ഷണ്‍മുഖസ്തോത്രം
1 അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെവിളങ്ങിടും
തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളിതുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും
ഹൃത്ക്കുരുന്നിലെനിക്കുകാണണമെപ്പൊഴും ഗുഹ! പാഹിമാം.
2 ആറുവാര്‍മതിയോടെതിര്‍ത്തുജയിച്ചിടുംതിരുനെറ്റിമേ-
ലാറിലുംമദനംപൊരിച്ച വലിപ്പമുള്ളൊരുകണ്‍കളും
കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-
ക്കാര്‍തൊഴും പുരികങ്ങളുംമമകാണണം ഗുഹ! പാഹിമാം.
3 ഇന്ദുബിംബ വിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണകുണ്ഡലമണ്ഡലീകൃത ഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കതിഥീഭവിയ്ക്കണമെപ്പൊഴും ഗുഹ! പാഹിമാം.
4 ഈശ, നിന്‍ പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതി കൈകളില്‍ തിരുവായുധങ്ങളൊടും മമ
ക്ലേശനാശനസിദ്ധയേ വരികാശു ഷണ്‍മുഖ! പാഹിമാം.
5 ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതി സൗരഭം
വെള്ളിമുത്തുപളുങ്കൊടൊത്തുകൊരുത്തുചാര്‍ത്തിയമാറിടം
വള്ളിതന്‍മണവാള,നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ! പാഹിമാം.
6 ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രൂഢമായ് വിലസുന്നതൃത്തുട മുട്ടടുത്ത കണങ്കഴല്‍-
പ്രൗഢിയും മമ കാണണംപരിചോടു ഷണ്‍മുഖ! പാഹിമാം.
7 ഋക്ഷവത്ക്കുതികൊള്ളുമെന്‍മനമിക്കണക്കു വരാതിനി
രക്ഷചെയ്വതിനൊച്ചയുള്ള ചിലമ്പിടുംനരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമര്‍ന്നു വ-
ന്നക്ഷിഗോചരമായ്വിളങ്ങണമെപ്പൊഴും ഗുഹ! പാഹിമാം
8 ഋൗണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ടമത്-
പ്രാണനാഥ! ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹ ശോഭതേടിന പാദവും
കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ! പാഹിമാം.
9 ലുപ്തപിണ്ഡ പിതൃപ്രതിക്രിയചെയ്വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ
ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ! പാഹിമാം.
10 ലൂതമുള്ളിലിരുന്ന നൂലു വലിച്ചുനൂത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടുംപടി മായയാ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തുഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത ഷണ്‍മുഖ! പാഹിമാം.
11 എട്ടുചുറ്റൊടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി-
ക്കെട്ടറുത്തുകിളര്‍ന്നു മണ്ഡലവുംപിളര്‍ന്നു ഭവത്പദം
തുഷ്ടിയോടുപിടിപ്പതിന്നരുളുന്നതെന്നുഭവാബ്ധിയില്‍
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്‍മുഖ! പാഹിമാം.
12 ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-
ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ കരുതേണമേ!
'കാതിലോല'യിതെന്നുചിന്ത തുടര്‍ന്നിടും മയി സന്തതം
ഭാതി യാവദനങ്ഗദാഹികടാക്ഷമഗ്നിജ! പാഹിമാം.
13 ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തിരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കല്‍ നി-
ന്നാശിഷാ ഗുരുനാഥനായ കണക്കു ഷണ്‍മുഖ! പാഹിമാം.
14 ഒന്നുപൊലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞുതിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ! പാഹിമാം.
15 ഓമിതി പ്രണവപ്രനഷ്ടകലിപ്രദോഷ മനസ്സില്‍ നി-
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പൂമണം ബുധപൂജിതംപെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശവിഹീന ഷണ്മുഖ! പാഹിമാം.
16 ഔഡുമണ്ഡലമധ്യവര്‍ത്തിയതാം ശശാങ്കനിഭന്‍ ഭവാന്‍
കൈടഭാരിസരോരുഹാസന ദേവതാസു മഹാമതേ
ഐഡഭാവമൊഴിക്കുമേതവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമിഭവത്പദാംബുജമെപ്പൊഴും ഗുഹ! പാഹിമാം.
17 അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍ നി-
ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്‍ത്തമാന വിജന്മഷണ്മുഖ! പാഹിമാം.
18 അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു ഷണ്മുഖ! പാഹിമാം.
19 കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങുസ-
ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടംകൊടുക്കണമെന്നുനിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ! പാഹിമാം.