തിരുക്കുറള്‍ കടവുള്‍ വാഴ്ത്തു (ദൈവസ്തുതി)
1 അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും
ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും.
2 സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്‍റെ സത്പദം
തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം?
3 മനമാം മലരേ വെല്ലുന്നവന്‍റെ വലുതാം പദം
തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍.
4 ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്‍റെ കാല്‍
അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും.
5 ഈശന്‍റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ
ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ.
6 വാതിലഞ്ചും വെന്നവന്‍റെ നീതിയും നേരുമായിടും-
വഴിയില്‍ പറ്റി നിന്നീടില്‍ വാഴുന്നു നെടുനാളവന്‍.
7 ഉപമിപ്പാനൊന്നുമില്ലാതവന്‍റെ ചരണങ്ങളില്‍
ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദുഃഖമകറ്റുവാന്‍.
8 ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ
കര്‍മ്മക്കടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും.
9 ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ
ഗുണമില്ലാത്തതും ജ്ഞാനഗുണഹീനാക്ഷമെന്നപോല്‍.
10 ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല, ചേര്‍ന്നിടില്‍
കടന്നീടുന്നു ജനനപ്പെരുങ്കടലില്‍ നിന്നവര്‍.
വാന്‍ചിറപ്പ് (വര്‍ഷവര്‍ണ്ണനം)
1 മഴകാരണമായ് ലോകമഴിയാതെ വരുന്നിതു
അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം.
2 ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിതു
ഉണ്ണുമ്പോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും.
3 ആഴി ചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി
മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ ചേര്‍ത്തിടും.
4 മഴയാമൊരു സമ്പത്തിന്‍ സമൃദ്ധി കുറവായിടില്‍
കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും.
5 കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ്
എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും.
6 വിണ്ണില്‍ നിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ
ഒരു പച്ചപ്പുല്ലുപോലും കാണ്മാനരുതു കണ്ണിനാല്‍.
7 നെടും കടലിനും മേന്മ കുറയും കൊണ്ടല്‍ നീരിനെ
എടുത്തു തന്നില്‍ നിന്നങ്ങു കൊടുത്തീടായ്കില്‍ മാരിയെ.
8 മഴപെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍
മഖവും പൂജയും മന്നില്‍ നിന്നു ചെല്ലാതെയായിടും.
9 പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരി പെയ്യാതെയായിടില്‍
ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലാതെയായിടും
10 നീരില്ലായ്കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും.
നീത്താര്‍പെരുമ (സംന്യാസിമഹിമ)
വഴിയേ സംന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ്
നിന്നീടുന്നിതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമാം.
2 സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുര്‍വിയില്‍
ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം.
3 ബന്ധമോക്ഷങ്ങളില്‍ ഭേദം കണ്ടിങ്ങു കഠിനവ്രതം
പൂണ്ടവര്‍ക്കുള്ള മഹിമ ഭൂവിലേറ്റമുയര്‍ന്നതാം.
4 വലുതാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍
ജിതേന്ദ്രിയന്‍റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം.
5 അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ
തളച്ചവന്‍ മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം.
6 കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍
ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്.
7 ശബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും
അറിയുന്നവനില്‍ത്തന്നെ പെരുതാം ലോകമൊക്കെയും.
8 പരിപൂര്‍ണ്ണവയസ്സുള്ള നരനില്‍ ഗരിമാവിനെ
അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും.
9 ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ
കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത്.
10 സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍
അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്ന്യാസിമാരെയാം.
ഭാര്യാധര്‍മ്മം (ഗൃഹണീത്വം)
1 വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം
വ്യയവും ചെയ്യുകില്‍ തന്‍റെ വാഴ്ചയ്ക്കു തുണയാമവള്‍.
2 ഗുണം കുടുംബിനിക്കില്ലാതാകി,ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും.
3 ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ട,ങ്ങൊന്നുമില്ലാതെയായിടും.
4 ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നിടില്‍
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍?
5 ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ
എഴുന്നേല്‍പ്പവള്‍, പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും.
6 തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം.
7 അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം.
8 നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം.
9 പേരു രക്ഷിക്കുന്ന നല്ല നാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ.
10 നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്
സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.