ദൈവദശകം 1    ദൈവമേ! കാത്തുകൊള്‍കങ്ങു     കൈവിടാതിങ്ങു ഞങ്ങളെ;     നാവികന്‍ നീ ഭവാബ്ധിക്കൊ-     രാവിവന്‍തോണി നിന്‍പദം.   2    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-     ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍     നിന്നിടും ദൃക്കുപോലുള്ളം     നിന്നിലസ്പന്ദമാകണം.   3    അന്നവസ്ത്രാദി മുട്ടാതെ     തന്നുരക്ഷിച്ചു ഞങ്ങളെ     ധന്യരാക്കുന്ന നീയൊന്നു-     തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.   4    ആഴിയും തിരയും കാറ്റു-     മാഴവും പോലെ ഞങ്ങളും     മായയും നിന്‍മഹിമയും     നീയുമെന്നുള്ളിലാകണം.   5    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-     വായതും സൃഷ്ടിജാലവും     നീയല്ലോ ദൈവമേ! സൃഷ്ടി-     ക്കുള്ള സാമഗ്രിയായതും.   6    നീയല്ലോ മായയും മായാ-     വിയും മായാവിനോദനും     നീയല്ലോ മായയേ നീക്കി-     സ്സായുജ്യം നല്‍കുമാര്യനും.   7    നീ സത്യം ജ്ഞാനമാനന്ദം     നീ തന്നെ വര്‍ത്തമാനവും     ഭൂതവും ഭാവിയും വേറ-     ല്ലോതുംമൊഴിയുമോര്‍ക്കില്‍ നീ.   8    അകവും പുറവും തിങ്ങും     മഹിമാവാര്‍ന്ന നിന്‍പദം     പുകഴ്ത്തുന്നൂ ഞങ്ങളങ്ങു     ഭഗവാനേ! ജയിക്കുക.   9    ജയിക്കുക മഹാദേവ!     ദീനാവനപരായണ!     ജയിക്കുക ചിദാനന്ദ!     ദയാസിന്ധോ! ജയിക്കുക.   10   ആഴമേറും നിന്‍മഹസ്സാ-     മാഴിയില്‍ ഞങ്ങളാകവേ     ആഴണം വാഴണം നിത്യം     വാഴണം വാഴണം സുഖം.