കുണ്ഡലിനിപ്പാട്ട് ആടു പാമ്പേ, പുനം തേടു പാമ്പേ, യരു- ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ. തിങ്കളും കൊന്നയും ചൂടുമീശന്‍ പദ- പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ. വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ. ആയിരം കോടിയനന്തന്‍ നീയാനന- മായിരവും തുറന്നാടുപാമ്പേ. ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ. പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ- ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ. പേയും പിണവും പിറക്കും ചുടുകാടു മേയും പരംപൊരുളാടു പാമ്പേ. പൂമണക്കുംകുഴലാളകം പൂകുമാ കോമളമേനി കണ്ടാടു പാമ്പേ. നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ. പൂമലരോനും തിരുമാലുമാരും പൊന്‍- പൂമേനി കണ്ടില്ലെന്നാടു പാമ്പേ. കാമനെച്ചുട്ട കണ്ണുള്ള കാലാരിതന്‍- നാമം നുകര്‍ന്നു നിന്നാടു പാമ്പേ. വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു- ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ. എല്ലാമിറക്കിയെടുക്കുമേകന്‍ പദ- പല്ലവം പറ്റിനിന്നാടു പാമ്പേ. എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറിനിന്നാടു പാമ്പേ. എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ. ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു- ളെല്ലയിലേറിനിന്നാടു പാമ്പേ. ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ. നാടും നഗരവുമൊന്നായി നാവില്‍ നി- ന്നാടു നിന്‍നാമമോതീടു പാമ്പേ. ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങിടു- മേകനുമുണ്ടറിഞ്ഞീടു പാമ്പേ. പേരിങ്കല്‍നിന്നു പെരുവെളിയെന്നല്ല പാരാദി തോന്നിയെന്നാടു പാമ്പേ. ചേര്‍ന്നു നില്ക്കുമ്പൊരുളെല്ലാം ചെന്താരൊടു നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!