വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്

ദിവ്യശ്രീ സത്യവ്രതസ്വാമികള്‍

     'ഭഗവാന്‍ ശ്രീനാരായണപരമഹംസന്‍ ചിരന്തനമായ തപസ്സും നിത്യമായ ബ്രഹ്മചര്യവും അനുഷ്ഠിച്ച് അദ്ധ്യാത്മതത്ത്വചിന്തകളില്‍ ദത്തബുദ്ധിയായി കേരളീയജനതാമദ്ധ്യത്തില്‍ സ്വജീവിതം നയിച്ചുവരുന്ന ഒരു അത്യുത്തമനായ മതോപദേഷ്ടാവാണെന്നുള്ള വിവരം സര്‍വ്വസമ്മതമാണല്ലോ. പാവനചരിതനായ ആ പരമഹംസന്‍റെ മതതത്ത്വവിചാരണകളില്‍ ഒരു നിഷ്ഠയുണ്ടായിരുന്നത് അവിടുന്നു തന്നെ മനസ്സിനോട് പദ്യരൂപവും പ്രാര്‍ത്ഥനാരൂപവുമായി ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്.

    പലമതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ
    പലവിധ യുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം.
        ഗുരുദേവന്‍ ഒരു ഹിന്ദുവായി ജനിച്ച് മറ്റുള്ളവരുടെ ദൃഷ്ട്യാ ഒരു ഹിന്ദുവായി ജീവിക്കുന്നു. എങ്കിലും  അഹിന്ദുമതസിദ്ധാന്തങ്ങളേയും ഗ്രഹിക്കാവുന്നിടത്തോളം ഗ്രഹിച്ചു. സകലമതങ്ങളുടെയും പരമോദ്ദേശ്യം ഒന്നുതന്നെയെന്നും, ഏതു മനുഷ്യനേയും ലോകത്തിനുപകാരമുള്ള ഒരുത്തമപൗരനാക്കിയോ, സംസാരബന്ധവിമുക്തനായ മുമുക്ഷുവാക്കിയോ തീര്‍ക്കുന്നതിന് ഏതു മതത്തിനും ശക്തിയുണ്ടെന്നും ആഭ്യന്തരതത്ത്വങ്ങളെ സംബന്ധിച്ചല്ല, കേവലം ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചു മാത്രമാണ് മതകലഹങ്ങള്‍ എന്നും അ റിഞ്ഞ് സ്വശിഷ്യന്മാരോടും സ്വഭക്തന്മാരോടും അതിനെത്തന്നെ ഉപദേശിച്ചുവരികയാണ് ചെയ്യുന്നതെന്ന് അവിടത്തെ അടുത്തു പരിചയമുള്ള ആരോടും ഞാന്‍ വിശേഷിച്ചു പറയണമെന്നില്ലല്ലോ. അതിനെ അടിസ്ഥാനമാക്കി 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് ഗുരുദേവന്‍ അരുളിചെയ്തിട്ടുള്ള ധര്‍മ്മോപദേശത്തെ സ്വശിഷ്യന്മാര്‍ ഇപ്പോള്‍ മുദ്രാവാക്യമായി സ്വീകരിക്കുകയും ചെ യ്തിരിക്കുന്നു. രാഷ്ട്രം, ഭാഷ മുതലാ യ ഭേദങ്ങള്‍ക്കു പുറമെ മതം, ജാതി മുതലായ ഭേദങ്ങള്‍ നിമിത്തം സാഹോദര്യവും സമുദായബന്ധവും ശിഥിലമായിരിക്കുന്ന ആധുനിക ലോകം സനാതനമായ ധര്‍മ്മോപദേശത്തെ ഇന്നോ നാളെയോ ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞി ട്ടോ ഒരു ആയിരത്താണ്ടു കഴിഞ്ഞിട്ടോ സ്വീകരിക്കുന്നതെന്നു നിശ്ചയമില്ലെങ്കി ലും 'ജാതിമതഭേദം' നിമിത്തമായ അവസ്ഥയുടെ ശമനം ഈ ഉപദേശസ്വീകരണത്താലല്ലാതെ ലോകത്തില്‍  സംഭവിക്കില്ലെന്നുള്ളത് നിര്‍വ്വിവാദം തന്നെയെന്ന് ആലോചനാബുദ്ധിയുള്ള ആര്‍ ക്കും അനായാസേന ഗ്രഹിക്കാവുന്നതാകുന്നു. ഈ ഉപദേശം എത്ര പാവനവും പരമാര്‍ത്ഥവുമെന്ന് ശിഷ്യന്മാര്‍ക്ക് പൂര്‍ണ്ണബോധം വരുത്തുവാന്‍ ഏതാദൃശമായ ഒരു മതമഹാസമ്മേളനം ഉപയുക്തമായിത്തീരുമെന്നു കണ്ടിട്ടാണ് ഈ സമ്മേളനം ഉണ്ടാക്കണമെന്ന് ഭഗവാന്‍ ശ്രീനാരായണപരമഹംസന്‍ ഞ ങ്ങളെ പ്രോത്സാഹിപ്പിച്ചത്.

      ഈ സമ്മേളനത്തെ സംബന്ധിച്ച് ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ 'അറിയാനും അറിയിക്കാനുമാണ്; വാദിക്കാനും ജയിക്കാനും അല്ല' ഈ സമ്മേളനമെന്ന് പ്രത്യേകം പ്ര സ്താവിച്ചിരുന്നത് മഹാജനങ്ങള്‍ ഓര്‍ ക്കുമല്ലോ. സൃഷ്ടിയുടെ അപൂര്‍ണ്ണതയാലോ പ്രകൃതിനിയമങ്ങളെ തെറ്റി നടക്കാനുള്ള പ്രലോഭനങ്ങളാലോ മനുഷ്യന് കായികമായും മാനസികമായും പല രോഗങ്ങളും വന്നുഭവിക്കുകയും അവ സന്തതികളില്‍ പരമ്പരയായി പകര്‍ന്നു പോകുകയും ചെയ്യുന്നുണ്ട്. കായികങ്ങളായ രോഗങ്ങളുടെ നിദാനവും നിവാരണോപായങ്ങളും അറിഞ്ഞവരെ വൈദ്യന്മാരെന്നും, മാനസികങ്ങളായ രോഗങ്ങളുടെ  നിദാനവും നിവാരണോപായങ്ങളും അറിഞ്ഞവരെ വൈദികന്മാരെന്നും നാം പറഞ്ഞു വരുന്നു. കാ യികരോഗങ്ങളുടെ നിവാരണത്തിന് ഹൈഡ്രോപ്പതി, ഹോമിയോപ്പതി, അ ലോപ്പതി, ആര്യവൈദ്യം, യുനാനിവൈ ദ്യം മുതലായ ചികിത്സാക്രമങ്ങള്‍ ഏര്‍ പ്പെടുത്തിയിട്ടുണ്ടല്ലോ. ഈ ചികിത്സാക്രമങ്ങളില്‍ ഓരോന്നു വശമാക്കിയ വൈദ്യന്മാര്‍ അതാതു ചികിത്സാക്രമങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച്  ശ്രേ ഷ്ഠമെന്ന് ഉല്‍ഘോഷിക്കാറുണ്ടെങ്കിലും രോഗാര്‍ത്തനായ മനുഷ്യന്‍ ത ന്‍റെ പിതാക്കന്മാര്‍ പരമ്പരയായി ഉപയോഗിച്ചുവരുന്ന ചികിത്സാക്രമം ഏ തെന്നോ ആ ചികിത്സാക്രമം ഉത്ഭവിച്ച ദേശം ഏതെന്നോ അതു കണ്ടുപിടിച്ച ദിവ്യവൈദ്യന്‍ ആരെന്നോ ആലോചിക്കാതെ ഏതു ചികിത്സാക്രമം അനുസരിച്ചുള്ള ഔഷധവും രോഗശമനത്തിനായി ഉപയോഗിക്കുകതന്നെ ചെയ്യുന്നു. പാശ്ചാത്യരായ ക്രൈസ്തവഭിഷഗ്വരന്മാരുടെ ചികിത്സാസമ്പ്രദായമാണ് അലോപ്പതി എന്നുള്ള വിചാരത്താല്‍ അതു പഠിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ ഒരു ഭിഷഗ്വരന്‍ മടിക്കുന്നില്ല. അതുപോലെ തന്നെ ആര്യവൈദ്യം ഹിന്ദുക്കളുടെ വൈദ്യമാണെന്ന് പറ ഞ്ഞ് വയസ്കരമൂസ്സിന്‍റെ ചികിത്സയെ ക്രിസ്ത്യാനികളും ഉപേക്ഷിക്കുന്നില്ല. അഷ്ടാംഗഹൃദയം ഒരു ബൗദ്ധമതഗ്രന്ഥമായതുകൊണ്ട് ഏകാദശിക്കു വായിച്ചുകൂടായെന്ന് മലയാളബ്രാഹ്മണര്‍ ഒരു കടുത്ത ഭ്രഷ്ട്  അതിനു കല്പിച്ചിട്ടുണ്ടെങ്കിലും അവര്‍ അഷ്ടാംഗഹൃദയം വായിക്കാതെയോ, വായുമുട്ടല്‍ വരുന്നത് ഏകാദശി നാളില്‍ ആണെങ്കില്‍ അന്നു ധന്വന്തരി ഗുളിക സേവിക്കാതെയോ ഇരിക്കുന്നില്ല. കായികരോഗങ്ങള്‍ക്ക് ചികിത്സാക്രമം ഏതു മതക്കാരനായ വൈദ്യന്‍റേത് എന്ന് അന്വേഷിക്കാതെ രോഗശമനത്തിനു ഫലസിദ്ധിയുള്ള ഏതൗഷധവും സേവിക്കുന്നതിന് മനുഷ്യന്‍ മടിക്കേണ്ടതില്ലെങ്കില്‍ മാനസികരോഗത്തിന്‍റെ വിഷയത്തില്‍ ആ പ്രമാ ണം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ എ ന്നു ള്ള ചോദ്യത്തിന് ഉത്തരം പറവാന്‍ മാനസികരോഗചികിത്സകരായ വൈദികന്മാര്‍ക്ക് ഒരു ചുമതലയുണ്ടെന്ന് സമ്മതിച്ചേ തീരൂ. സോക്രട്ടീസും സ്പെന്‍ സറും കാന്‍റും സ്വീഡന്‍ ബര്‍ഗ്ഗും യൂ റോപ്യന്മാരായതുകൊണ്ട് അവരുടെ തത്ത്വജ്ഞാനഗ്രന്ഥങ്ങള്‍ വായിച്ച് തത്ത്വാന്വേഷണം ചെയ്യുന്നതിന് ഹിന്ദുക്കള്‍ക്കോ, ബാദരായണാചാര്യരും ശങ്കരാചാര്യരും ഹിന്ദുക്കളായതുകൊണ്ട് അവരുടെ തത്ത്വജ്ഞാനഗ്രന്ഥങ്ങള്‍ വായിച്ച് തത്ത്വാന്വേഷണം ചെയ്യുന്നതി ന് യൂറോപ്യന്മാര്‍ക്കോ ഒരു മടിയുമില്ല. തത്ത്വജ്ഞാനഗ്രന്ഥങ്ങള്‍, അവ ഏതു മതക്കാരന്‍റേതായിരുന്നാലും , മറ്റേതു മതക്കാരനും വായിച്ചു തത്ത്വം ഗ്രഹിക്കാം. ഈ മൂന്നുതരം ഗ്രന്ഥങ്ങളും വെ ളിപ്പെടുത്തുന്ന തത്ത്വങ്ങളുടെ കലര്‍പ്പില്ലെങ്കില്‍ കേവലം നിര്‍ജ്ജീവങ്ങളായിത്തീരുന്ന മതഗ്രന്ഥങ്ങള്‍ ഒരു മതക്കാരന്‍റേതു മറ്റൊരു മതക്കാരന് എന്തുകൊ ണ്ട് വായിച്ച് തത്ത്വം ഗ്രഹിച്ചുകൂടാ എന്നും, അങ്ങനെ ഗ്രഹിച്ച തത്ത്വങ്ങള്‍ എന്തുകൊണ്ട് ജീവിതകൃത്യങ്ങളില്‍ പ്രായോഗികമാക്കിത്തീര്‍ത്തുകൂടായെന്നും, ശ്രീനാരായണശിഷ്യന്മാരായ ഞങ്ങള്‍ക്കു വളരെ സംശയമുണ്ട്. ദര്‍ശനങ്ങള്‍, ശാസ്ത്രങ്ങള്‍, കലാവിദ്യകള്‍ മുതലായി വിജ്ഞാനവര്‍ദ്ധനയ്ക്ക് ഉപയുക്തങ്ങളായ ഗ്രന്ഥങ്ങള്‍ ദേശഭേദ വും മതഭേദവും ജാതിഭേദവും ഗണിക്കാതെ എല്ലാമതക്കാരും മനുഷ്യജാതിയുടെ പൊതുസ്വത്തായി അവയെ ഗണിക്കുകയും വിജ്ഞാനാഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുക യും ചെയ്യുന്നതുപോലെ അദ്ധ്യാത്മവിദ്യാപ്രതിപാദകമായ മതഗ്രന്ഥങ്ങളും മനുഷ്യജാതിയുടെ പൊതുസ്വത്തായി ഗണിക്കുകയും ജ്ഞാനാഭിവൃദ്ധിക്കാ യി അവയെ കൈകാര്യം ചെയ്യുകയും ചെയ്യാമെന്നാണ് ഞങ്ങളുടെ വിനീതമായ വിശ്വാസം. വിശ്വാസം അബദ്ധമാണെന്ന് ആരെങ്കിലും സയുക്തികം ചൂണ്ടിക്കാണിച്ചു തന്നാലതിനെപ്പറ്റി പു നരാലോചന ചെയ്യുന്നതിന് ഞങ്ങള്‍ സാദരം സന്നദ്ധരാണെന്നുള്ള വിവരവും പ്രസ്താവിച്ചുകൊള്ളട്ടെ.

         ഈ പ്രകൃതത്തില്‍ മറ്റൊരു സം ഗതി കൂടെ നാം ഏറ്റവും ഗൗരവമായി ആലോചിക്കേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ ചിന്താശീലമുള്ള ഒരു ജീവിയാകുന്നു. ശരീരത്തെ പ്രവൃത്തിരഹിതമാക്കി  സ്വസ്ഥതയില്‍ വെച്ചുകൊണ്ടിരിക്കുന്നതിന് നമുക്കു കഴിയുമെങ്കിലും എത്ര ഉദാസീനമായ അവസ്ഥയിലും മനസ്സിനെ പ്രവൃത്തിരഹിതമാക്കി വെ ച്ചുകൊണ്ടിരിക്കുവാന്‍ നമുക്കു കഴിയുന്നില്ല. ശിശുക്കള്‍ ആകാശത്തില്‍ നോ ക്കി വിസ്മയിക്കുകയും, 'അതെന്ത്, ഇതെന്ത്' എന്ന് ജിജ്ഞാസയോടുകൂടി ഓരോന്നു ചോദിക്കുകയും , ശരിയോ തെറ്റോ ആയ ഉത്തരം കൊണ്ട് തൃപ്തപ്പെടുകയും വീണ്ടും ചോദ്യങ്ങള്‍ തുടരുകയും ചെയ്യുന്നതുപോലെ , ലോകത്തിന്‍റെ ശൈശവാവസ്ഥയില്‍ തുടങ്ങി മനുഷ്യജാതി, 'ഈ പ്രപഞ്ചം എങ്ങനെയുണ്ടായി, ഇതെങ്ങനെ നില്‍ക്കുന്നു, എങ്ങനെ അവസാനിക്കുന്നു' എന്നു ചോദിപ്പാനും, അവയ്ക്ക് ശരിയെങ്കിലും തെറ്റെങ്കിലും ഒരുത്തരം കണ്ടുപിടിക്കാനും, കണ്ടുപിടിച്ച ഉത്തരങ്ങള്‍ ശ രിയോ എന്നു പരിശോധിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി. ഈ ചോദ്യങ്ങള്‍ക്കു ലഭിച്ച ഉത്തരങ്ങളില്‍ വച്ച് ഏറ്റവും വിസ്മയാവഹങ്ങളായ ചില ഉത്തരങ്ങളാണ്, ഈശ്വരനേയും ആത്മാവിനേ യും പുനര്‍ജ്ജന്മത്തേയും കര്‍മ്മഫലത്തേയും സ്വര്‍ഗ്ഗനരകങ്ങളേയും സം സാരത്തേയും നിര്‍വ്വാണത്തേയും കുറിച്ചുള്ള ഉത്തരങ്ങള്‍. മനുഷ്യന്‍ അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പായി അവനു ലഭിച്ചിട്ടുള്ള ഉത്തരങ്ങളില്‍ എത്രയോ എണ്ണം നമുക്ക് പിന്തുടര്‍ച്ചയായി ലഭിക്കാതെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എങ്കിലും നമുക്ക് ജീവിതാവധി അനുഭവിച്ചു സുഖിക്കുവാന്‍ വേണ്ടതില്‍ തുലോം അധികം ഉത്തരങ്ങള്‍  പിതൃസ്വമായി ശേഷിച്ചിട്ടുണ്ട്. ഇങ്ങനെ ശേഷിച്ച പ്രശ്നോത്തരഭണ്ഡാരമായ പിതൃസ്വത്താണ് ലോകത്തിലിന്നുള്ള സകലഗ്രന്ഥങ്ങളും- അവ മനുഷ്യജാതിക്കു പൊതുവിലുള്ള പിതൃസ്വത്താകുന്നതല്ലാതെ അവ ശാഖാ വീതം ഭാഗം വെച്ച് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൈവശക്കാര്‍ പറയും പോലെയോ ഭാവിക്കും പോലെയോ ഓരോ പ്രത്യേക മതക്കാരുടെ പ്രത്യേക സ്വത്തുക്കള്‍ ആകുന്നതല്ല. പൂര്‍വ്വപിതാക്കന്മാരെക്കുറിച്ചുള്ള ഭക്തിബഹുമാനാദരങ്ങളോടു കൂടി ഈ പൃതൃസ്വത്ത് മനുഷ്യജാതി പൊതുവേ അനുഭവിച്ച് ആത്മസുഖം അനുഭവിക്കേണ്ടതായിരിക്കേ അവയുടെ ഓരോ ഭാഗം ഓരോ ശാഖക്കാര്‍ കൈവശപ്പെടുത്തിവച്ചുകൊണ്ട് ശേഷം ശാഖക്കാര്‍ ക്ക് അസുഖമുണ്ടാകുന്നവിധം അതിനെ വിനിയോഗിക്കുന്നത് സര്‍വ്വസന്തതികള്‍ക്കുമായി സങ്കല്പിച്ച് ആ സ്വത്ത് സമ്പാദിച്ച പൂര്‍വ്വപിതാക്കന്മാര്‍ക്കുതന്നെ ഹിതകരമായ ഒരു കാര്യമായിരിക്കുമോ? തത്ത്വജ്ഞാനത്തിനും ശാസ്ത്രജ്ഞാനത്തിനും യു ക്തിവാദകുശലതയ്ക്കും ഇപ്പോഴത്തെപ്പോലെ അഭിവൃദ്ധിയുണ്ടായിട്ടില്ലാതിരുന്ന കാലങ്ങളില്‍ ജീവിച്ചിരുന്ന ബു ദ്ധിമാന്മാരും ചിന്തകന്മാരും ഊഹാപോഹങ്ങള്‍ കൊണ്ടും പരീക്ഷകൂടാതെയുള്ള നിരീക്ഷണം കൊണ്ടും ക ണ്ടുപിടിച്ച അദ്ധ്യാത്മപരങ്ങളായ പ്ര ശ്നോത്തരങ്ങള്‍ എല്ലാ മതഭണ്ഡാരങ്ങളിലും കലര്‍ന്നു കിടപ്പുണ്ട്. വാ സ്തവമെന്ന് വളരെക്കാലം വിശ്വസിച്ചിരുന്ന ചില സിദ്ധാന്തങ്ങള്‍ അനന്തരകാലങ്ങളില്‍ ഖണ്ഡിക്കപ്പെട്ടതായും നാം കാണുന്നുണ്ട്. ആത്മതത്ത്വപ്രതിപാദകങ്ങളായും അല്ലാതെയുമുള്ള പൗരാണികന്മാരുടെ അര്‍ത്ഥവാദകഥകള്‍ കവികളുടെ ഭാവനാശക്തിയില്‍ക്കൂടി, അണുപ്രാണികള്‍ ഭൂതക്കണ്ണാടിയില്‍ ക്കൂടി എന്ന പോലെ, സഹസ്രഗുണഗരിമാവു കൈക്കൊണ്ട് ആധുനികന്മാര്‍ക്ക് അസംബന്ധമെന്നു തോന്നാവുന്ന രൂപത്തെ പ്രാപിച്ച് മതഗ്രന്ഥങ്ങളില്‍ കലര്‍ന്നുകിടപ്പുണ്ട്. ഒരു കഥാബീജം തന്നെ ദേശാദിക്രമണം ചെയ്ത് പല മതഗ്രന്ഥങ്ങളിലും പല പരിണതിയെ പ്രാപിച്ചു കിടക്കുന്നതായും നാം കാണുന്നുണ്ട്. പൗരാണികന്മാരില്‍ പലര്‍ക്കും, പരിചയമുള്ള ഒരു ചെറിയ ദൃഷ്ടാന്തം മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ, ദിനരാത്രങ്ങള്‍, മാസങ്ങള്‍, ഋതുക്കള്‍, സംവത്സരങ്ങള്‍ മുതലായ കാലഭേദങ്ങള്‍ എല്ലാം ഭൂഭ്രമണം നിമിത്തം സൂര്യനുണ്ടാകുന്ന സ്ഥിതിഭേദത്താല്‍ സംഭവിക്കുന്നതാണെന്ന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ നിര്‍ണ്ണയിച്ചു. സൂര്യനില്‍ നിന്നു കാലമുണ്ടാകുന്നു എന്നുള്ള ജ്യൗതിഷികസിദ്ധാന്തം ഒരു അര്‍ത്ഥവാദകഥാബീജമായപ്പോള്‍ സൂര്യന്‍റെ മകനാണ് കാലനെന്നും ജീവശക്തികള്‍ ക്കുള്ള ക്ഷയം സംഭവിക്കുന്ന കാലം വരുമ്പോള്‍ മരണം സംഭവിക്കുന്നു എന്നുമുള്ള വസ്തുത കൂടെ ചേര്‍ത്ത് സൂര്യപുത്രനായ കാലന്‍ നമ്മെ മരിപ്പിക്കുന്ന പിതൃപതി എന്ന കഥയുണ്ടായി. മരണം നമുക്ക് ഹിതകരമായ ഒരു സംഭവമല്ല. അഹിതകാരനായ കാലന് ഭയങ്കരസ്വരൂപം കല്പിച്ച് കറുത്ത നിറവും മഹിഷവാഹനവുമാക്കി- കയറും കാരിരുമ്പുലക്കയും ആയുധമായും സങ്കല്പിച്ചു. ഇങ്ങനെ പിതൃപതിയായ കാ ലന്, പിതൃക്കള്‍ക്ക് അവരുടെ ജീവിതകാലത്തില്‍ അവരനുഷ്ഠിച്ച ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് അനുരൂപമായ ശിക്ഷാരക്ഷകള്‍ നല്കാനുള്ള അധികാരം കൂ ടെ നല്കാഞ്ഞാല്‍ കഥ പൂര്‍ത്തിയാകുകയില്ലല്ലോ എന്നു കരുതി കാലനെ ധര്‍മ്മരാജാവായി അഭിഷേകവും കഴിച്ചു. രാജാവായാലൊരു വലിയ മേലെഴുത്തുപിള്ളയെക്കൂടാതെ കഴിയുകയില്ലല്ലോ. മനഃശാസ്ത്രപ്രകാരം മനസ്സ് സകലകര്‍മ്മങ്ങളുടെയും ചിത്രത്തെ ഗോപനം ചെയ്തുവയ്ക്കുന്ന ഒരു വ സ്തുവാണ്. മനസ്സു തന്നെയാണ് താ ന്താങ്ങളുടെ ധര്‍മ്മകര്‍മ്മങ്ങള്‍ക്ക് അനുരൂപമായ സുഖദുഃഖങ്ങള്‍ മനുഷ്യനെ അനുഭവിപ്പിക്കുന്നത്. കര്‍മ്മചിത്രങ്ങളെ ഗോപനം ചെയ്യുന്ന മനസ്സിനെ ചിത്രഗുപ്തനാക്കി, യമധര്‍മ്മരാജാവിന്‍റെ വലിയ മേലെഴുത്തുപിള്ളയായും നിയമിച്ചു. രാജാവിന് രാഷ്ട്രവും രാജധാനിയും കിങ്കരന്മാരും കച്ചേരികളും വേ ണമെന്നുള്ള വ്യവസ്ഥ അനുസരിച്ച് വേ ണ്ട സാമഗ്രികളെല്ലാം മുറയ്ക്കു ശേഖരിച്ചപ്പോള്‍ അതിവിസ്തീര്‍ണ്ണമായ നരകസാമ്രാജ്യം വിഭവസമ്പൂര്‍ണ്ണമായി. കാ ലനെക്കുറിച്ചുള്ള ഈ കഥ അസീരിയന്മാരുടെ പുരാണത്തില്‍ ചേര്‍ന്നപ്പോള്‍ മറ്റൊരു രൂപഭേദം സംഭവിച്ചു. ഹിന്ദുക്കള്‍ക്ക് കാലന്‍ സൂര്യപുത്രനായ യമനാണ്. അസീരിയന്മാര്‍ക്ക് കാലന്‍ നവഗ്രഹങ്ങളിലൊന്നായ ശനിയാണ്. സൂ ര്യന്‍റെ ഭാര്യ ഛായയാണ്. ഛായാപുത്രനാണ് ശനി. ഹിന്ദുക്കളുടെ കാലനും അസീരിയന്മാരുടെ കാലനും തമ്മില്‍ സ്വല്പമേ വ്യത്യാസമുള്ളൂ. ഹിന്ദുക്കളുടെ കാലന്‍ സൂര്യപുത്രനും അസീരിയന്മാരുടെ കാലന്‍ സൂര്യന്‍റെ ഭാര്യയുടെ പുത്രനുമാണ്. ഛായാപുത്രനായ ശനിക്ക് കാലനെന്ന പര്യായം സം സ്കൃതത്തില്‍ പ്രസിദ്ധമാണെങ്കിലും കാലനും ശനിയും ഹിന്ദുക്കള്‍ക്ക് ഒരു ദേവനുമല്ല; അവര്‍ തമ്മില്‍ ജ്യേഷ്ഠാനുജന്മാരുമല്ല. എന്നാല്‍ ഹിന്ദുക്കളുടെ കാലന്‍റെ ജോലിതന്നെയാണ് അസീരിയന്മാരുടെ ശനിയുടെയും ജോലി. ശനിയാഴ്ച ശനിയുടെ ദിവസമായതുകൊ ണ്ട് അസീരിയന്മാര്‍ക്ക് അതൊരു ദുര്‍ദ്ദിനമായിത്തീര്‍ന്നു. യാതൊരു ശുഭകര്‍മ്മത്തിനും ആ ദിവസം കൊള്ളുകയില്ലെ ന്ന് അസീരിയന്മാരുടെ ഇടയില്‍ വിശ്വാ സം പരന്നപ്പോള്‍ ആ ദിവസം യാതൊ രു വേലയും ചെയ്യാതെ സ്വസ്ഥമായിരിക്കുവാനുള്ള ശപിക്കപ്പെട്ട ദിവസമായി. ഈ ശനിയാഴ്ച യഹൂദന്മാര്‍ക്ക് പ രിശുദ്ധമായ സാബത്ത് ആയിത്തീര്‍ ന്നതും ക്രിസ്ത്യാനികള്‍ക്ക് സാബത്ത് ഞായറാഴ്ച ആയിത്തീര്‍ന്നതും എല്ലാവരും അറിഞ്ഞിരിക്കുന്ന കാര്യമാണ ല്ലോ. ഒരു അര്‍ത്ഥവാദകഥ പല രൂപാന്തരത്തെ കൈക്കൊണ്ട് പല മതക്കാരുടെയിടയില്‍ പലതരം വിശ്വാസങ്ങള്‍ ക്കും ആ വിശ്വാസമനുസരിച്ച് പലതരമാചാരങ്ങള്‍ക്കും എങ്ങനെയിടവരുത്തുന്നുവെന്ന് ആ ദൃഷ്ടാന്തത്തില്‍ നിന്നു നമുക്ക് ഏകദേശം മനസ്സിലാക്കാന്‍ ക ഴിയുന്നതാണ്. ഓരോ മതക്കാരുടെയും പുരാണകഥകളില്‍ നവീനന്മാരുടെ ശാ സ്ത്രജ്ഞാനവും യുക്തിവാദകുശലതയും കൊണ്ട് പരിശോധിച്ചുനോക്കുമ്പോള്‍ അയുക്തികങ്ങളും അസംഭവ്യങ്ങളും ആയിത്തോന്നാവുന്ന പലകഥകളും ഉണ്ടെങ്കിലും അവ എല്ലാവരുടെയും പുരാണങ്ങള്‍ക്കുമുള്ള ഒരു സാ മാന്യലക്ഷണമാണെന്ന് സമ്മതിക്കാനുള്ള ഔദാര്യബുദ്ധി ഇല്ലാത്തതുനിമിത്തം സംഭവിക്കുന്ന മതകലഹങ്ങള്‍ എത്രയെന്നുള്ളതിന് യാതൊരവസാനവുമില്ല. മതമത്സരത്തിന്‍റെ ഒരു ചെറിയ ദൃഷ്ടാന്തം എന്‍റെ സ്നേഹിതന്‍ പറഞ്ഞതിനെ ഞാന്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. ഒരിക്കല്‍ ആ സ്നേഹിതന്‍ തീവണ്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മഹാവിഷ്ണുവിന്‍റെ പ്രളയാനന്തരശയനത്തെക്കുറിച്ച് മറ്റൊരു സ്നേഹിതനുമായി സംസാരിക്കാനിട വന്നു. അവരുടെ സംഭാഷ ണം കേട്ടുകൊണ്ടിരുന്ന രണ്ട് ക്രൈസ്തവസഹോദരന്മാര്‍ എന്‍റെ സ്നേഹിതനോടു ചോദിച്ചു. 'എന്താ ണ് നിങ്ങളുടെ മഹാവിഷ്ണുവിന് വെ ള്ളത്തില്‍ കിടക്കുമ്പോള്‍ ഒരു ആലില കൂടെ താങ്ങായി വേണ്ടിവന്നത്; അതില്ലെങ്കില്‍ വിഷ്ണു വെള്ളത്തില്‍ മുങ്ങി ചത്തുപോകുമോ?' ഈ ചോദ്യത്തിന് സ്നേഹിതന്‍ പ്രത്യുത്തരം പറഞ്ഞു. 'ആദിയില്‍ ഭൂമി ഇരുളും പാഴുമായിരുന്ന കാലത്ത് എന്താണ് നിങ്ങളുടെ യാഹോവായുടെ ആത്മാവ് വെള്ളങ്ങളുടെ മുകളില്‍ ആവസിച്ചിരുന്നത്? വെ ള്ളങ്ങളുടെ താഴെ ആയാല്‍ ശ്വാസം മുട്ടി ചത്തുപോകുമെന്നു വിചാരിച്ചാ ണോ? ഈ യുക്തിപ്രത്യുക്തികളെക്കൊണ്ട് പരസ്പരം പൗരാണികവിശ്വാസങ്ങളെ പരിഹസിച്ച സ്നേഹിതന്മാര്‍ അവരുടെ മതങ്ങളില്‍ പ്രത്യക്ഷത്തില്‍ ഭിന്നമായിക്കാണുന്ന ഈ ലോകോല്‍പ്പത്തികഥയുടെ അദ്ഭുതകരമായ സാമ്യത്തെക്കുറിച്ച് അദ്ഭുതപ്പെട്ടില്ലല്ലോ എ ന്നാണ് നാം അദ്ഭുതപ്പെടേണ്ടതായിരിക്കുന്നത്.

       മതകലഹങ്ങളുടെ പ്രാചീനഭയങ്കരസ്വഭാവത്തിനും ഇപ്പോഴത്തെ സുഖകരമല്ലാത്ത മത്സരത്തിനും തമ്മില്‍  വലുതായ വ്യത്യാസമുണ്ടെന്ന് നാം ആശ്വസിച്ചേ തീരൂ. സാമ്രാജ്യശക്തികളുടെ സഹായത്തോടുകൂടെ മതപ്രചരണം നടത്തിവന്ന പ്രാചീനപുരോഹിതരാജാക്കന്മാര്‍ മതത്തിന്‍റെ നാമധേയത്തില്‍ നടത്തിയിട്ടുള്ള സമരവൃത്താന്തങ്ങള്‍ എല്ലാ മതചരിത്രത്തെയും ഏറെക്കുറെ മലിനമാക്കിത്തീര്‍ത്തിട്ടുണ്ട്. എന്നാല്‍ പുരോഹിതാധികാരവും രാജാധികാരവും ഏകത്ര ലയിച്ചിരിക്കുന്നത് ആപല്‍ക്കരമെന്നു മനസ്സിലാക്കി ആധുനിക പരിഷ്കൃതജനസമുദായങ്ങളെല്ലാം ആ രണ്ടധികാരങ്ങളേയും തമ്മില്‍ വേര്‍പെടുത്തി. മതവിഷയകമായ കാര്യങ്ങളില്‍ ഗവണ്‍ മെന്‍റുകള്‍ നിഷ്പക്ഷനില അനുവര്‍ത്തിക്കണമെന്നുള്ളത് നവീനരാജ്യമീമാംസയിലെ നിഷ്കര്‍ഷയേറിയ ഒരു സിദ്ധാന്തമായപ്പോള്‍ മതമത്സരങ്ങളിലും തന്മൂലമുള്ള അനര്‍ത്ഥങ്ങളിലും നിന്ന് മനുഷ്യജാതിക്കു മോചനം ലഭിച്ചു. ഭിന്നമതങ്ങള്‍ തമ്മിലുള്ള പിന്നത്തെ മത്സരരീതി ഓരോ മതസാഹിത്യത്തിലും ക ലര്‍ന്നുകിടക്കുന്ന ഇതിഹാസകഥകളുടെ അയുക്തിയേയും അസംഭവ്യതയേയും കുറിച്ച് കഴിയുന്നത്ര ശക്തിയേറിയ ഭാഷയിലും ചിലപ്പോള്‍ ആഭാസമെന്നു പറയാവുന്ന രീതിയിലും പുസ്തകങ്ങളും ലഘുലേഖനങ്ങളും പരസ്യം ചെയ്തും മിക്കവാറും അതേരീതിയില്‍ ത്തന്നെ  പ്രസംഗങ്ങള്‍ ചെയ്തും പരമതദൂഷണം ചെയ്തു കഴിയുകയായിരുന്നു. ഈ പ്രസ്ഥാനംമൂലം എല്ലാ മതങ്ങളുടെയും ദോഷഭാഗങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കുവാനും ഗുണഭാഗങ്ങള്‍ മങ്ങി മതവിശ്വാസം  സാമാന്യജനങ്ങളില്‍ വിരളമായിത്തീരുവാനും ഇട വന്നു. ഈ ദിശയും കടന്ന് ഇപ്പോഴത്തെ മതമത്സരരീതി പുറമേ ശാന്തമെങ്കിലും അകമേ അസുഖകരമായ മ റ്റൊരു വഴിയാക്കിത്തീര്‍ത്തിട്ടുണ്ട്. മതപരിവര്‍ത്തനസംരംഭം കൊണ്ടുള്ള അ സുഖം ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രം അനുഭവിച്ചിരുന്നത് മതാഭിമാനികളായ ചില ഹൈന്ദവനേതാക്കളുടെ ഉത്സാഹത്താല്‍  ഇപ്പോള്‍ അഹിന്ദുക്കളും അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ശാ സ്ത്രജ്ഞാനത്തിനും തത്ത്വജ്ഞാനത്തിനും പരിഷ്കാരത്തിനും എത്രത ന്നെ പ്രചാരവും അഭിവൃദ്ധിയും ഉണ്ടായിട്ടും മതപരിവര്‍ത്തനവിഷയത്തില്‍ ഇത്ര വലിയ സംരംഭം എല്ലാ മതക്കാര്‍ ക്കും ഉണ്ടാവാനുള്ള യഥാര്‍ത്ഥകാര ണം എന്തെന്ന് അന്വേഷിക്കുന്നത് രസാവഹമായിരിക്കും.

         മതം ഒരു അദ്ധ്യാത്മകാര്യമാണെന്നാകുന്നു എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തു വരുന്നത്. എല്ലാ മതസ്ഥാപകന്മാരും തങ്ങളുടെ മതത്തെ മോക്ഷമാര്‍ഗ്ഗമായിട്ടുതന്നെയാണ് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചുതുടങ്ങിയത്. സകലമോഹങ്ങളും പരിത്യജിച്ചവനു മാത്രമേ നിര്‍വ്വാണമുള്ളുവെന്ന് ബുദ്ധമുനി നിഷ്കര്‍ഷയായി ഉപദേശിച്ചു. 'സര്‍വ്വത്തേയും ഉപേക്ഷിച്ച് എന്‍റെ പിന്നാലെ വരുവിന്‍' എന്നു ക്രിസ്തു തന്‍റെ ശിഷ്യന്മാരെ വിളിച്ചു. ത്യാഗിക്കല്ലാതെ മോക്ഷമില്ലെന്നുള്ളത് ഹിന്ദുമതത്തിലെ ഏതു ശാഖക്കാര്‍ക്കുമുള്ള നിര്‍വ്വിവാദമായ സിദ്ധാന്തമാകുന്നു.

     ഗന്ധകാമ്ലം കണ്ടുപിടിക്കുന്നത് ശാ സ്ത്രജ്ഞനാണ്. എന്നാല്‍ മൂലധനം മുടക്കി അതു ധാരാളമായി സംഭവിച്ച് ലോകമെല്ലാം വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്. ശാസ്ത്രതത്ത്വങ്ങളെ എന്നപോലെ ത ന്നെ അദ്ധ്യാത്മതത്ത്വങ്ങളേയും മോക്ഷമാര്‍ഗ്ഗങ്ങളേയും അവ കണ്ടുപിടിച്ച മ ഹാത്മാക്കളല്ലെങ്കിലും, കൊണ്ടു നടന്ന ബുദ്ധിമാന്മാര്‍, അത്യന്തം ആദായകരങ്ങളായ വാണിജ്യസാധനങ്ങളാക്കി 'ഉത്തമം കുശലം വിദ്യ' എന്നു ള്ള പ്ര മാണത്തെ 'മദ്ധ്യമം കൃഷി വാണിഭ' ത്തേക്കാള്‍ വ്യഭിചരിപ്പിച്ച് ആദായമുണ്ടാക്കിത്തീര്‍ത്തു. ഈ ബുദ്ധിമാന്മാരാണ് പുരോഹിതന്മാരെന്ന് ലോകത്തില്‍ പ്രസിദ്ധന്മാരായിത്തീര്‍ന്നവര്‍. എല്ലാവരും അങ്ങനെയുള്ളവരെന്ന് ഞാന്‍ പറയുന്നില്ല; വളരെപ്പേര്‍ അങ്ങനെയുള്ളവരാണ്. മതസ്ഥാപകന്മാരായ മഹാത്മാക്കളുടെ അദ്ധ്യാത്മസിദ്ധാന്തങ്ങള്‍ ജനസമ്മതങ്ങളായിത്തീര്‍ന്നുവെ ന്നു കണ്ടപ്പോള്‍ ആ സിദ്ധാന്തങ്ങളെ ജനങ്ങള്‍ക്കുപദേശിക്കുവാനുള്ള പാവനമായ ജോലി കൈയേറ്റപുരോഹിതന്മാര്‍  ആ ജോലി അത്യന്തം ആ ദായകരമായ ഒരു 'ഉത്തമം കുശലം വിദ്യ' യെന്ന് അനായാസേന മനസ്സിലാക്കി. എങ്ങനെയുള്ള ഏര്‍പ്പാടുകളെല്ലാം ഉണ്ടാക്കിയാല്‍ ആ ജോലി അധികമധികം  ആദായകരമാക്കിത്തീര്‍ക്കാമോ അങ്ങനെയുള്ള ഏര്‍പ്പാടുകളെല്ലാം അ വര്‍ ഉണ്ടാക്കിത്തീര്‍ത്തു. മതങ്ങളോട് അനുബന്ധിച്ചുണ്ടായിട്ടുള്ള മിക്ക ത ന്ത്രമന്ത്രാദികളുടെയും വിശ്വാസാചാരങ്ങളുടെയും എല്ലാം ആഗമം ഇങ്ങനെയാകുന്നു. ജ്ഞാനോപദേശം ചെയ്കയെന്നുള്ളിടത്തോളം കൊണ്ട് പുരോഹിതന്മാരുടെ  ജോലി അവസാനിച്ചിരുന്നെങ്കില്‍  മതം നിമിത്തമായുള്ള ഭി ന്നിപ്പുകള്‍ ഇന്ന് ജനസമുദായത്തില്‍ ഇത്രമാത്രം അസ്വാസ്ഥ്യകാരണമായിത്തീരുകയില്ലായിരുന്നു. എന്നാല്‍ ജ്ഞാനോപദേശം ഒരു  'കുശലവിദ്യ' യായി ചമഞ്ഞപ്പോള്‍ വണിക്കുകള്‍ അവരുടെ ചരക്ക് ചെലവാക്കുവാന്‍ അധികം പറ്റുവരവുകാരെ ഉണ്ടാക്കുന്നതിനു ശ്രമിക്കുന്ന മാതിരിയില്‍ , പുരോഹിതന്മാരും അവരുടെ മതത്തില്‍ പറ്റിനില്ക്കുന്നവരായ ജനങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമം തുടങ്ങി. ഒരു മതത്തില്‍ എത്ര കണ്ട് ജനങ്ങള്‍ വര്‍ദ്ധിക്കുന്നുവോ അത്ര കണ്ട് ആ മതത്തിന് ശക്തി വര്‍ദ്ധിക്കുന്നു. ശക്തി വര്‍ദ്ധിച്ച മതം മുക്തിമാര്‍ഗ്ഗങ്ങളില്‍ വച്ച് മുഖ്യമായ മതമെന്നു വന്നപ്പോള്‍ മുക്തിമാര്‍ഗ്ഗത്തിന്‍റെ യുക്തിമാര്‍ഗ്ഗങ്ങളിലേക്ക് മനുഷ്യബുദ്ധിക്ക് പ്രവേശനമേ ഇല്ലാതായിത്തീര്‍ന്നു.  മഹാത്മാക്കളായ മതസ്ഥാപകര്‍ പാരത്രികമായ മോക്ഷമാര്‍ഗ്ഗത്തിന് ഉപയോഗിച്ച അദ്ധ്യാത്മജ്ഞാനം, കേവലം ലൗകികമായ സമുദായശക്തിവര്‍ദ്ധനയ്ക്കായി പുരോഹിതന്മാര്‍ ഉപയോഗിച്ചുതുടങ്ങി. മതം ഒരു ആദ്ധ്യാത്മ കാര്യമെന്നുള്ള അവസ്ഥ വിട്ട് കേവലം  ഒരു സമുദായകാര്യമായി അധഃപതിച്ചുതുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ചരിത്രാരംഭകാലം മു തല്ക്കേ അവസ്ഥ ഇതായിരുന്നുവെന്ന് ചരിത്രപണ്ഡിതന്മാര്‍ മുക്തകണ്ഠം ഘോഷിക്കുന്നു. രാജാക്കന്മാര്‍ക്ക് അവരുടെ സാമ്രാജ്യം ലോകം മുഴുവന്‍ വ്യാ പിപ്പിച്ച് ഭൂഗോളം മുഴുവന്‍ ഏകച്ഛത്രാധിപത്യമാക്കിത്തീര്‍ക്കണമെന്ന് ആഗ്രഹമുള്ളതുപോലെ തോന്നുന്നു. രാജാക്കന്മാരുടെ സാമ്രാജ്യമോഹം യുദ്ധങ്ങള്‍ക്കും ഛിദ്രങ്ങള്‍ക്കും ഇടവരുത്തുന്നതുപോലെ തന്നെ മതാദ്ധ്യക്ഷന്മാരുടെ സാമ്രാജ്യമോഹവും  യുദ്ധങ്ങള്‍ ക്കും ഛിദ്രങ്ങള്‍ക്കും ഇടവരുത്തുന്നു. ഒരു സാമ്രാജ്യം അന്യരാജ്യസാമ്രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു വേര്‍തിരിക്കുന്നതുമൂലം രാജ്യകലഹങ്ങള്‍ ചില കാലങ്ങളിലേ സംഭവിക്കാറുള്ളുവെന്നൊരാശ്വാസവുമുണ്ട്. മതസാമ്രാജ്യത്തിന് ദേശാതിര്‍ത്തിനിര്‍ണ്ണയമേയില്ല. ത ന്മൂലം എല്ലാ മതസാഹചര്യങ്ങളും ചുഴലിക്കാറ്റിലെ തിരമാലകളെപ്പോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് മനുഷ്യസമുദായത്തിന് മോചനം ലഭിക്കണമെങ്കില്‍ മതം ഒരു അദ്ധ്യാത്മകാര്യമായിത്തീരണം. അ ങ്ങനെ തീരണമെങ്കില്‍ ഒരു ഹിന്ദുവിന്‍റെ മകനായതുകൊണ്ട് ഒരുവന്‍ ഹിന്ദുവായിത്തീരുന്നു എന്നുള്ള ഗണനവിട്ട്, ഹിന്ദുമതം വിശ്വസിച്ചവനായതുകൊണ്ട് അവന്‍ ഹിന്ദുവായിത്തീരുന്നുവെന്നുള്ള അവസ്ഥ വരണം. ഇന്ത്യയില്‍ 26 കോടി ഹിന്ദുക്കളുണ്ട്. അവരില്‍ എത്രപേര്‍ക്ക് ഹിന്ദുമതത്തിലെ ആദ്ധ്യാത്മോപദേശങ്ങളെപ്പറ്റി അറിവുണ്ട്? എങ്കിലും മതബോധം ലേശമില്ലാത്ത ജനങ്ങളെക്കൂടി കണക്കാക്കി ഹിന്ദുക്കളുടെ സംഖ്യ നിര്‍ണ്ണയിക്കുക യും അറിവില്ലായ്മമൂലം അവര്‍ കാണിക്കുന്ന ഗോഷ്ടികള്‍ കൂടി ഹിന്ദുക്കളു ടെ മതമാണെന്നു ഗണിക്കുകയും ചെ യ്തുകൊണ്ട് ഹിന്ദുമതം ദുഷിച്ചുപോ യി എന്ന് എല്ലാവരുടെയും നിലവിളിക്ക് നിദാനമായ ദോഷകോപം എത്രയും വ്യക്തമാണ്. ഓരോ മതത്തിന്‍റെയും പേരും പറഞ്ഞു നടക്കുന്നവരില്‍ ഭൂരിഭാഗവും അവരുടെ വലിയച്ഛന്‍റെ മതത്തിന്‍റെ പേര് പറയുകയല്ലാതെ തങ്ങളുടെ മതത്തിന്‍റെ പേര് പറയുകയല്ല ചെയ്യുന്നത്. ആത്മജ്ഞാനവര്‍ദ്ധനയ് ക്ക് അദ്ധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാര്‍ അവരുടെ ബുദ്ധിയേയും ശ ക്തിയേയും ധനത്തേയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അദ്ധ്വാനത്തില്‍ വിനിയോഗിച്ചതിന്‍റെ അനിഷ്ടഫലമാണ് നാം ഇന്നു കാണുന്നത്.

     ഇതിന് നിവാരണോപായം ഒന്നേയുള്ളൂ. ലോകത്തില്‍ ഇതേവരെയുണ്ടായിട്ടുള്ള മതങ്ങളില്‍ വച്ച് ഏറ്റവും ശ്രേ ഷ്ഠം ഏതെന്ന് രാമനുവേണ്ടി കൃ ഷ്ണന്‍ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്നമതങ്ങള്‍ പഠിച്ചറിഞ്ഞശേഷം രാമനുവേണ്ടി രാമനും കൃഷ്ണനുവേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണന്മാര്‍ക്ക് നല്കണം. എന്നാല്‍ രാമകൃഷ്ണന്മാര്‍ ക്ക് ഈ തീരുമാനം വിവേകപൂര്‍വ്വം ചെ യ്യുന്നതിനുള്ള പൂര്‍ണ്ണമായ സൗകര്യം നാം ഉണ്ടാക്കിക്കൊടുക്കേണ്ടതാണ്:  എല്ലാ മതങ്ങളും എല്ലാവര്‍ക്കും പഠിക്കുവാനുള്ള സ്ഥാപനങ്ങളെ ഉണ്ടാക്കുകയും ഓരോ മതത്തിലും പ്രത്യേക വിദഗ്ദ്ധതയുള്ളവരെ അതാതു മതം വെളി പ്പെടുത്തുന്ന അദ്ധ്യാത്മതത്ത്വങ്ങളേയും മുക്തിമാര്‍ഗ്ഗത്തേയും വിശദീകരിച്ചുകൊടുക്കുന്ന ഉപദേഷ്ടാക്കന്മാരാ യി നിയോഗിക്കുകയും വേണം. ഈ അഭിപ്രായം ശ്രീനാരായണപരമഹംസര്‍ ക്ക് വളരെനാള്‍ മുമ്പേ ഉണ്ടായിരുന്നതാണെങ്കിലും അതിനെ പരസ്യമായി പ്രഖ്യാപനം ചെയ്യുന്നതിനുള്ള ഒരു സ മുചിത സന്ദര്‍ഭത്തെ അവിടുന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

   'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്'ഈ സമ്മേളനമെന്ന് ഞങ്ങള്‍ വിജ്ഞാപനം ചെ യ്തിരിക്കുന്നത് എന്തുകൊണ്ടെന്ന് മ ഹാജനങ്ങള്‍ക്കിപ്പോള്‍ വിശദമായെന്ന് വിശ്വസിക്കുന്നു.