സഹനവിപ്ലവത്തിന്‍റെ ശുക്രനക്ഷത്രം

നബീസാ ഉമ്മാള്‍

     വേദപഠനത്തിനെത്തിയ ബ്രഹ്മചാരിയായ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു-

'ഗുരോ ആപദി കിം കരണീയം?'

ഗുരു പറഞ്ഞു-  'സ്മരണീയം അംബായാഃ ചരണയുഗളം'.

ശിഷ്യന്‍ വീണ്ടും ചോദിച്ചു-  'തദ്സ്മരണം കിം കുരുതേ?'

ഗുരുവിന്‍റെ മറുപടി- 'ബ്രഹ്മാദീനപി കിങ്കരീ കുരുതേ.'

    മനുഷ്യര്‍ക്ക് ആപത്തുവരുമ്പോള്‍, ത്രിമൂര്‍ത്തികള്‍ പോലും പൂജിക്കുന്ന അഖിലാണ്ഡേശ്വരിയായ ജഗദംബയുടെ പാദങ്ങളില്‍ അഭയം തേടുകയാണ് വേണ്ടത് എന്ന ആശയമാണ് ഈ ഗുരുശിഷ്യസംവാദത്തിലൂടെ അനാവൃതമാകുന്നത്. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ പ്രമാണം.  കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുന്ന അ മ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. നിലവിലുള്ള എല്ലാ മതങ്ങളും മാതാവിന്‍റെ മഹനീയതയെ വാഴ്ത്തുന്നവയാണ്.  സര്‍വ്വംസഹയായ ഭൂമി, ജീവജാലങ്ങള്‍ക്ക് ദാഹജലം നല്‍കി സംരക്ഷിക്കുന്ന നദികള്‍, വിദ്യയുടേയും ധനത്തിന്‍റേയും അധിഷ്ഠാന ദേവതകള്‍ ഇവയൊക്കെ സ്ത്രീനാമരൂപത്തിലാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. 'ജനനീനവരത്നമഞ്ജരി'യില്‍ ശ്രീനാരായണഗുരുദേവനും പ്രകൃത്യാംബയെയാണ് അപദാനങ്ങള്‍ ചൊ രിഞ്ഞ് വര്‍ണ്ണിക്കുന്നത്.  ജനനിയും ജന്മഭൂമിയും നമുക്ക് സ്വര്‍ഗ്ഗത്തെക്കാള്‍ ഉയര്‍ ന്നതാണ്. ആര്‍ഷസംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. സത്വം,  രജസ്സ,് തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടേയും സംഗമമാണ് സ്ത്രീ.  ഈ ഗുണങ്ങളുടെ നന്മതിന്മകള്‍ സ് ത്രീയുടെ പ്രവൃത്തികളില്‍ ആധിപത്യം പുലര്‍ത്തുന്നതുകൊണ്ട്, പുരുഷന്‍ അ വളെ തന്‍റെ വാമഭാഗത്തിരുത്തി കാര്യമായി പരിഗണിക്കേണ്ടതുണ്ട്. 'യത്രനാരീഷു പൂജ്യന്തേതത്രരമന്തേ ദേവതാ' എന്നാണ്. സ്ത്രീയോട് മോശമായി പെരുമാറുന്നവര്‍ക്ക് നാശമാണ് ഫലമെന്നറിയുന്നവര്‍ കരുതലോടെയായിരി ക്കും അവരോട് ഇടപെടുന്നത്.

     യാജ്ഞവല്‍ക്ക്യനോട് വേദാന്തകാര്യങ്ങളില്‍ തര്‍ക്കിച്ചു വിജയിക്കാനുള്ള പ്രാഗത്ഭ്യം സിദ്ധിച്ചവരായിരുന്നു ഗാര്‍ ഗ്ഗിയും മൈത്രേയിയും. സാമൂഹ്യപുരോഗതിയുടെ രംഗത്തും രാഷ്ട്രീയ പ്ര ബുദ്ധതയോടുകൂടി പ്രതികരിക്കാന്‍ കഴിവുറ്റ സ്ത്രീകള്‍ ഭാരതത്തില്‍ ഏ റെപ്പേരുണ്ടായിരുന്നു.  സരോജിനി നാ യിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, ക്യാപ്റ്റന്‍ ലക്ഷ്മി, സിസ്റ്റര്‍ നിവേദിത, മദര്‍ തെരേസ, കസ്തൂര്‍ബാഗാന്ധി തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. കൂട്ടുകുടുംബ വ്യവസ്ഥയില്‍, സ്ത്രീയുടെ ജീവിതം തികച്ചും ക്ലേശഭൂയിഷ്ഠമായിരുന്നു. ഭാരിച്ച വീട്ടുജോലികള്‍ സര്‍വ്വംസഹയായ സ്ത്രീകള്‍ യാതൊരു പരാതിയും കൂടാതെ നിശ്ശബ്ദമായി നിര്‍വ്വഹിച്ചു കഴിഞ്ഞുപോന്നിരുന്നു.  ഇ ന്ന് ഈ വക ജോലികള്‍ യന്ത്രസാമഗ്രികള്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ? ഇടത്തരം കുടുംബങ്ങളില്‍ പോലും മിക്സിയും, ഗ്രൈന്‍ഡറും, വാഷിങ് മെഷീനും, കു ക്കിംഗ് ഗ്യാസുമൊക്കെയുണ്ട്.  അനേകതരം ഭക്ഷണസാധനങ്ങള്‍ റെഡിമെയ്ഡ് പായ്ക്കറ്റുകളില്‍ കിട്ടുന്നുമു ണ്ട്. അണുകുടുംബങ്ങളിലെ ജീവിതം പരമാനന്ദകരമാണെന്നാണ് നമ്മുടെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ മക്കളും ചെറുമക്കളുമൊക്കെ അവകാശപ്പെടുന്നത്. 

      ഗുരുദേവന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ശരിക്കും യാത നാനിര്‍ഭരമായ ജീവിതമാണ് നയിച്ചിരുന്നത്.  ശൈശവ വിവാഹം, തിരണ്ടു കുളി, താലികെട്ട് തുടങ്ങിയ ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വ്വം നിര്‍വ്വഹിക്കാനായി കടം വാങ്ങി പല കുടുംബങ്ങ ളും അധഃപതനത്തിന്‍റെ ഗര്‍ത്തങ്ങളില്‍ വീണു പോയിട്ടുണ്ട്. കേരളത്തിലുടനീ ളം സഞ്ചരിച്ച് ഇത്തരം ആര്‍ഭാടങ്ങള്‍ ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്തുവാന്‍ ഗുരുദേവന് കഴിഞ്ഞു.  ഗുരു വിലക്കിയാല്‍ പിന്നെ ഒരക്ഷരം അഹിതമായി പറയാന്‍ ഒരു ഗൃഹസ്ഥനും ത യ്യാറായിട്ടില്ലെന്നതാണ് വസ്തുത.  മു ദ്രാവാക്യങ്ങള്‍ മുഴക്കാതെയും, നിലവിലുണ്ടായിരുന്ന ഭരണക്രമത്തെ വെല്ലുവിളിക്കാതെയും, പന്തം കൊളുത്തി ജാ ഥയോ റാലിയോ നടത്താതെയും, അ ന്നുണ്ടായിരുന്ന സാമൂഹ്യപരിതസ്ഥിതികളില്‍ കടന്നുകൂടിയ അനാശാസ്യപ്രവണതകളെ തൂത്തെറിഞ്ഞ് സഹനവിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമായി മാറുകയുണ്ടായി ശ്രീനാരായണ ഗുരുദേവന്‍.

   ജാതിശ്രേണിയുടെ താഴേത്തട്ടിലുള്ളവര്‍ക്ക് ശിവന്‍, വിഷ്ണു, ദേവി, സുബ്രഹ്മണ്യന്‍, ഗണപതി എന്നീ സാത്വികദേവതകളെ പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ അനുവാദമുണ്ടായിരുന്നില്ല. മാംസം ഭുജിക്കുക യും രക്തം കുടിക്കുകയും ചെയ്യുന്ന മാടന്‍, മറുത,  രക്തരക്ഷസ് തുടങ്ങിയ ദുര്‍മൂര്‍ത്തികളെ മാത്രമേ അവര്‍ക്ക് ആരാധിക്കാനാകുമായിരുന്നുള്ളൂ.  ഇതിനൊരു കനത്ത തിരിച്ചടിയായിരുന്നു അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠ. ബ്രഹ്മമുഹൂര്‍ത്തത്തില്‍ നെയ്യാറില്‍ നിന്നു മുങ്ങിയെടുത്ത ശിവലിംഗാകൃതിയിലുള്ള ശിലയെ കരയിലുള്ള പീഠത്തില്‍ ഗുരുദേവന്‍ ഭക്തിപുരസ്സരം പ്രതിഷ്ഠിക്കുകയും അനന്തരം ഇപ്രകാരം രേഖപ്പെടുത്തുകയും ചെയ്തു.

     'ജാതിഭേദം മതദ്വേഷം ഏതുമില്ലാ തെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത.്'

     അരുവിപ്പുറത്തു മാത്രമല്ല കേരളത്തിനകത്തും പുറത്തും സാത്വികഭാവമുള്ള ദേവതകളെ പ്രതിഷ്ഠിച്ചുകൊണ്ട് ഏവര്‍ക്കും ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.  ഗുരുദേവന്‍റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക.

     'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അ ന്യോന്യം വിവാഹവും പന്തിഭോജന വും ചെയ്യുന്നതിനു യാതൊരു ദോഷവുമില്ല.'  ഈ മഹാസന്ദേശം അവശതയനുഭവിക്കുന്ന ജനങ്ങളെ ഉത്തേജിപ്പിക്കുകയുണ്ടായി. സ്ത്രീകളെ രണ്ടാംതരം പൗരികളായി പരിഗണിക്കുന്നതി ലും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഔദ്യോഗിക പദവി ഇവയൊന്നും ലഭിക്കാതെ അധഃപതിച്ച നിലയില്‍ കാ ണുന്നതിലും അസഹിഷ്ണുത പ്രകടി പ്പിച്ച ഗുരുദേവന്‍, അവരെ സംഘടിക്കാനും, വിദ്യനേടാനും, ജോലി ചെയ്ത് ധനം സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ ക്കാനും ഉല്‍ബോധിപ്പിച്ചു.  തല്‍ഫലമായി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ അവരുടെ കഴിവും മിഴിവും തെളിയിക്കുകയുണ്ടായി. ഇതൊക്കെയാണെങ്കിലും സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് സ്ത്രീ കള്‍ ഇനിയും പല കാര്യങ്ങളിലും മു ന്നേറ്റം അര്‍ഹിക്കുന്നു എന്നതാണ്.  ശ്രീരാമനെപ്പോലെ കഥാപാത്രങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കിലും സീത ഒന്നേയുള്ളൂ എന്നാണ്  പണ്ഡിതന്മാര്‍ പറയുന്നത്. സീത, ഗാന്ധാരി, കുന്തി, പാഞ്ചാലി, ദമയന്തി ഇവരൊക്കെ വാഴ്ത്തപ്പെടുന്ന പുരാണ സ്ത്രീകഥാപാത്രങ്ങളാണ്.  എന്നാല്‍ ഇന്നു ഈ പഴംകഥയും പറഞ്ഞിരിക്കാന്‍ പറ്റുമോ? ഇന്ന് സ്ത്രീകള്‍ മൗ ലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരായിട്ട് ജീവിക്കുകയാണ്. 

     എല്ലാ വര്‍ഷവും തീര്‍ത്ഥാടന മഹാമഹത്തില്‍ പീതാംബരധാരികളായ ഭക്തജനങ്ങള്‍ ശിവഗിരിയില്‍ ഒത്തുചേരുന്നു.   ഓമനക്കുഞ്ഞമ്മ, കെ.ആര്‍. ഗൗരിയമ്മ, മാധവി സുകുമാരന്‍, ലീലാ ദാമോദരമേനോന്‍, പ്രൊഫസര്‍ ലീലാവതി എന്നിവരോടൊപ്പം ഒരു ഡസനിലധികം സമ്മേളനങ്ങളില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്.   മനുഷ്യന്‍ മനുഷ്യന് ശത്രുവായും, വിധ്വംസകപ്രവര്‍ത്തനങ്ങളും, സ്ഫോടനങ്ങളും, അട്ടിമറികളുമൊക്കെ നടത്തി നിരന്തരമായി ധര്‍മ്മച്യുതിസംഭവിപ്പിക്കുന്നതായുമുള്ള കാഴ്ചയാണെവിടേയും  ഇന്നു കാണുന്നത്.  തലശ്ശേരിയില്‍, കണ്ണൂരില്‍, ഗാ ന്ധിജിക്കു ജന്മം നല്‍കിയ ഗുജറാത്തില്‍, ബംഗാളിലെ നന്ദിഗ്രാമത്തില്‍ എല്ലാ സ്ഥലങ്ങളിലും സ്ത്രീകളും കുഞ്ഞുങ്ങളും, വൃദ്ധജനങ്ങളുമൊക്കെ പീഡിപ്പിക്കപ്പെടുകയാണ്.  ഇതിനൊ ക്കെ അറുതി വരണമെങ്കില്‍, മനുഷ്യന് പ്രമാണം മനുഷ്യത്വമാണെന്നും, ഏതു മതവിശ്വാസിയും സഞ്ചരിക്കുന്ന മാര്‍ ഗ്ഗം ഭിന്നമാണെങ്കിലും എത്തിച്ചേരുന്ന ലക്ഷ്യം ഒന്നുതന്നെയാണെന്നും പ്ര ഖ്യാപിച്ച ഗുരുദേവന്‍റെ ആദര്‍ശങ്ങള്‍ ആഞ്ഞുപതിപ്പിക്കേണ്ടിയിരിക്കുന്നു.  സ്ത്രീകളും അക്കാര്യത്തില്‍ മുഖ്യ പങ്കുവഹിക്കണം. സഹനതാസങ്കേതമായ മാതാക്കള്‍ പോലും ചിലപ്പോള്‍ മക്കളെ ശിക്ഷിക്കുന്നതു നമ്മള്‍ കാണുന്നു. പ്രകൃത്യാംബ തന്നെ മനുഷ്യരുടെ അക്രമങ്ങള്‍ ദുസ്സഹമായിത്തീരുമ്പോള്‍ ചെറുതായി കോപം കൊണ്ടു വിറയാര്‍ന്നു പോകുന്നു.  ഭൂമികുലുക്കവും ഉരുള്‍പ്പൊട്ടലുമായി മക്കള്‍ അതിന്‍റെ തിക്തഫലമനുഭവിക്കുന്നു. അലകളിളക്കി നമ്മെ ആശ്വസിപ്പിക്കുന്ന കടല്‍ പോലും ക്ഷോഭിച്ച് സുനാമിയുടെ രൂപത്തില്‍ ആഞ്ഞടിക്കുന്നു.

    ചിന്നസ്വാമിയായി ഗുരുദേവന്‍റെ കൂടെ നടന്ന മഹാകവി കുമാരനാശാന്‍ അന്ത്യകാലത്ത് പാടിയ വരികള്‍ ഇന്നും പ്രസക്തമാണ്.  കണ്ടതിന്‍റെ അങ്ങേത്തലയ്ക്കലുള്ള കാണേണ്ടതിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ കെല്പ്പുള്ള ആ ക്രാന്തദര്‍ശി ഭാരതാംബയോട് ചോദിക്കുകയാണ്.

എന്തിന്നു ഭാരതധരേ കരയുന്നു.
പാരതന്ത്ര്യം നിനക്കു വിധി-
കല്പിതമാണ് തായേ!
വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ
പൊട്ടിച്ചെറികയിക്കൈവിലങ്ങും...

     ജാതിമതചിന്തകള്‍ കൊണ്ട് കലുഷിതമായി, കലാപവേദികളായി മാറിയിരിക്കുന്നു  മാതൃരാജ്യം.  പ്രലോഭനങ്ങള്‍ക്ക് വശംവദരായും, അധികാരസ്ഥാനങ്ങളുറപ്പിക്കാന്‍ വ്യഗ്രതപൂണ്ടവരായും, എന്ത് ഹീനകൃത്യങ്ങള്‍ ചെയ്യാ ന്‍ മടിക്കാത്തവരായും മനുഷ്യന്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു. പഞ്ചേ ന്ദ്രിയങ്ങളുടെ ലക്കില്ലാത്ത പോക്കിനെ നിയന്ത്രിക്കാന്‍ മനസ്സിന് കഴിയുന്നില്ല.  മനസ്സിനെ അചഞ്ചലമായി അക്ഷോഭ്യമായി നിലയുറപ്പിക്കുന്നതിനുള്ള പ്രേര ണ ചെലുത്താന്‍ ബുദ്ധിക്കു കഴിയുന്നില്ല. സ്നേഹിക്കുകയും, സേവിക്കുകയും ചെയ്യാനാണ് മഹിതമായ മാനവജന്മം എന്ന് ബുദ്ധിയെ ഉല്‍ബോധിപ്പിക്കാന്‍ ആത്മസത്തയ്ക്ക് കഴിയുന്നില്ല. ശരീരവും, മനസ്സും, ബുദ്ധിയും, ആത്മാവും, സ്നേഹധാര പൊഴിച്ചുകൊണ്ട് മാനവസേവ മാധവ സേവയാണെന്ന് ഉല്‍ ബോധിപ്പിച്ച്, സമഗ്രമനുഷ്യത്വത്തിലേ ക്ക് ഉയര്‍ത്താന്‍ ഉതകുന്ന തത്ത്വരത്നങ്ങള്‍ എമ്പാടും നര്‍മ്മത്തില്‍ പൊതി ഞ്ഞ് നമുക്ക് നല്‍കിയ ഗുരുദേവന്‍റെ കാല്പ്പാടുകളെ പിന്തുടരുക മാത്രമാണ് നമുക്ക് ഈ കാലഘട്ടത്തില്‍ കരണീയമായിട്ടുള്ളത്.