ആത്മോപദേശശതകം
1 അറിവിലുമേറിയറിഞ്ഞിടുന്നവന്‍ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2 കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3 വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളി മുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ-
വലിയതുപോലെയഭേദമായ് വരേണം.
4 അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5 ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും
വിലമതിയാത വിളക്കുദിക്കയും പിന്‍-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6 ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വികാരരൂപം?
7 ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
8 ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം.
9 ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സു ചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10 "ഇരുളിലിരിപ്പവനാര്? ചൊല്ക നീ" യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു "നീയുമാരെ"-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
11 'അഹമഹ' മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹംപൊരുളും തുടര്‍ന്നിടുന്നു.
12 തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
13 ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.
14 ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
15 പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരു പതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
16 അധികവിശാലമരുപ്രദേശമൊന്നായ്
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
17 അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന വര്‍ത്തി വൃത്തിയത്രേ.
18 അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
19 അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരങ്ഗമന്യമാമോ?
20 ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?
21 പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
22 പ്രിയമപരന്‍റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്കും
ക്രിയയപരപ്രിയഹേതുവായ് വരേണം.
23 അപരനുവേണ്ടിയഹര്‍നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം.
24 അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
25 ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
26 അവയവമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്‍ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലേ.
27 ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.
28 അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
29 മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായ മാറും
30 ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവെന്നറിഞ്ഞു സര്‍വം
വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.
31 അനുഭവമാദിയിലൊന്നിരിക്കിലല്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.
32 അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ-
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.
33 അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
ദ്ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറിമാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.
34 അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.
35 ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.
36 അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.
37 വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.
38 പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം.
39 അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.
40 സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.
41 ഇതു കുടമെന്നതിലാദ്യമാമിതെന്നു-
ള്ളതു വിഷമാ കുടമോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.
42 ഇദമറിവെന്നതിലാദ്യമാമിതെന്നു-
ള്ളതു സമ, തന്‍റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാനിതിനെബ്ഭജിച്ചിടേണം.
43 പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.
44 പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
45 ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്‍റെ കണക്കിനൂനമാകും;
ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
46 പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
47 ഒരുമതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം.
48 തനുവിലമര്‍ന്ന ശരീരി, തന്‍റെ സത്താ-
തനുവിലതെന്‍റെതിതെന്‍റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
49 അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
50 നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു.
51 അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.
52 ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയംപ്രകാശം!
53 ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.
54 ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പൊഴുതും സ്ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയില്‍നിന്നു പുറന്നു മാറിടുന്നു.
55 നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല, കേവലത്തില്‍
പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
56 കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!
57 അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
58 നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
59 അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.
60 അറിവിനെയും മമതയ്ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
61 വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്നു തന്‍റെ ധര്‍മ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.
62 പരവശനായ്പ്പരതത്ത്വമെന്‍റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
63 അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന്‍ തന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!
64 പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
65 ഒരുകുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
66 ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും; വരവറ്റുനില്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.
67 ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.
68 അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമങ്ഗിയിലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമൂഹശാലി.
69 ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.
70 ഒരു രതി തന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങു, വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം.
71 സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.
72 ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.
73 ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.
74 പൊടിയൊരു ഭുവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.
75 പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.
76 മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ-
ലണിയണിയായല വീശിടുന്നവണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
77 പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലന്‍ ജലമക്ഷമിന്ദ്രിയാര്‍ത്ഥം
ധരണിയിതിങ്ങനെയഞ്ചു തത്ത്വമായ് നി-
ന്നെരിയുമിതിന്‍റെ രഹസ്യമേകമാകും.
78 മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.
79 ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെതന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.
80 സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും.
81 പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.
82 അരണി കടഞ്ഞെഴുമഗ്നിപോലെയാരായ്-
വവരിലിരുന്നതിരറ്റെഴും വിവേകം,
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വം.
83 ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും,
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വികാരമാകും.
84 അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വീ;
നിരവധിയായ് നിലയറ്റു നില്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.
85 നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ,
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.
86 തനു മുതലായതു സര്‍വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.
87 തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു മുതലായതു സത്തുമല്ലയോര്‍ത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.
88 സകലവുമുള്ളതു തന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.
89 അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ