അനുകമ്പാദശകം
1 ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാത ചിന്തയും.
2 അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കുരുവാമിതേതിനും.
3 അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
"അരുളുള്ളവനാണു ജീവി"യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.
4 അരുളില്ലയതെങ്കിലസ്ഥിതോല്‍
സിര നാറുന്നൊരുടമ്പു താനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.
5 വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.
6 പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?
7 പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?
8 ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ?
9 ഹരനന്നെഴുതി പ്രസിദ്ധമാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്‍റെ പരാര്‍ത്ഥ്യഭക്തനോ?
10 നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍?
ഫലശ്രുതിഃ
അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതുംമുനിയോതുമര്‍ത്ഥവും
ഒരുജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.