ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ കാതല്‍

ഉമ്മന്‍ചാണ്ടി

    കേരളം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശിയായിരുന്നു ഗുരുദേവന്‍. ഒരു ഭ്രാന്താലയമെന്നു  വിശേഷിപ്പിക്കപ്പെട്ടിടത്തു നിന്ന് പരിഷ്കൃത സമൂഹത്തിലേക്കുള്ള കേരളത്തിന്‍റെ ക്രമമായ പ്രയാണത്തില്‍ ഗുരുദേവസൂക്തങ്ങള്‍  സുപ്രധാന പങ്കു വഹിച്ചു. അവ കാലത്തെ അതിജീവിക്കുകയും കാലത്തെ മാറ്റിമറിക്കുകയും ചെയ്തു.

    83 വര്‍ഷം മുമ്പ് ഗുരുദേവന്‍ വിഭാവനം ചെയ്ത ശിവഗിരി തീര്‍ത്ഥാടനം കേരളീയ സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന യാഥാര്‍ത്ഥ്യം മാത്രം മതി അദ്ദേഹത്തിന്‍റെ  ക്രാന്തദര്‍ശിത്വം തിരിച്ചറിയാന്‍. മറ്റു തീര്‍ത്ഥാടനങ്ങളെല്ലാം മതവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോള്‍, ശിവഗിരി തീര്‍ത്ഥാടനം മതാതീതമായി ചിന്തിക്കുവാനും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള അറിവ് ജനങ്ങള്‍ക്ക്  പകര്‍ന്നു നല്‍കുവാനുമാണ്  ലക്ഷ്യമിട്ടത്.  വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആദ്ധ്യാത്മിക ജീവിതത്തിലും വിജയിക്കുന്നതിനുള്ള സൂക്തങ്ങളാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ കാതല്‍.

     വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാ സ്ത്രപരിശീലനം എന്നീ അഷ്ടവിഷയങ്ങളില്‍ നടക്കുന്ന കൂലങ്കഷമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് തീര്‍ത്ഥാടന സമ്മേളനത്തില്‍  ഉണ്ടാകേണ്ടത് എന്ന് ഗുരുദേവന്‍ നിഷ്ക്കര്‍ഷിച്ചു. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവര്‍ പ്രഭാഷണം നടത്തുകയും അവ തീര്‍ത്ഥാടകര്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഇപ്രകാരം ചെയ്യുന്നതിലൂടെ വ്യക്തിക്കും നാടിനുമുണ്ടാകുന്ന പുരോഗതി വിഭാവനം ചെയ്യാന്‍ ഗുരുദേവനു സാധിച്ചു.

     ഗുരുദേവന്‍റെ അഷ്ടവിഷയങ്ങള്‍ക്ക് അക്കാലത്തും ഇക്കാലത്തും വരുംകാലത്തും പ്രസക്തിയുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കേരളത്തെ കേരളമാക്കി മാറ്റിയത് കേരളീയര്‍ക്കു ലഭിച്ച വിദ്യാഭ്യാസമാണെന്നു പറയാം. ലോകമെമ്പാടും വമ്പിച്ച മാറ്റങ്ങളാണ് ഈ മേഖലയില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അവസരങ്ങളുടെ  വാതായനങ്ങള്‍ തുറന്നിടുന്നു. ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന  മാറ്റങ്ങളെ  ഉള്‍ക്കൊള്ളാനും അവയെ പരമാവധി പ്രയോജനപ്പെടുത്താനും കേരളീയ സമൂഹം ഇ നിയും സജ്ജമായിട്ടുണ്ടോയെന്ന് ചി ന്തിക്കേണ്ടിയിരിക്കുന്നു.

     ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അസൂയാവഹമാണ്. എന്നാല്‍ ചിക്കുന്‍ഗുനിയപോലുള്ള മാരകരോഗങ്ങള്‍ കേരളത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അപ്പോഴാണ് ഗുരുദേവന്‍  നിര്‍ദ്ദേശിച്ച  ശുചിത്വത്തി ന്‍റെ മഹത്വം നാം തിരിച്ചറിയുന്നത്. ആരോഗ്യപാലനത്തിന് ശുചിത്വത്തിന്‍റെ പ്രാധാന്യം ഇനിയെങ്കിലും തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം.

     83 വര്‍ഷം മുമ്പാണ് ഗുരുദേവന്‍ സാങ്കേതിക ശാസ്ത്രപരിശീലനത്തെക്കുറിച്ച് പറഞ്ഞത്. സാങ്കേതിക വിദ്യയെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലാ ത്ത ഒരു കാലത്താണ് ഗുരുദേവന്‍  അ തേക്കുറിച്ചു പ്രവചനപരമായി പറഞ്ഞത്. ഇന്ന് ആധുനിക  ശാസ്ത്രയുഗമാ യി ലോകം മാറിയിരിക്കുന്നു. വിവര ശാ സ്ത്ര  സാങ്കേതിക  വിപ്ലവം ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചു. ആധുനിക ലോകത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകപ്പെടുത്തിയ മനസ്സുമായി വേണം തീര്‍ത്ഥാടന സമ്മേളനത്തിന് എത്താന്‍ എന്നാണ് ഗുരുദേവന്‍  നിഷ്ക്കര്‍ഷിച്ചത്. ശിവഗിരി തീര്‍ ത്ഥാടനങ്ങള്‍ക്ക് പഞ്ചശുദ്ധി (ശരീരം, ആഹാരം, മനസ്സ്, വാക്ക്, പ്രവൃത്തി) യോടുകൂടിയ പത്തു ദിവസത്തെ വ്രത വും മഞ്ഞവസ്ത്രവും ഗുരു നിര്‍ദ്ദേശിച്ചു. ആത്മസംസ്ക്കരണവും ഭൗതിക സുസ്ഥിതിയും തമ്മില്‍ കൂട്ടിയിണക്കുകയാണ് ഗുരുദേവന്‍ ചെയ്തത്.

     'വെള്ള വസ്ത്രം ഗൃഹസ്ഥാശ്രമിയുടേത്. കാഷായം സന്ന്യാസിമാരുടേത്. കറുത്ത വസ്ത്രവും കരിമ്പടവും ശബരിമല തീര്‍ത്ഥാടകരുടെ വക. എന്നാല്‍ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക്  മഞ്ഞവ സ്ത്രം ആയിക്കൊള്ളട്ടെ.' ശ്രീകൃഷ്ണന്‍റെയും ശ്രീബുദ്ധന്‍റെയും മുണ്ട്. കൊ ള്ളാം നന്നായിരിക്കും.' എന്നാണ് ഗുരുദേവന്‍ പീതംബര വസ്ത്രത്തെക്കുറി ച്ചു പറഞ്ഞത്. മഞ്ഞവസ്ത്രം എന്നു പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങാന്‍  ആ രും തുനിയരുതെന്നും കോടിവസ്ത്രം പോലും ആവശ്യമില്ലെന്നും ഗുരു ചൂ ണ്ടിക്കാട്ടി. 'ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെള്ളവസ്ത്രം മഞ്ഞള്‍ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കിയെടുത്താല്‍ മതിയല്ലോ.' അതാണ് മനസ്സിന്‍റെ ലാളിത്യം.

     ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയിട്ട് ഇപ്പോള്‍ 79 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ചടുലമായ മാറ്റങ്ങളും കനത്ത വെല്ലുവിളികളും നമുക്കു ചുറ്റുമുണ്ട്. ലോകക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അതിന്‍റെ അലയൊലികള്‍ നമ്മെ വലയം ചെയ്യുന്നു. ഈ വെല്ലുവിളികളെ നേരിടാന്‍ അവയെ മനസ്സിലാക്കുകയും അപഗ്രഥിക്കുകയും മറികടക്കാനുള്ള വഴികള്‍  കണ്ടെത്തുകയും വേണം. അതിനുള്ള സംഘടിത ശ്രമം ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍  കാണുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്തരം സംഘടിത ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഗുണപരമായ മാറ്റങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും ദോഷകരമായവ പരമാവധി ചെറുക്കാനും അതു നമുക്ക് ശക്തി പകരും

     മതാതീത ആത്മീയതയ്ക്കാണ് ഗുരുദേവന്‍ മുഖ്യപ്രാധാന്യം നല്‍കിയത്. അദ്വൈതചിന്തകളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഗുരുദേവ ദര്‍ശനത്തിന്  ഇന്നും എന്നും പ്രാധാന്യമുണ്ട്. മതത്തിന് അതീതമായി മനുഷ്യനെ  ഒന്നായി കാണുവാനും, മാനുഷിക മൂ ല്യങ്ങള്‍ക്ക് വില കല്പിച്ചുകൊ ണ്ടുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുവാനും ഗുരുദേവന് കഴിഞ്ഞു. ഗുരുദേവന്‍റെ ദര്‍ശനം പ്രായോഗികമാക്കുക എന്നതാണ് നമ്മുടെ കടമ.