ജാതിലക്ഷണം 1              പുണര്‍ന്നു പെറുമെല്ലാമൊ-                 രിനമാം പുണരാത്തതു                 ഇനമല്ലിനമാമിങ്ങൊ-                 രിണയാര്‍ന്നൊത്തു കാണ്‍മതും.   2              ഓരോയിനത്തിനും മെയ്യു-                 മോരോ മാതിരിയൊച്ചയും                 മണവും ചുവയും ചൂടും                 തണുവും നോക്കുമോര്‍ക്കണം.   3              തുടര്‍ന്നോരോന്നിലും വെവ്വേ-                 റടയാളമിരിക്കയാല്‍                 അറിഞ്ഞീടുന്നു വെവ്വേറേ                 പിരിച്ചോരോന്നുമിങ്ങു നാം.   4              പേരൂരു തൊഴിലീ മൂന്നും                 പോരുമായതു കേള്‍ക്കുക!                 ആരു നീയെന്നു കേള്‍ക്കേണ്ടാ                 നേരു മെയ്തന്നെ ചൊല്കയാല്‍.   5              ഇനമാര്‍ന്നുടല്‍ താന്‍ തന്‍റെ-                 യിനമേതെന്നു ചൊല്‍കയാല്‍                 ഇനമേതെന്നു കേള്‍ക്കില്ല                 നിനവും കണ്ണുമുള്ളവര്‍.   6              പൊളി ചൊല്ലുന്നിനം ചൊല്വ-                 തിഴിവെന്നു നിനയ്ക്കയാല്‍,                 ഇഴിവില്ലിനമൊന്നാണു                 പൊളി ചൊല്ലരുതാരുമേ.   7              ആണും പെണ്ണും വേര്‍തിരിച്ചു                 കാണുംവണ്ണമിനത്തെയും                 കാണണം കുറികൊണ്ടിമ്മ-                 ട്ടാണു നാമറിയേണ്ടത്.   8              അറിവാമാഴിയില്‍ നിന്നു                 വരുമെല്ലാവുടമ്പിനും                 കരുവാണിന,മീ നീരിന്‍                 നിരതാന്‍ വേരുമായിടും.   9              അറിവാംകരുവാന്‍ ചെയ്ത                 കരുവാണിനമോര്‍ക്കുകില്‍                 കരുവാര്‍ന്നിനിയും മാറി                 വരുമീ വന്നതൊക്കെയും.   10           ഇനമെന്നിതിനെച്ചൊല്ലു-                 ന്നിന്നതെന്നറിയിക്കയാല്‍                 ഇനമില്ലെങ്കിലില്ലൊന്നു-                 മിന്നതെന്നുള്ളതൂഴിയില്‍.