അദ്വൈതദീപിക   1    പേരായിരം പ്രതിഭയായിരമിങ്ങവറ്റി- ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം,  ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും  നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം.   2        നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കില്‍     വേറല്ല വിശ്വമറിവാംമരുവില്‍ പ്രവാഹം;     കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ     വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.   3        വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-     ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം     ബോധത്തില്‍നിന്നു വിലസുന്നു മരുസ്ഥലത്തു     പാഥസ്സുപോലെ; പരമാവധി ബോധമത്രേ.   4     വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്‍റെ     വിത്താമവിദ്യയതുമില്ല വിളക്കുവന്നാല്‍     അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി-     വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു.   5     ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ-     മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍     ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ-     കാരം ഭയന്നവനിരുട്ടു പിശാചുപോലാം.   6     ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു     രണ്ടും പ്രതീതമിതനാദിതമഃസ്വഭാവം     രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു-     ഖണ്ഡത്തിലില്ലുരഗമുള്ളതു രജ്ജുമാത്രം.   7     അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ     സത്യം സമസ്തവുമനിത്യമസത്യമാകും,     മൃത്തിന്‍വികാരമതസത്യമിതിങ്കലൊക്കെ     വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ.   8     അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-     മജ്ഞാതമല്ല, സുഖവും വിലസുന്നു മൂന്നും;     രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു     നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.   9     വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ-     മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും     ദിക്കിന്‍ഭ്രമം വിടുകിലും ചിരമിങ്ങിവന്‍റെ     ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണാം.   1    സത്യത്തിലില്ലയുലകം സകലം വിവേക-     വിദ്ധ്വസ്തമായ പിറകും വിലസുന്നു മുന്‍പോല്‍     നിസ്തര്‍ക്കമായ് മരുവിലില്ലിഹ നീരമെന്നു     സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം.   11    ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-     മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം     കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു-     മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.   12    വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക-     ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി     രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത-     സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍നിന്നു വേറോ?   13    ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു     വേറാക്കിയാലുലകമില്ല വിചിത്രമത്രേ!     വേറാകുമീയവയവങ്ങളുമേവമങ്ങോ-     ട്ടാരായ്കിലില്ലഖിലവും നിജബോധമാത്രം.   14       നൂലാടതന്നിലുദകം നുരതന്നിലേവം     ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;     ആലോചനാവിഷയമായിതു തന്‍റെ കാര്യ-     ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം.   15    ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ     താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വം;     കാനല്‍ജലം ഗഗനനീലമസത്യമഭ്ര-     സൂനം, നിനയ്ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും.   16    ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ     താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു;     യോഗസ്ഥനായ് നിലയില്‍നിന്നിളകാതെ കായ-     വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.   17    അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-     ജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും;     സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന     തര്‍ക്കം ഭ്രമം കയറുകാണ്‍കിലിതില്ല തെല്ലും.   18    മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍-     നിന്നീടുമാവരണമാം തിര നീക്കിടുന്നു;     പിന്നീടു കാണുമറിവും പ്രഭതന്‍റെ പിന്‍പോയ്     ക്കണ്ണെന്നപോലറിവു കാണുകയില്ല താനേ.   19    കാണുന്നു കണ്ണിഹ തുറക്കിലടയ്ക്കിലന്ധന്‍-     താനുള്ളില്‍മേവുമറിവിങ്ങു വരായ്കയാലേ;     ജ്ഞാനംപുറത്തുതനിയേ വരികില്ല കണ്ണു-     വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ.