു വ്യക്തിയുടെ കര്‍മ്മമാണ് അവന്‍റെ  ദൈവം. എന്തുകൊണ്ടെന്നാ ല്‍ ഏതു കര്‍മ്മവും സമൂഹത്തിനു വേ ണ്ടിയായിരിക്കണം. നാശത്തിനല്ല സൃ ഷ്ടിക്കാണ് നിന്‍റെ കര്‍മ്മം. സമൂഹത്തിനാണ് നിന്‍റെ കര്‍മ്മം. നമ്മള്‍ ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തി നന്മ നിറഞ്ഞതാകുമ്പോള്‍, സ്നേഹത്തിന്‍റേതാകുമ്പോള്‍, സാഹോദര്യത്തിന്‍റേതാകുമ്പോള്‍ അതിന്‍റെ ഗുണം സമൂഹത്തിനാകവേ കിട്ടുന്നു. അതാണ് എന്‍റെയും നിന്‍റെയും ദൈവം. ഇനിയും വ്യാഖ്യാനിച്ചു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വലിയ സന്ദേശം ഗുരുദേവന്‍ അവിടെ നല്കുകയുണ്ടായി. അ താണ് സത്യം. അത് സ്വയം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുവാനുള്ളതാണ്.  നിങ്ങള്‍ നിങ്ങളുടെ കര്‍മ്മത്തിലൂടെ ദൈവത്തെ കാണണം. പക്ഷേ അന്ന് നിലനിന്നിരുന്ന ഒരു സാമൂഹികമായ അവസ്ഥ എന്നു പറയുന്നത് അനീതിയുടേതായിരുന്നു.  ആ അനീതിക്കെതിരെയുള്ള ദാര്‍ശനികമായ പോരാട്ടങ്ങളാണു ഗുരുവിന്‍റെ സാമൂഹികനവോത്ഥാനമായി പരിണമിച്ചത്. ഗുരുദേവന്‍റെ എല്ലാ തത്ത്വവിചാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട്  കാക്കിനഡയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രസംഗിച്ചത് ശ്രീ. ടി.കെ. മാധവനാണ്.  കേരളത്തിലെ ദുരവസ്ഥയെക്കുറിച്ച് , ക്ഷേത്രത്തില്‍ പ്രവേശനമില്ലാത്തതിനെക്കുറിച്ച്, കേരളത്തില്‍ വഴി നടക്കാന്‍ അവകാശമില്ലാത്തതിനെക്കുറിച്ച് എല്ലാം അദ്ദേഹം അവിടെ പ്ര സംഗിച്ചു . അന്നു മഹാത്മാഗാന്ധിയടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ പ്രമുഖരും ചിന്തകന്മാരും വേദിയില്‍ ഉണ്ടായിരുന്നു. ഗുരുദേവസൂക്തങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഗുരുദേവദര്‍ശനത്തെ ഈ കേരളത്തിന്‍റെ നാലതിരുകളില്‍ നിന്നുയര്‍ത്തി ഇന്ത്യയുടെ ദേശീയ ചിന്താധാരയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ പ്രമുഖനാണ് ശ്രീ. ടി.കെ. മാധവന്‍ എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. അന്നുമുതലാണ് ദേശീയനേതാക്കള്‍ ഗുരുദര്‍ശനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

      മഹാത്മാഗാന്ധി ഇവിടെ വന്നില്ലേ, അങ്ങനെ എത്രയോ പ്രമുഖര്‍ ഇവിടെ വന്നു.  റെയ്മന്‍ റോളണ്ട് അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ ഗുരുദേവനെക്കുറിച്ച് ഉദ്ധരിച്ചിരിക്കുന്നു. ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് അങ്ങനെയുള്ള ദേശീയ അന്തര്‍ദ്ദേശീയ തലത്തിലേക്ക്, ഇന്ത്യയിലെ ബുദ്ധിജീവികളുടെയും ജനങ്ങളുടെയും മനസ്സിലേക്ക്, ഗുരുദേവദര്‍ശനം കടന്നു ചെന്നപ്പോള്‍ കാ ണാന്‍ കഴിയുന്നത് ഒരു വലിയ വിപ്ലവത്തിന്‍റെ തുടക്കമാണ്. അത് ക്ഷേത്രപ്രവേശനം മാത്രമല്ല വഴി നടക്കാനുള്ള അവകാശം മാത്രമല്ല എല്ലാവരാലും തിരസ്കരിക്കപ്പെട്ട,  ഒരു തരത്തിലും പുരോഗതി പ്രാപിക്കാന്‍ അവകാശമില്ലാത്ത, എല്ലാത്തരത്തിലും പിന്‍തള്ളപ്പെട്ട ജനങ്ങളുടെ അവകാശബോധം അത് നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ വരെ ഭാഗമായി മാറി എന്നുള്ളതാണ്. അതു ചെറിയ കാര്യമൊന്നുമല്ല.

       അതുകൊണ്ടാണല്ലോ നമ്മുടെ ഭരണഘടനയില്‍ വരെ ഈ കാഴ്ചപ്പാടുകള്‍ എത്തിയത്. പക്ഷേ ഇന്നും ഒരു വിഭാഗം ആളുകളുടെ മനസ്സില്‍ നിന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജാതി വിവേചന ചിന്തകള്‍ മാറിയിട്ടില്ല. ഈ മേഖലയില്‍ നിന്നുമെത്തുന്ന കുട്ടികള്‍ക്ക് അത്രയും ബുദ്ധിവൈഭവമുണ്ടാകുമോ എന്ന് ഒരാളെഴുതിയത് ഒരു പത്രത്തില്‍ കണ്ടു. ശ്രീ. കെ. ആര്‍ . നാരായണന്‍ ഇന്ത്യയുടെ പ്രസിഡന്‍റായി വന്നു. അ ദ്ദേഹം ലണ്ടനില്‍ പഠിച്ച് തിരിച്ചുവരുമ്പോള്‍  ലോകപ്രശസ്ത സോഷ്യലി സ്റ്റ് നേതാവായിരുന്ന ലണ്ടന്‍ സ്കൂളി ലെ തലവന്‍ എഴുതി. (അദ്ദേഹം നെ ഹ്രുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു). ഠവശെ ്യീൗിഴ ാമി ശെ ാീെേ യൃശഹഹശമിേ.

     അങ്ങനെ ജവഹര്‍ലാല്‍ നെഹ്റുവിനെ കണ്ട് അദ്ദേഹം ഫോ റിന്‍ സര്‍വ്വീസില്‍ കയറി.  അദ്ദേഹം ഇന്ത്യയുടെ പ്രസിഡന്‍റായി.  ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഇന്നും ഉണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്. പക്ഷേ അവരെ നമ്മള്‍ വെറുക്കുന്നില്ല. എന്തെന്നാല്‍ അവരുടെ മനസ്ഥിതി മാറും എന്നാണ് നമ്മുടെ പ്രതീക്ഷ. അതുകൊണ്ട് നമ്മള്‍  അറിഞ്ഞിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ കാ ര്യം ഗുരുദേവദര്‍ശനത്തിന്‍റെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുന്നില്ല എന്നാണ്. കാലത്തെ അതിജീവിക്കാനുള്ള  മാ ഹാത്മ്യം ഗുരുദര്‍ശനത്തിനുണ്ട്. ആദര്‍ ശനമാണ് എന്നും നമുക്ക് കെടാവിളക്കായി മുന്നിലുള്ളത് എന്ന് പറയുവാന്‍ മാത്രം ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

    ജാതിഭേദം വേണ്ട അത് ഇല്ലാതാകണം അതാണല്ലോ അരുവിപ്പുറത്തെഴുതി വെച്ചിരിക്കുന്ന സന്ദേശം. അ പ്പോള്‍ ആ സന്ദേശത്തെ ഉള്‍ക്കൊള്ളുവാന്‍ തലമുറകള്‍ക്ക് കഴിയണമെങ്കില്‍ ഗുരുദേവസന്ദേശത്തിന്‍റെ പ്രസക്തി യും ശക്തിയും പുതിയ തലമുറയി ലേക്ക് പകര്‍ന്ന് കൊടുക്കാന്‍ കൂടുതല്‍ കൂടുതല്‍ ശ്രമിക്കേണ്ടതായിട്ടുണ്ട്. ആശ്രമങ്ങളില്‍ മുന്‍പന്തിയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് ശിവഗിരിമഠത്തേയും ഇവിടത്തെ മഠാധിപതികളേയും അവരുടെ പ്രവര്‍ത്തനത്തേയുമാണ്. ഞാന്‍ ഇവിടത്തെ ഒരു അന്തേവാസി എന്നുള്ളതുകൊണ്ട് മറ്റു കാര്യങ്ങളൊന്നും അധികം സംസാരിക്കുന്നില്ല. എന്നും എപ്പോഴും ശിവഗിരിമഠം നമുക്ക് ഒരു പ്രകാശമായും സമൂഹത്തിന്‍റെ പുരോഗതിക്കു വഴിയൊരുക്കുന്ന മഹത്തായ സ്ഥാപനമായും പ്രശോഭിക്കുവാന്‍ എല്ലാവരുടെയും കഴിവും സംഭാവനയും പ്രവര്‍ത്തനവും അതിനായി ഉണ്ടാകട്ടെയെന്ന് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.

(ശിവഗിരി തീര്‍ത്ഥാടന പ്രസംഗം)